സൗദിയില്‍ കുടുങ്ങിയവർക്ക് ആശ്വാസം..3 മാസം കൊണ്ട് നാട്ടിലേക്ക് മടങ്ങാം.. സര്‍ക്കാരിന്റെ പൊതുമാപ്പ്..
സൗദിയില്‍ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് കാലാവധി.
റിയാദ്: സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസ വാര്‍ത്ത. സൗദി ഭരണകൂടം മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. സൗദിയില്‍ അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്ക് ഈ മൂന്ന് മാസക്കാലയളവില്‍ സുരക്ഷിതരായി രാജ്യം വിടാനുളള അവസരമാണ് ഒരുങ്ങുന്നത്.
ഈ മൂന്ന് മാസത്തിനകം ഇവര്‍ക്ക് ശിക്ഷകൂടാതെ സൗദിയില്‍ നിന്നും മടങ്ങാം. സൗദിയില്‍ അനധികൃതമായി തങ്ങുന്ന എല്ലാ വിദേശികള്‍ക്കും നാളെ മുതല്‍ ഈ ഇളവ് ബാധകമാണ്. ഏപ്രില്‍ 12 വരെയാണ് ഈ പൊതുമാപ്പിന്റെ കാലാവധി. എന്നാല്‍ ഏപ്രില്‍ 12ന് ശേഷം സൗദിയില്‍ മതിയായ രേഖകളില്ലാതെ തങ്ങുന്ന വിദേശികള്‍ക്ക് കടുത്ത ശിക്ഷയാവും ലഭിക്കുക.
വിദേശികളുടെ നിയമവിരുദ്ധ പിഴകള്‍ക്കും ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഈ ഇളവ് ബാധകമല്ല. വിസ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തുടരുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും പൊതുമാപ്പ് കാലയളവില്‍ നാട്ടിലേക്ക് മടങ്ങാന്‍ അവസരമുണ്ട്. ഇവര്‍ ലേബര്‍ ഓഫീസില്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണം.
വിവിധ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്നവര്‍ക്കും ഈ കാലയളവില്‍ മോചനത്തിന് സാധ്യതയുണ്ട്. എന്നാല്‍ ക്രിമിനല്‍ കുറ്റവാളികള്‍ക്ക് പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കില്ല. അനധികൃതമായി താമസിക്കുന്ന വിദേശികളെ കയറ്റിവിടുമ്പോള്‍ പിന്നീട് രാജ്യത്തേക്ക് തിരിച്ച് വരുന്നത് തടയാന്‍ വിരലടയാളം ശേഖരിച്ച് വെക്കാറുണ്ട്. എന്നാലിത്തവണ അത്തരം നടപടിയുണ്ടാവില്ല. പൊതുമാപ്പ് കാലാവധി പൂര്‍ത്തിയാക്കുന്നതോടെ അനധികൃതക്കാരെ പിടികൂടാന്‍ പരിശോധന സര്‍ക്കാര്‍ കര്‍ശനമാക്കും.