ബൈക്ക് യാത്രക്കാരനെ ഇന്നോവയിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടുപോയി; പണം കവര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ചു
കാസർകോട്: കാസർകോട് ചളിയങ്കോട് ബൈക്ക് യാത്രക്കാരനെ ഇന്നോവ കാർ ഇടിച്ച് വീഴ്‍ത്തി തട്ടിക്കൊണ്ട് പോയി പണം കവർന്നു. അടുക്കത്ത്ബയൽ സ്വദേശി മജീദിനെ ആണ് തട്ടിക്കൊണ്ട് പോയി പതിനഞ്ച് ലക്ഷം രൂപ കവർന്നത്. ഇയാളെ പിന്നീട് വഴിയിൽ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെട്ടു.
ബൈക്കിൽ പോവുകയായിരുന്ന മജീദിനെ രാവിലെ ചളിയങ്കോട് പാലത്തിന് സമീപം വെച്ചാണ് ഇന്നോവ കാർ ഇടിച്ച് വീഴ്ത്തിയത്. തെറിച്ചു വീണ യുവാവിനെ കാറിലുണ്ടായിരുന്ന ആളുകൾ ബലമായി പിടിച്ച് കൊണ്ട് പോവുകയായിരുന്നു. ഇദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പതിനഞ്ച് ലക്ഷം രൂപയും സംഘം കവർന്നു.
ഒരു മണിക്കൂറിന് ശേഷം കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്നിൽ മജീദിനെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞത്. മഹാരാഷ്ട്ര രജിസ്ട്രേഷൻ ഇന്നോവയിൽ ആയിരുന്നു തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് കണ്ടെത്തി. തട്ടിക്കൊണ്ട് പോയവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം.
കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട പണമാണ് മജീദിൽ നിന്ന് തട്ടിയെടുത്തത് എന്നാണ് കരുതുന്നത്. അഞ്ച് പേർ സംഘത്തില് ഉണ്ടായിരുന്നതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കെഎൽ 14 വി 5399 നമ്പർ ബൈക്കിലാണ് മജീദ് സഞ്ചരിച്ചിരുന്നത്.
ദൃക്സാക്ഷിയാണ് തട്ടിക്കൊണ്ട് പോയ വിവരം പൊലീസിനെ അറിയിക്കുന്നത്. അന്വേഷണത്തിൽ ബൈക്ക് ഉടമയെ കണ്ടെത്തിയെങ്കിലും അത് രണ്ട് വർഷം മുമ്പ് വിറ്റതാണെന്നായിരുന്നു മൊഴി.
പീന്നീട് നടത്തിയ അന്വേഷണത്തിലാണ് മജീദാണ് ബൈക്ക് ഓടിച്ചത് എന്ന് പൊലീസ് കണ്ടെത്തിയത്. എന്നാൽ ആദ്യ ഘട്ടത്തിൽ താൻ ആക്രമിക്കപ്പെട്ടതോ പണം പോയതോ സമ്മതിക്കാൻ ഇയാൾ തയ്യാറായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ആ ബൈക്കിൽ താൻ സഞ്ചരിച്ചിട്ട് പോലുമില്ലെന്നായിരുന്നു മജീദ് പറഞ്ഞിരുന്നത്. പരാതി നൽകാനും തയ്യാറായില്ല. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് തന്നെ തട്ടിക്കൊണ്ട് പോയ വിവരം ഇയാൾ സമ്മതിച്ചത്. മജീദ് അന്വേഷണത്തോട് ഇപ്പോഴും സഹകരിക്കുന്നില്ല എന്നാണു പോലീസ് അറിയിച്ചത്