'പിണറായി വിജയന് ഇറങ്ങിപ്പോവാനുള്ള സമയമായി, കേരളത്തിൽ താമര വിരിയും, ബിജെപി മുഖ്യമന്ത്രി വരും'; അമിത് ഷാ
തിരുവനന്തപുരം: വിശ്വാസം സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പിണറായി വിജയന് ഇറങ്ങിപോകാൻ സമയമായെന്നും ശബരിമലയിൽ സ്വതന്ത്ര ഏജൻസിയെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനേയും കോൺഗ്രസിനെയും ഒരുപോലെ കുറ്റപ്പെടുത്തിയാണ് അമിത് ഷാ സംസാരിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി ജനപ്രതിനിധികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങായിരുന്നു ഇത്. പോപ്പുലർ ഫ്രണ്ടിന്റെയും എസ്‌ഡിപിയെയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വോട്ട് ബാങ്കിന്റെയും അടിസ്ഥാനത്തിലാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ പ്രവർത്തിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു.

കേരളത്തിലെ മുഖ്യമന്ത്രിയോട് ചിലത് ചോദിക്കാനുണ്ട്. മുസ്ലീം വനിതകൾക്ക് സ്വതന്ത്രമായി ജീവിക്കാൻ അധികാരം ഇല്ലേ? മുനമ്പത്ത് എന്ത് നടപടി സ്വീകരിച്ചു? പ്രീണനമാണ് ഇവർ ചെയ്യുന്നത്. ശബരിമലയുടെ സ്വത്ത് സുരക്ഷിതമല്ലാത്ത ഭരണത്തിന് കീഴിൽ നമ്മുടെ വിശ്വാസം സംരക്ഷിക്കപ്പെടുമോ? വിശ്വാസം സംരക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങൾ ശബരിമലയിൽ നിന്ന് കൊള്ളയടിച്ച സ്വർണം കേരളത്തിന് മാത്രമല്ല രാജ്യത്തെ വിശ്വാസ സമൂഹത്തെയാണ് ബാധിച്ചത്. എഫ്ഐആർ ഞാനും കണ്ടു. പ്രതികളെ രക്ഷിക്കാൻ അതിൽ പഴുതുകളുണ്ട്. രണ്ട് മന്ത്രിമാർ ജനങ്ങൾക്ക് മുമ്പിൽ സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രി എങ്ങനെയാണ് ആ രണ്ട് മന്ത്രിമാരെ ന്യായീകരിക്കുന്നത്? പിണറായി വിജയൻ ഒരു കാര്യം മനസിലാക്കണം. നിഷ്‌പക്ഷ അന്വേഷണത്തിന് സർക്കാർ വഴങ്ങേണ്ടി വരും; അദ്ദേഹം പറഞ്ഞു.
കേരളത്തിൽ താമര വിരിയിക്കുക എളുപ്പമായിരുന്നില്ല. ബിജെപിയുടെ കൈയ്യിൽ ഭരണം ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ലക്ഷക്കണക്കിന് പ്രവർത്തകരുടെ ആത്മ സമർപ്പണം മാത്രമായിരുന്നു. കേരളത്തിൽ വലിയ വിജയമാണ് നേടിയത്. ലക്ഷ്യത്തിലേയ്ക്ക് ഇനിയും പടികളുണ്ട്. കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകണമെന്നതാണ് ലക്ഷ്യം. ദേശ ദ്രോഹികളിൽ നിന്നും കേരളത്തെ സംരക്ഷിക്കണം; അദ്ദേഹം വ്യക്തമാക്കി.
2047-ൽ വികസിത ഭാരതമാക്കും. വികസിത കേരളത്തിലൂടെയേ അത് സാധ്യമാകൂ. കേരളത്തിലെ വികസനം നിലവിൽ സ്‌തംഭനാവസ്ഥയിലാണ്. എൽഡിഎഫും യുഡിഎഫും അഴിമതി അവസാനിപ്പിക്കുമെന്ന് പറയുമെങ്കിലും ഒന്നും ചെയ്യുന്നില്ല. വിശ്വാസം സംരക്ഷിക്കാൻ എൽഡിഎഫിനും യുഡിഎഫിനും സാധിക്കില്ല. ലോകം മുഴുവൻ കമ്മ്യൂണിസ്‌റ്റ് ഭരണം ഇല്ലാതെയായി, കോൺഗ്രസ് ഇന്ത്യയിലും ഇല്ലാതെയായി; അമിത് ഷാ കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ കേരളത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വരുമെങ്കിൽ പത്മനാഭ സ്വാമിക്ക് മുമ്പിൽ ദർശനം നടത്തി വണങ്ങുമെന്ന് പറഞ്ഞിരുന്നുവെന്നും ഇന്ന് അത് താൻ ചെയ്‌തുവെന്നും അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സന്ദർശനം കൂടിയാണ് അമിത് ഷായുടേത്.












Click it and Unblock the Notifications