7200 വെടിയുണ്ടകള്‍ കാണാനില്ല; നട്ടം തിരിഞ്ഞ് പോലീസ്, സംരക്ഷിക്കേണ്ടര്‍ 'വെള്ളത്തിലും'
കാണാതായ ഉണ്ടകള്‍ 7.62 എംഎം റൈഫിളില്‍ ഉപയോഗിക്കുന്നതാണ്.
തിരുവനന്തപുരം: പോലീസിന്റെ 7200 വെടിയുണ്ടകള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. പേരൂര്‍ക്കട എസ്എപി ക്യാംപില്‍ അതീവ സുരക്ഷയൊരുക്കി നിര്‍മ്മിച്ച വെടിയുണ്ടകളാണ് കാണാതായത്. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
കാണാതായ ഉണ്ടകള്‍ 7.62 എംഎം റൈഫിളില്‍ ഉപയോഗിക്കുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ ആയുധ നിര്‍മാണശാല (ഓര്‍ഡനന്‍സ് ഫാക്ടറി), സിആര്‍പിഎഫിന്റെ രാംപൂര്‍ സെന്‍ട്രല്‍ വെപ്പണ്‍ സ്‌റ്റോര്‍ എന്നിവടങ്ങളില്‍ നിന്നാണു പൊലീസ് ചീഫ് സ്‌റ്റോറില്‍ വെടിയുണ്ടകള്‍ എത്തുന്നത്. 600 എണ്ണം വീതം കൊള്ളുന്ന സിടിഎന്‍ ബോക്‌സിലും 400 എണ്ണം കൊള്ളുന്ന ബെന്റോലിയര്‍ ബോക്‌സിലുമാണ് ഇവ കൊണ്ടുവരുന്നത്.
മേല്‍മുറിയില്‍ 600 വെടിയുണ്ടകള്‍ വീതം കൊള്ളുന്ന രണ്ടു പെട്ടികളാണു കൊടുത്തുവിട്ടത്. അവിടെ ചെന്നുനോക്കിയപ്പോള്‍ അതില്‍ 400 വീതമായിരുന്നു. ആകെ 400 ഉണ്ടകളുടെ കുറവ്. ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍ അപ്പോള്‍തന്നെ ഫയറിങ് റേഞ്ചിന്റെ ചുമതലയുണ്ടായിരുന്ന സിറില്‍ സി.വെള്ളൂരിനെയും എസ്എപി കമാന്‍ഡന്റ് അബ്ദുള്‍ റസാക്കിനെയും ഇക്കാര്യമറിയിച്ചെങ്കിലും കൈമലര്‍ത്തുകയായിരുന്നു.
തുടര്‍ന്നു ഡിജിപി രൂപീകരിച്ച നാലംഗ ബോര്‍ഡിന്റെ പരിശോധനയില്‍ കാണാതായ തിരകളുടെ എണ്ണം 7200 ലേറെയായി ഉയരുകയായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം രാത്രി എസ്എപിയില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ക്വാട്ടര്‍മാസ്റ്റര്‍ സ്‌റ്റോറില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ അവിടെ മൂന്ന് പോലീസുകാര്‍ മദ്യപിക്കുന്നതായി കണ്ടെത്തിയിരുന്നു.