'വീടും മദ്യഷാപ്പും ഓഫര്‍ നല്‍കിയത് സുരേന്ദ്രൻ നേരിട്ട്', പിന്മാറാൻ 50 ലക്ഷം ചിലവിട്ടു, കെ സുന്ദര വീണ്ടും
കോഴിക്കോട്: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപിക്കും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും എതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി കെ സുന്ദര വീണ്ടും. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിക്കാനിരുന്ന കെ സുന്ദരയെ കോഴ നല്‍കി പിന്തിരിപ്പിച്ചു എന്നുളള ആരോപണത്തിലാണ് കെ സുന്ദര കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഇത് കെ സുരേന്ദ്രന് കൂടുതൽ കുരുക്കായിരിക്കുകയാണ്. മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രൻ നൽകിയ പ്രധാനപ്പെട്ട മൊഴികളെല്ലാം കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

മത്സരത്തില്‍ നിന്നും താന്‍ പിന്മാറുന്നതിന് വേണ്ടി കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചിലവഴിച്ചു എന്നാണ് കെ സുന്ദര ആരോപിക്കുന്നത്. ഇക്കാര്യം ബിജെപിക്കാരനായ ഒരു സുഹൃത്തില്‍ നിന്നാണ് താന്‍ അറിഞ്ഞത് എന്നും കെ സുന്ദര പറയുന്നു. ഈ 50 ലക്ഷം രൂപയില്‍ 47.. 5 ലക്ഷം രൂപയും ബിജെപിയുടെ പ്രാദേശിക നേതാക്കളുടെ പോക്കറ്റിലേക്കാണ് പോയത് എന്നും കെ സുന്ദര പറയുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് വേണ്ടി തനിക്ക് വീടും മദ്യഷാപ്പും ഓഫര്‍ നല്‍കിയത് കെ സുരേന്ദ്രന്‍ നേരിട്ട് വിളിച്ചാണ് എന്നു സുന്ദര വെളിപ്പെടുത്തി.
എന്തൊരു മാറ്റം, എങ്കിലും അന്നും ഇന്നും സുന്ദരി... കാവ്യാ മാധവന്റെ വേറിട്ട ചിത്രങ്ങൾ കാണാം

മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെ കെ സുന്ദരയെ കാണാതായിരുന്നു. മാര്‍ച്ച് 20ന് രാത്രി തന്നെ താമസിപ്പിച്ചിരുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ആയിരുന്നുവെന്ന് കെ സുന്ദര ഇപ്പോള്‍ പറയുന്നു. അന്ന് ബിജെപി പ്രവര്‍ത്തകര്‍ അവിടേക്ക് തനിക്ക് വേണ്ടി ഭക്ഷണവും കൂടാതെ മദ്യവും എത്തിച്ച് നല്‍കിയിരുന്നുവെന്നും കെ സുന്ദര വെളിപ്പെടുത്തി.

മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു കെ സുന്ദര നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. മാര്‍ച്ച് 21ന് കെ സുന്ദരയെ കാണാനില്ലെന്ന് വ്യക്തമാക്കി ബിഎസ്പി ജില്ലാ അധ്യക്ഷന്‍ രംഗത്ത് വന്നു. പിന്നാലെ യുവമോര്‍ച്ചാ മുന്‍ ട്രഷറര്‍ സുനില്‍ നായികിനൊപ്പം കെ സുന്ദര പ്രത്യക്ഷപ്പെട്ടു. കെ സുന്ദരയുടെ വീട്ടില്‍ നിന്നുമെടുത്ത ചിത്രം സുനില്‍ നായിക് പങ്കുവെച്ചിരുന്നു. തൊട്ടടുത്ത ദിവസം കെ സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു.

2016ല്‍ മഞ്ചേശ്വരത്ത് നിന്ന് കെ സുന്ദര സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 467 വോട്ടുകള്‍ ആണ് കെ സുന്ദരയ്ക്ക് അന്ന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുരേന്ദ്രന്‍ അന്ന് തോറ്റത് 89 വോട്ടുകള്‍ക്കായിരുന്നു. ഇത്തവണ താന്‍ മത്സരിക്കാതിരിക്കാന്‍ കെ സുരേന്ദ്രന്‍ രണ്ടര ലക്ഷം രൂപയും ഒരു സ്മാര്‍ട്ട് ഫോണും നല്‍കിയിരുന്നു എന്നാണ് കെ സുന്ദര നേരത്തെ വെളിപ്പെടുത്തിയിരുന്നത്.

തനിക്കും കുടുംബത്തിനും ഭീഷണി ഉണ്ടെന്നും കെ സുരേന്ദ്രന്‍ പണം നല്‍കിയിട്ടില്ലെന്ന് പറയാന്‍ ബിജെപി പ്രവര്‍ത്തകര്‍ തന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും കെ സുന്ദര ആരോപിച്ചിരുന്നു. മഞ്ചേശ്വരം കോഴക്കേസ് നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. കെ സുരേന്ദ്രനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ചോദ്യം ചെയ്യലില്‍ കെ സുരേന്ദ്രന്‍ ആരോപണങ്ങള്‍ മുഴുവന്‍ നിഷേധിച്ചു. കെ സുന്ദരയെ അറിയില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് കെ സുരേന്ദ്രന്റെ വാദം. നോമിനേഷന്‍ പിന്‍വലിക്കാന്‍ കെ സുന്ദര അപേക്ഷ തയ്യാറാക്കിയ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നുളള സുരേന്ദ്രന്റെ മൊഴി കളളമാണ് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസിലെ പ്രധാന തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായുളള മൊഴിയും കള്ളമാണന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.












Click it and Unblock the Notifications