പിള്ളയെ പറപ്പിക്കാന്‍ കേന്ദ്രം! അടുത്ത അധ്യക്ഷന്‍ കെ സുരേന്ദ്രന്‍? ബിജെപിയില്‍ പൊളിച്ചെഴുത്ത്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കമാമെന്ന പ്രതീക്ഷയിലായിരുന്നു ഇക്കുറി ബിജെപി. ശബരിമല പ്രതിഷേധങ്ങൾ സൃഷ്ടിച്ച സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്ന് കേന്ദ്ര നേതൃത്വവും വിലയിരുത്തി. ബിജെപിക്ക് ഒന്നു മുതൽ 3 വരെ സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരുന്നത്. തിരുവനന്തപുരത്ത് വിജയം ഉറപ്പിച്ച ബിജെപി പത്തനംതിട്ടയിലും തൃശൂരിലും ജയസാധ്യതയുണ്ടെന്നും വിലയിരുത്തി. എന്നാൽ നിരാശയായിരുന്നു തിരഞ്ഞെടുപ്പ് ഫലം.
കേരളത്തിൽ സീറ്റൊന്നും നേടാനായില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് കേന്ദ്ര നേതൃത്വം അഭിപ്രായപ്പെട്ടെന്നായിരുന്നു ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പ്രതികരണം. എന്നാൽ പിള്ളയുടെ അഭിപ്രായം തിരുത്തി കേന്ദ്ര നേതൃത്വം തന്നെ രംഗത്തെത്തി. ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലും ശ്രീധരൻ പിള്ളയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷനെ മാറ്റാനുള്ള സാധ്യത കൂടുകയാണ്.
നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ശശി തരൂര്‍; രാഹുലിന്റെ കര്‍മപരിപാടി ശരിയായില്ല, പ്രിയങ്കയുടേയും
ആലപ്പുഴയിൽ യോഗം
കേരളത്തിൽ അനുകൂല കാലാവസ്ഥയുണ്ടായിട്ടും എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടി ആവർത്തിച്ചതെന്ന് വിലയിരുത്തുകയാണ് ആലപ്പുഴയിൽ ചേരുന്ന കോർ കമ്മിറ്റി യോഗം. ശബരിമലയും തുടർന്നുണ്ടായ സംഭവങ്ങളും പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് കരുതിയെങ്കിലും ഉറച്ച സീറ്റായ തിരുവനന്തപുരം പോലും കൈവിട്ടതോടെ ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിനെതിരെ അതൃപ്തി പുകയുന്നുണ്ട്.
ശബരിമല സമരങ്ങളിൽ
ശബരിമല സമരങ്ങൾ പാർട്ടിക്ക് അനുകൂലമായ വിധത്തിൽ ഉപയോഗിക്കാൻ ശ്രീധരൻ പിള്ളയ്ക്ക് സാധിച്ചില്ലെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. പമ്പയിൽ നിന്നും സെക്രട്ടേറിയേറ്റ് പടിക്കലേക്ക് സമരം മാറ്റാനുള്ള തീരുമാനത്തോടെ എതിർപ്പ് കൂടുതൽ ശക്തമായിരുന്നു. തുടർന്ന് സമരപ്പന്തലിൽ ആളൊഴിഞ്ഞ് തുടങ്ങിയതോടെ സമരവും തണുത്തുറഞ്ഞു. കെ സുരേന്ദ്രന്റെ അറസ്റ്റിനെയും വേണ്ട വിധം പ്രതിരോധിക്കാൻ ശ്രീധരൻ പിള്ളയ്ക്കായില്ലെന്നും വിമർശനം ഉയർന്നിരുന്നു.
ജയിച്ചാൽ
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വിജയിക്കുകയും തൃശൂരും പത്തനംതിട്ടയും ഉൾപ്പെടെ മറ്റിടങ്ങളിൽ വോട്ട് വിഹിതം കൂട്ടുകയും ചെയ്തിരുന്നെങ്കിൽ ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിനെതിരെ ഉയർന്ന് വന്നിരുന്ന എതിർസ്വരങ്ങൾ നിഷ്പ്രഭമായേനെ. എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പ്രവചിച്ചിരുന്ന തിരുവനന്തപുരത്ത് കുമ്മനം ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെടുകയും പത്തനംതിട്ടയിലും തൃശൂരിലും ബിജെപി സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേയ്ക്ക് പോവുകയും ചെയ്തതതോടെ എതിർസ്വരങ്ങൾ കൂടുതൽ ശക്തമാവുകയാണ്.
സീറ്റിനായി
സ്ഥാനാർത്ഥി നിർണയ വേളയിൽ പത്തനംതിട്ട സീറ്റിന് വേണ്ടി ശ്രീധരൻ പിളളയും രംഗത്ത് വന്നിരുന്നു. എന്നാൽ തൃശൂരിലോ പത്തനംതിട്ടയിലോ മാത്രമെ മത്സരിക്കുകയുള്ളുവെന്ന് കെ സുരേന്ദ്രൻ നിലപാടെടുത്തതോടെ സ്ഥാനാർത്ഥി നിർണയം വൈകി. പാർട്ടി അധ്യക്ഷൻ തന്നെ സീറ്റിനായി പിടിവലി കൂടിയത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു വിലയിരുത്തപ്പെടുന്നുണ്ട്.
വോട്ട് കുറച്ചു
തിരഞ്ഞെടുപ്പ് വേളയിൽ ശ്രീധരൻ പിള്ള നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് വോട്ട് കുറച്ചുവെന്നും കോർ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. ശബരിമല പ്രതിഷേധം ബിജെപിക്ക് കിട്ടിയ സുവർണാവസരമാണെന്ന പ്രസ്താവന ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിമർശനം. അടിക്കടി നിലപാടുകൾ മാറ്റിയതും തിരിച്ചടിയായി.
കേന്ദ്ര മന്ത്രിയുടെ അഭിനന്ദനം
തിരഞ്ഞെടുപ്പിൽ കേരള ഘടകത്തിന്റെ പ്രകടനത്തിൽ കേന്ദ്ര നേതൃത്വത്തിന് പൂർണ തൃപ്തിയുണ്ടെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം. കേരളത്തിലെ പ്രകടനത്തിൽ കേന്ദ്രമന്ത്രി നേരിട്ട് വിളിച്ച് അഭിപ്രായം അറിയിച്ചെന്നും ശ്രീധരൻ പിള്ള അവകാശപ്പെട്ടു. സീറ്റ് കിട്ടിയില്ലേങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ഘടകത്തെ കേന്ദ്രമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഇരട്ടിയിലധികം സീറ്റ്
തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ പാര്‍ട്ടിയില്‍ അതൃപ്തി പുകയുമ്പോഴാണ് സ്വയം വെള്ളപൂശിക്കൊണ്ടുള്ള പിള്ളയുടെ പ്രതികരണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടിയിലധികം വോട്ടുകൾ നേടാനായത് നേട്ടമാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. തനിക്കെതിരായ വിമർശനങ്ങൾക്കുളള മറുപടി കൂടിയായിരുന്നു പിള്ളയുടെ പ്രസ്താവന.
പിള്ളയെ തള്ളി കേന്ദ്രം
ശ്രീധരൻ പിള്ളയുടെ അവകാശവാദത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി കേന്ദ്ര നേതൃത്വവും രംഗത്തെത്തി. കേരളത്തിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ പ്രതികരണം. കേരളത്തിൽ മൂന്ന് സീറ്റ് വരെ പ്രതീക്ഷിച്ചിരുന്നുവെന്ന് ദേശീയ സെക്രട്ടറി വൈ സത്യകുമാർ പറഞ്ഞു.
സുരേന്ദ്രൻ വരുമോ?
ശബരിമല സമരങ്ങളിൽ ബിജെപിയുടെ തീപ്പൊരി നേതാവായിരുന്നു കെ സുരേന്ദ്രൻ. കരുത്തുറ്റ നേതൃത്വം കേരളത്തിൽ വേണമെന്ന ആവശ്യം ഉയരുമ്പോൾ അധ്യക്ഷ സ്ഥാനത്തേയ്ക്ക് കെ സുരേന്ദ്രന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. അതേ സമയം നേതൃമാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്ന നിലപാടാണ് കെ സുരേന്ദ്രന്റേത്. സംസ്ഥാനത്ത് സംഘടിത മോദി വിരുദ്ധ നീക്കമുണ്ടായിട്ടുണ്ടെന്നും പരാജയപ്പെടാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.