സൈബറിടങ്ങളിലെ ചതിക്കുഴികളിൽ ജാഗ്രത പുലർത്തണം; ഹൈടെക് ക്രൈം എൻക്വയറിസെൽ അഡി.എസ് പി വൺ ഇന്ത്യയോട്
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഇൻറർനെറ്റ് - ഡിജിറ്റൽ യുഗത്തിലാണ് ജീവിക്കുന്നത്.സംസ്ഥാനത്ത് സൈബറിടങ്ങളിൽ വഞ്ചിക്കപ്പെട്ട നിരവധി ആളുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസങ്ങളിലായി പുറത്തുവരുന്നത്. പക്ഷേ അപ്പോഴും, വീണ്ടും തട്ടിപ്പിനിരയാവുന്നവരുടെ എണ്ണത്തിൽ വലിയ കുറവൊന്നും പൊലീസിൽ നിന്ന് ലഭ്യമാകുന്ന കണക്കുകളിൽ രേഖപ്പെടുത്തുന്നില്ല. സൈബർ തട്ടിപ്പുകൾ ആവർത്തിക്കാൻ കാരണമെന്ത്? സൈബർ വിദ്യാഭ്യാസം ആർജിച്ചെടുക്കാൻ പരിചയസമ്പന്നരായ മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലും വിമുഖത കാണിക്കുന്നതെന്തു കൊണ്ട്? അപരിചിതരായ ആളുകളിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളിൽ പോലും ഒറ്റനിമിഷത്തിൽ വ്യക്തിഗത വിവരങ്ങൾ നൽകി നാം ചൂഷണത്തിനിരയാവുമ്പോൾ സംഭവിക്കുന്നത് ചെറിയ അശ്രദ്ധയോ?
തട്ടിപ്പ് സംഘങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിലും നിർബാധം അവരുടെ തട്ടിപ്പുകൾ തുടരുന്നുണ്ട്. എത്രകണ്ട് ജാഗ്രതാ നിർദേശം നൽകിയിട്ടും ജനങ്ങൾ മുഖവിലയ്ക്കെടുക്കാത്തത് ഇത്തരം സംഭവങ്ങൾ വർധിക്കാൻ കാരണമെന്നാണ് ഈ രംഗത്ത് പരിജ്ഞാനമുള്ള പൊലീസ് ഉദ്യോഗസ്ഥർ പോലും പറയുന്നത്. സൈബറിടങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് സംസ്ഥാന പൊലീസിലെ ഹൈടെക് ക്രൈം എൻക്വയറി സെൽ അഡീഷണൽ എസ് പി ഇ എസ് ബിജുമോൻ വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുന്നു......
പരിചയമില്ലാത്ത മൊബൈല്‍ നമ്പരുകളില്‍ നിന്നോ, എസ്.എം.എസ് അല്ലെങ്കിൽ ഇ-മെയിലൂടെയോ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ജനങ്ങളെ കെണിയിൽ ചാടിക്കും. ഇത് തട്ടിപ്പ് സംഘങ്ങൾ മുതലാക്കി പണം തട്ടിയെടുക്കുന്ന പ്രവണതകൾ കണ്ടുവരുന്നുണ്ട്. ഇക്കാര്യത്തിൽ കർശനമായ ജാഗ്രത നിർദ്ദേശങ്ങൾ ജനങ്ങൾ പുലർത്തേണ്ടത് അനിവാര്യമാണ്.
കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ യൂസര്‍ നെയിം, പാസ് വേർഡ് തുടങ്ങിയവ ചോദിക്കാറില്ല. വ്യാജന്മാർ ഫോണിലേക്ക് ഒ ടി പി അയക്കുമ്പോൾ ഒരു കാരണവശാലും ആവശ്യപ്പെടുന്ന തരത്തിലുള്ള വ്യക്തിഗത വിവരങ്ങൾ കൈമാറരുത്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ സൈബറിടങ്ങളിൽ തട്ടിപ്പ് സംഘങ്ങളെ അമർച്ച ചെയ്യാൻ സൈബർ പൊലീസിൻ്റെ സഹായത്തോടെ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട് - അഡി.എസ് പി പറഞ്ഞു.
'മണിയണ്ണൻ' വീഡിയോസിലെ മണികണ്ഠൻ ദേ ഇവിടെയുണ്ട്!!!
ധനകാര്യ സ്ഥാപനങ്ങളിലെ ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിനു മുമ്പ് അവയുടെ വിശ്വാസ യോഗ്യത ജനങ്ങൾ മനസ്സിലാക്കണം. മനപ്പൂർവ്വം ആളുകളെ കെണിയിൽ വീഴ്ത്താൻ ചില റാക്കറ്റുകൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലും സൈബർ തട്ടിപ്പുകളിൽ അകപ്പെടാറുണ്ട്. ഒടുവിൽ ഈ ചതിക്കുഴിയിൽ വീണു പോയ ശേഷമായിരിക്കും തട്ടിപ്പിനകപ്പെട്ട വിവരം നടന്നതായി മനസ്സിലാക്കുന്നത്.തിരുവനന്തപുരം ജില്ലയിലും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.- ബിജുമോൻ പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 19 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ ലഭിക്കുന്ന എല്ലാ പരാതികൾക്കും ഉടനടി തീർപ്പുകൽപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും ബിജുമോൻ വ്യക്തമാക്കി.പരാതികൾ ലഭിച്ചാലുടൻ തന്നെ സൈബർ സെല്ലിൽ നിന്ന് കൃത്യമായ അന്വേഷണം നടത്തും. തട്ടിപ്പുകാരെ പിടികൂടാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായവും പൊലീസ് ഉപയോഗിക്കുന്നുണ്ട് - അഡി എസ് പി പറഞ്ഞു.
ജനങ്ങൾ വഞ്ചിതരാകാതിരിക്കാൻ അവരവർ കഴിയുന്ന തരത്തിൽ തന്നെ സൈബർ വിദ്യാഭ്യാസം ആർജ്ജിച്ചെടുക്കണം. ഓൺലൈൻ - ഡിജിറ്റൽ യുഗത്തിന് പ്രാധാന്യമുള്ള പുതുതലമുറയിൽ ജനങ്ങൾ ചതിക്കുഴികളിൽപ്പെടാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സ്കൂൾ പാഠ്യപദ്ധതിയിൽ തന്നെ സൈബർ വിദ്യാഭ്യാസം ഉൾപ്പെടുത്തുന്ന കാര്യം പൊലീസ് ആലോചിക്കുന്നുണ്ട്. ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തട്ടിപ്പുകൾ മനസ്സിലാക്കുന്നതിന് സഹായകമാകും - അദ്ദേഹം പറഞ്ഞു.
പൊലീസ് ആസ്ഥാനത്ത് സൈബർസെല്ലിൻ്റെയും സൈബർഡോമിൻ്റെയും പ്രത്യേകം വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ഇതിൻ്റെ മേൽനോട്ടത്തിലും പ്രവർത്തനത്തിലും ഉൾപ്പെട്ടിട്ടുള്ളതെന്നും ബിജുമോൻ വ്യക്തമാക്കി.
എന്നാൽ,സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 359 പരാതികള്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ തിരുവനന്തപുരം സിറ്റി സൈബര്‍സെല്ലില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസ് സംഘടിപ്പിക്കുന്ന സൈബര്‍ ക്രൈം ബോധവത്കരണ മാസാചരണത്തിനും ഇതോടെ തുടക്കമായിട്ടുണ്ട്.
സൈബര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആര്‍ക്കും ഷെയര്‍ ചെയ്യാന്‍ പാടില്ലാത്ത ഒ.ടി.പി, സി.വി.വി പോലുളള അതീവ സെക്യൂരിറ്റി കോഡുകള്‍ തട്ടിപ്പുകാരുടെ കൈവശമെത്തുന്ന വഴികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.സൈബർ കുറ്റകൃത്യങ്ങൾ പരമാവധി ഒഴിവാക്കാൻ പൊലീസ് നൽകുന്ന ജാഗ്രത നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും ജനങ്ങൾ യാതൊരു മടിയും കൂടാതെ പാലിക്കാൻ തയ്യാറാവുകയെന്നതാണ് ഏക പോംവഴിയെന്നും ഹൈടെക് എൻക്വയറി സെൽ അഡീഷണൽ എസ് പി ഇ എസ് ബിജുമോൻ പറയുന്നു.
അതേസമയം, ഓൺലൈൻ ഗെയിമുകളിലെ ചതിക്കുഴികളെ ക്കുറിച്ചും മുതിർന്നവരും കുട്ടികളും ഒരുപോലെ മനസ്സിലാക്കേണ്ടതുണ്ട്. കൊവിഡിനെ തുടർന്നുള്ള ലോക്ഡൗണിൻ്റെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ ജീവിതം മുന്നോട്ടു പോകുന്ന കുട്ടികൾ മുറിക്കുള്ളിൽ ദീർഘനേരം അടച്ചിരിക്കുന്നത് പ്രതിസന്ധികൾ സൃഷ്ടിക്കും.ഗെയിമുകൾക്ക് അഡിക്റ്റാവുന്ന കുട്ടികളിൽ ഉറക്കക്കുറവും മാനസികസംഘർഷവും ഉണ്ടാവുന്നത് പതിവാണ് - അദ്ദേഹം ചൂണ്ടിക്കാട്ടി.
പണം നൽകി ഉപയോഗിക്കാവുന്ന റമ്മി ഗെയിമുകൾ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.എങ്കിലും, പഠനസമയത്തും അല്ലാതെയും വിദ്യാർഥികൾ ഓൺലൈൻ മുഖേന കൂട്ടത്തോടെ പണമുപയോഗിച്ച് ഗെയിമുകൾ കളിക്കുണ്ടോയെന്ന് ശ്രദ്ധിക്കാൻ രക്ഷിതാക്കളും തയ്യാറാകണം - അഡി എസ് പി വ്യക്തമാക്കി.
രക്ഷിതാക്കളുടെ അക്കൗണ്ടിൽ നിന്ന് പണം ഉപയോഗിച്ച് കുട്ടികൾ ഗെയിമുകൾ കളിക്കുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്. പിന്നീട് ഇക്കൂട്ടർ തട്ടിപ്പിനിരയാവുകയും മാനസിക സംഘർഷങ്ങളെ തുടർന്ന് ആത്മഹത്യയുടെ വക്കിലേക്കും ഇത് എത്തിച്ചേരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ രക്ഷിതാക്കളും കുട്ടികളും ഒരുപോലെ താത്പര്യം പ്രകടിപ്പിക്കണമെന്നും അദ്ദേഹം 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.
Recommended Video