ക്വാറന്റീനില്‍ കഴിയവേ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ആറുപേര്‍ റിമാന്‍ഡില്‍
കൂത്തുപറമ്പ്: സ്വര്‍ണ ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ക്വാറന്റീനില്‍ കഴിഞ്ഞ യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കൂത്തുപറമ്പ് നഗരത്തില്‍ നിന്നും പൊലിസ് പിടികൂടിയ ആറുപേരെ രണ്ടു കേസുകളിലായി കോടതി റിമാന്‍ഡ് ചെയ്തു. ജില്ലയിലെ കുണ്ടേരി, കൈതേരി, കൂവ്വപ്പാടി, ചിറ്റാരിപ്പറമ്പ്, ഉളിക്കല്‍ സ്വദേശികളാണ് റിമാന്‍ഡിലായത്. ഇവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ മൂന്നുപേര്‍ അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ച മൂന്ന് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
എറണാകുളത്ത് 165 പേർക്ക് കൊവിഡ്: 146 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ
ഉളിക്കല്‍ നുച്യാട് സ്വദേശികളും സഹോദരങ്ങളുമായ കെ സി സന്തോഷ്, കെ സി സനീഷ്, മാങ്ങാട്ടിടം കുണ്ടേരിയിലെ പി കെ സജീര്‍, ചിറ്റാരിപ്പറമ്പിലെ പിപി.സജീര്‍, കോട്ടയം മലബാര്‍ കൂവപ്പാടിയിലെ ടി.വി.റംഷാദ്, കൈതേരി വട്ടപ്പാറയിലെ കെ.കെ.റിനാസ് എന്നിവരാണ് റിമാന്‍ഡിലായത്. കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്ത ഇവരെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനും സംഘര്‍ഷമുണ്ടാക്കിയതിനുമാണ് കേസ്.
സന്തോഷും സനീഷും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് കേസ്. ഇതില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരാള്‍ രക്ഷപ്പെട്ടതായാണ് വിവരം. സംഘര്‍ഷമുണ്ടാക്കിയതിന് ക്വാറന്റീനില്‍ കഴിയുകയായിരുന്ന പേരാമ്പ്രയിലെ പ്രവാസി ദിന്‍ഷാദിനും മറ്റ് നാലുപേര്‍ക്കുമെതിരെയാണ് കേസെടുത്തത്. സംഭവത്തിനിടെ ദിന്‍ഷാദും പരിക്കേറ്റ് ചികിത്സയിലാണ്. ഈ കഴിഞ്ഞ
ഞായറാഴ്ച വൈകുന്നേരമാണ് കൂത്തുപറമ്പില്‍ തെരുവുയുദ്ധത്തിന് സമാനമായ സംഘര്‍ഷമരങ്ങേറിയത്. ഈ മാസം ഒന്‍പതിന് ദുബായില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തി കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ദിന്‍ഷാദിനെ തട്ടിക്കൊണ്ടുപോകാനാണ് മലപ്പുറത്ത് നിന്നെത്തിയ സംഘമെത്തിയത്. ദിന്‍ഷാദിന്റെ
ഭാര്യവീട് ഇരിട്ടിയിലാണ്. കൂത്തുപറമ്പില്‍ ഇയാള്‍ക്ക് ബന്ധുക്കളുമുണ്ട്. നിരീക്ഷണ കാലാവധി കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി ലോഡ്ജില്‍നിന്ന് ഇറങ്ങുന്നതിനിടെ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ദിന്‍ഷാദ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തെത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ ലോഡ്ജിനു മുന്പില് നിന്നും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വിവരമറിഞ്ഞ് കൂത്തുപറമ്പ് സി.ഐ. വി.എ.ബിനു മോഹന്‍, എസ്.ഐ. പി.ബിജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇരുസംഘങ്ങളുമെത്തിയ മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തിരുന്നു.ഗള്‍ഫില്‍ നിന്നും സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എത്തിയതെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ വിസാ സംബന്ധിച്ച ഗള്‍ഫില്‍ നിന്നുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് പിടികൂടിയവരും പിടിയിലായവരും പറയുന്നത്.