കേരളത്തില്‍ കണ്ടത് രാഹുല്‍ തന്ത്രങ്ങളുടെ സാമ്പിള്‍?: മുന്നില്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള മടക്കം
ദില്ലി: പാര്‍ട്ടി എംപി എന്നതിന് അപ്പുറം കോണ്‍ഗ്രസില്‍ നിലവില്‍ ഒരു പദവിയും ഇല്ലെങ്കിലും സംഘടനാ കാര്യങ്ങളില്‍ സജീവമായ ഇടപെടലാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. പഞ്ചാബ്, കേരളം, രാജസ്ഥാന്‍ തുടങ്ങിയ മിക്കവാറും എല്ലാ സംസ്ഥാനത്തേയും കാര്യങ്ങള്‍ താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയേക്കാള്‍ കൈകാര്യം ചെയ്യുന്നത് രാഹുലാണ്.
ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ രാഹുല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒടുവില്‍ അദ്ദേഹം തന്നെ ആ പദവിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുന്നോടിയായി സംസ്ഥാനങ്ങളില്‍ അടിമുടി മാറ്റം വേണമെന്നാണ് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നത്. അതിന് കേരളത്തില്‍ നിന്ന് തന്നെ രാഹുല്‍ ഗാന്ധി തുടക്കമിടുന്നുവെന്നാണ് സമീപകാല സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

വയനാട്ടില്‍ നിന്നുള്ള എംപിയെന്ന നിലയില്‍ കൂടിയാണ് കേരളത്തിലെ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി സജീവമായി ഇടപെടുന്നത്. ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള നേതാക്കളായ കെ സുധാകാരന്‍, വിഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, ടി സിദ്ദീഖ് എന്നിവരുമായെല്ലാം പതിവിലും ദൈര്‍ഘ്യമേറിയ കൂടിക്കാഴ്ചയായിരുന്നു രാഹുല്‍ ഗാന്ധി ഇത്തവണ നടത്തിയത്.

ഗ്രൂപ്പ് താല്‍പര്യങ്ങളുമായി മുതിര്‍ന്ന നേതാക്കള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയപ്പോഴും ഉറച്ച തീരുമാനം എടുക്കാന്‍ കെപിസിസി നേതൃത്വത്തിന് ഊര്‍ജ്ജ്വം നല്‍കിയത് രാഹുല്‍ ഗാന്ധിയുടെ പൂര്‍ണ്ണ പിന്തുണയായിരുന്നു. സംസ്ഥാനത്ത് പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അന്തിമ തീരുമാനം കെപിസിസി നേതൃത്വത്തിന്റേതായിരിക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.

രാഹുല്‍ ഗാന്ധിയുടെ ഈ അമിത ഇടപെടലില്‍ സംസ്ഥാന കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് തന്നെ കാരണമായത് രാഹുല്‍ ഗാന്ധിയുടെ ഈ ഇടപെടലാണെന്നാണ് ഗ്രൂപ്പുകള്‍ തന്നെ ആരോപിക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സോണിയയായിരുന്നു ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതെങ്കില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഗണന കിട്ടിയേനെയെന്നാണ് ഗ്രൂപ്പുകള്‍ വിശ്വസിക്കുന്നത്.

എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ എല്ലാവരേയും തൃപ്തിപ്പെടുത്തി സമവായം കണ്ടെത്തുന്ന ഒരു രീതിയാണ് സോണിയ ഗാന്ധിയുടേത്. ഇത് പാര്‍ട്ടിക്ക് ഒരു പോലെ ഗുണവും ദോഷവും ചെയ്യുന്നു. നേതാക്കളെ സംതൃപ്തിപ്പെടുത്തുമ്പോള്‍ തന്നെ പാര്‍ട്ടിയെ ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും ഇത് പിന്നോട്ട് അടിക്കുന്നു. എന്നാല്‍ സോണിയയുടെ ഈ രീതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയാണ് രാഹുല്‍ ഗാന്ധിയുടേത്.

അര്‍ഹത നോക്കാതെ എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോവാന്‍ രാഹുല്‍ തയ്യാറാല്ല. നീതിയും അര്‍ഹതയും നോക്കി അര്‍ഹിക്കുന്നവര്‍ക്ക് പിന്തുണ എന്നുള്ളതാണ് രാഹുലിന്റെ രീതി. അതിന് എത്ര വലിയവരായാലും അവരെ പിണക്കുന്നതില്‍ മടിയില്ലെന്നതാണ് ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തിലെ രാഹുലിന്റെ നിലപാട് വ്യക്തമാക്കുന്നത്. ഈ രീതി എടുത്ത് ചാട്ടമാണെന്ന് വിമര്‍ശനം പലപ്പോഴും ഉയര്‍ന്നുവെങ്കിലും അദ്ദേഹം അത് കാര്യമാക്കിയിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെയാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ സജീവമായി ശ്രദ്ധിച്ച് തുടങ്ങിയത്. സുധാകരനേയും സതീശന്റെ നിയമനം അദ്ദേഹത്തിന്റെ പൂര്‍ണ്ണ അറിവോടെയും താല്‍പര്യത്തോടെയുമായിരുന്നു. പ്രതിപക്ഷ സ്ഥാനത്ത് ഗ്രൂപ്പ് വൈര്യം മറന്ന് രമേശ് ചെന്നിത്തല വരമമെന്ന് ഉമ്മന്‍ചാണ്ടി അടക്കം ആവശ്യപ്പെട്ടപ്പോഴും സതീശൻ മതിയെന്ന രാഹുലിന്റെ തീരുമാനം നടപ്പാക്കപ്പെടുകയായിരുന്നു.

കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാരുടെ നിയമനം വന്നപ്പോഴും അതൊന്നും ഗ്രൂപ്പുകളുടെ അക്കൗണ്ടില്‍ വേണ്ടെന്ന കര്‍ശന നിര്‍ദേശവും രാഹുല്‍ നല്‍കിയിരുന്നു. നിയമനത്തിന് പിന്നാലെ ടി സിദ്ധീഖ് എ ഗ്രൂപ്പില്‍ നിന്നും പൂര്‍ണ്ണമായി മാറിനില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്. പിടി തോമസും കൊടിക്കുന്നിലും എ ഗ്രൂപ്പുകാര്‍ തന്നെയാണെങ്കിലും ഏറെ നാളായി ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ സജീവമല്ല.

ഇത്തരത്തില്‍ വരുംനാളുകള്‍ കൂടുതല്‍ ആളുകള്‍ ഗ്രൂപ്പിന് അതീതമായി രംഗത്ത് എത്തുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. മാത്രവുമല്ല മറ്റ് സംസ്ഥാനങ്ങളിലും താന്‍ വിചാരിക്കുന്ന, ഊര്‍ജ്ജ സ്വലമായ നേതൃത്വങ്ങളെ കൊണ്ടു വരാനും രാഹുല്‍ ശ്രമിക്കുകയുണ്. അത്തരത്തില്‍ സംസ്ഥാന തലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ച് വരാനാണ് മുന്‍ ദേശീയ അധ്യക്ഷന്റെ നീക്കം.












Click it and Unblock the Notifications