ലക്ഷദ്വീപ് ബിജെപിയില്‍ പൊട്ടിത്തെറി, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി അടക്കം 8 പേര്‍ രാജിവെച്ചു
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ബിജെപിയില്‍ തന്നെ പ്രതിഷേധം കടുക്കുന്നു. ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി ഉണ്ടായിരിക്കുകയാണ്. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പിപി മുഹമ്മദ് ഹാഷി അടക്കം എട്ട് നേതാക്കള്‍ രാജിവെച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്ക് നേതാക്കള്‍ രാജിക്കത്ത് നല്‍കി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ ദ്വീപിന്റെ സമാധാനത്തിന് ദോഷകരമാണെന്നും, അതുകൊണ്ട് രാജിവെക്കുന്നുവെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

പ്രഫുല്‍ പട്ടേലിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എംസി മുത്തുക്കോയ, മുന്‍ ട്രഷറര്‍ ബി ഷുക്കൂര്‍, മുന്‍ യൂണിറ്റ് പ്രസിഡന്റ് എംഐ മഹമൂദ്, അംഗങ്ങളായ പിപി ജംഹര്‍, അന്‍വര്‍ ഹുസൈന്‍, എന്‍ അഫ്‌സല്‍, എന്‍ റമീസ്, എന്നിവരാണ് രാജിവെച്ചതായി അറിയിച്ചത്. അതേസമയം ലക്ഷദ്വീപില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ സ്വപ്‌നങ്ങളുണ്ടെന്ന് ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഭരണപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ മാത്രമാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിച്ചതെന്ന് കേന്ദ്രം വിശദീകരിക്കുന്നു. ദ്വീപില്‍ സര്‍ക്കാര്‍ ഡയറിഫാമുകള്‍ അടച്ച് പൂട്ടിയിരുന്നു. അതിന് പിന്നാലെ അമൂല്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനായും തീരുമാനിച്ചിരുന്നു. അതിനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം അഡ്മിനിസ്‌ട്രേറ്ററുടെ മൊബൈലിലേക്ക് സന്ദേശം അയച്ചെന്ന് ആരോപിച്ച് മൂന്ന് പേരെ കസ്റ്റഡിയിലുമെടുത്തിട്ടുണ്ട്.
Recommended Video
ജനവിരുദ്ധ നയങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി ലക്ഷദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രം പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രവര്‍ത്തകരും നേതാക്കളും ബിജെപിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. അതേസമയം ദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി സര്‍ക്കാര്‍ ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.












Click it and Unblock the Notifications