ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച യുവാവിന്റെ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം നൽകും
ഇരിട്ടി: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വിബീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി കെ രാജു. കഴിഞ്ഞ ദിവസമാണ് ആറളം പുനരധിവാസ മേഖലയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ഏഴാം ബ്ലോക്കിലെ ബാബു - സിന്ധു ദമ്പതികളുടെ മകന്‍ വിബീഷ് (18)ആണ് കൊല്ലപ്പെട്ടത്. കാട്ടാനയെ കണ്ട് ഭയന്ന് ഓടുന്നതിനിടയില്‍ തട്ടി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിബീഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പെരുമ്പ ജംങ്ഷൻ യാത്രക്കാർക്കായി തുറന്ന് നൽകി: പൂർത്തിയാക്കിയത് 98 ലക്ഷത്തിന്റെ പദ്ധതി!!
ആനയെ തുരത്താനായി ദിവസങ്ങളായി വനപാലകരും നാട്ടുകാരും ശ്രമിക്കുന്നതിനിടെയാണ് അപകടം. സംസ്‌കാര ചടങ്ങുകള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുന്നതിനും അവകാശികള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും മന്ത്രി ഉത്തരവിട്ടു. എന്നാൽ ഈ തുക അപര്യാപ്തമാണെന്നും കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.
ആറളം ഫാമിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ബി ജെ പി ആറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം വന്യജീവി സങ്കേത ഓഫിസിലേക്ക് ധർണ സംഘടിപ്പിച്ചു. മരണപ്പെട്ട ബബീഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ തന്നെ നഷ്ടപരിഹാരം നൽകണമെന്ന് ബി ജെ പി ജില്ല ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ബി ജെ പി ആറളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സന്തോഷ് കീച്ചേരി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് എം.ആർ സുരേഷ്, സെക്രട്ടറിമാരയ പ്രിജേഷ് ആളോറ, അശോകൻ പാലുമ്മി, നേതക്കളായ പ്രശാന്ത് തരണി, അശോകൻ പയോറ എന്നിവർ സംസാരിച്ചു.
വരും ദിവസങ്ങളിൽ ആറളം ഫാം കേന്ദ്രികരിച്ച് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് പേരാവൂർ മണ്ഡലം പ്രസിഡന്റ് എം. ആർ.സുരേഷ് പറഞ്ഞു. ഇതിനിടെ വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് ആറളം ഫാം നിവാസികളുടെ ജീവന്‍ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിന് മുന്നില്‍ ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.വി.സക്കീര്‍ ഹുസൈന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.പി.വി.ബിനോയ് അധ്യക്ഷത വഹിച്ചു. കെ എസ് സിദ്ധാര്‍ത്ഥ് ദാസ്, എം.എസ്.അമര്‍ജിത്ത്, കെ കെ സനീഷ്, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു