ഡിസംബര്‍ 31ന് വാങ്ങിയ ഭക്ഷണം അഞ്ജുശ്രീ ജനുവരി ഒന്നിനും കഴിച്ചു; സഹോദരി പറയുന്നു
കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് മരിച്ച അഞ്ജു ശ്രീ ഡിസംബര്‍ 31ന് വാങ്ങിയ ഭക്ഷണം ജനുവരി ഒന്നിനും കഴിച്ചിരുന്നതായി സഹോദരി അനുശ്രീ പറഞ്ഞു. താനുള്‍പ്പടെ നാല് പേരാണ് ഭക്ഷണം കഴിച്ചത്. രണ്ട് പേര്‍ക്ക് അസ്വസ്ഥതയുണ്ടായി. ചര്ദിയും വയറുവേദനയുമാണ് ഉണ്ടായതെന്ന് അനുശ്രീ പറഞ്ഞു.
കാസര്‍കോട് തക്ലലായില് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നാണ് പെരുമ്പള ബേനൂരിലെ കുമാരന് നായരുടെ മകള്‍ അഞ്ജു ശ്രീ പാര്‍വതി മരിച്ചത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമ അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പൂട്ടി സീല്‍ ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കാസര്‍കോട് ചെമ്മനാട് തലക്ലായിയിലെ അംബികയുടെ മകള്‍ അഞ്ജുശ്രീ (19) മംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ് ഫക്ഷന് സിന്‍ഡ്രോം മൂലമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്കി. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം വി രാംദാസ് അറിയിച്ചു.
ബ്രിട്ടീഷ് രാജകുടുംബത്തില്‍ അത് സംഭവിക്കും, ഹാരിയും വില്യമും ഭയപ്പെട്ടത് നടക്കുമെന്ന് പ്രവചനം
അഞ്ജുശ്രീയും വീട്ടിലുണ്ടായ അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി ഡിസംബര്‍ 31 ന് കുഴി മന്തി, മയോണൈസ്,ഗ്രീന്‍ ചട്ണി ചിക്കന്‍ 65,എന്നിവ കാസര്‍ഗോഡ് അടുക്കത്ത്ബയല്‍ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്നു ഓണ്‍ലൈനായി ബുക്ക് ചെയ്ത് വരുത്തിച്ചു കഴിക്കുകയുണ്ടായി.
പിറ്റേദിവസം രാവിലെ ബന്ധുവായ പെണ്‍കുട്ടിക്കും മരിച്ച കുട്ടിക്കും ഛര്‍ദിയും ക്ഷീണവുമുണ്ടായി. തുടര്‍ന്ന് കാസര്‍കോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ കാണിക്കുകയും പ്രാഥമിക ചികിത്സ നല്കി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ജനുവരി 5ന് വീണ്ടും ദേഹാസ്വസ്ഥത ഉണ്ടായതിനെതുടര്‍ന്നു വീണ്ടും ഇതേ ആശുപത്രിയില്‍ കാണിക്കുകയും രക്തം പരിശോധിക്കുകയും ഐ വി ഫ്ളൂയിഡ് ആന്റി ബയോട്ടിക് ഉള്‍പ്പെടെയുള്ള ചികിത്സ നല്കി വീട്ടിലേക്കു മടങ്ങുകയുമായിരുന്നു. ജനുവരി 6ന് കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്ന് അന്ന് തന്നെ കുട്ടിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ജനുവരി 7 ന് മരണപ്പെടുകയുമായിരുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ബിഗ് ബോസ് 5 മാർച്ചിൽ; ശാലിനിയുടെ അനിയനും?,'സെറ്റല്ലേ'യെന്ന്,'പൊടിപാറും,സൂചന'
അതേസമയം, ഭക്ഷ്യവിഷബാധയേറ്റ് ആറ് ദിവസങ്ങളില്‍ രണ്ട് പേര് മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022-ല്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് തന്നെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയും പരാജയം വ്യക്തമാക്കുന്നതാണ്. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയുമാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനത്തെ എത്തിച്ചത്. ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഭക്ഷ്യ വിഷബാധ സംബന്ധിച്ച വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയ്ക്ക് ഇറങ്ങുന്ന രീതിയാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും സ്വീകരിക്കുന്നത്. അന്തര്‍ ജില്ലാ സ്ക്വാഡുകളുടെ പരിശോധനയും ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും സര്‍ക്കാരിലെ ഉന്നതരുടെ മൗനാനുവാദത്തോടെ ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു. ടോള്‍ ഫ്രീ നമ്പരുകളിലേക്ക് വിളിക്കുന്നവരെ പരിഹസിക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നും എന്ത് നീതിയാണ് സാധാരണക്കാര്‍ ഇനിയും പ്രതീക്ഷിക്കേണ്ടത്?
അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിക്കാതെ ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ മാത്രമെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകൂ. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.