ചീമേനി കൊല: ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ ശേഖരിച്ചു; മുഖംമൂടി വാങ്ങിയത് രണ്ട് പേര്‍
കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരില്‍ റിട്ട. പ്രധാനാധ്യാപികയെ കഴുത്തറുത്ത് കൊന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപത്ത് ഒരു കടയില്‍ നിന്നാണ് മുഖംമൂടി വാങ്ങിയതെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുപോകുന്നു. നവംബര്‍ അവസാനമാണ് മുഖംമൂടി വാങ്ങിയതെന്ന് കച്ചവടക്കാരന്‍ പൊലീസിനോട് പറഞ്ഞു. കൃത്യമായി തിയതി ഓര്‍മ്മയില്ല. പലതരം മുഖംമൂടികള്‍ കടയിലുണ്ട്.
പ്രച്ഛന്ന വേഷങ്ങള്‍ക്കും കലാപരിപാടികള്‍ക്കുമാണ് പൊതുവെ മുഖംമൂടികള്‍ വാങ്ങാറുള്ളത്. കൂടാതെ കുട്ടികളും വാങ്ങാറുണ്ട്. എന്നാല്‍ മുതിര്‍ന്ന രണ്ടുപേര്‍ വന്ന് മുഖംമൂടി ചോദിച്ചതിനാല്‍ സംശയമുണ്ടായിരുന്നുവെന്ന് കടക്കാരന്‍ പൊലീസിനോട് പറഞ്ഞു. ഒരാള്‍ കടയുടെ പുറത്താണ് നിന്നിരുന്നത്. ഒരാള്‍ അകത്ത് കയറിയാണ് മൂന്ന് മുഖംമൂടികള്‍ വാങ്ങിയത്. മൂന്നു തരത്തിലുള്ളതാണ്. ഒരേയിനം മുഖംമൂടികള്‍ കടയിലുണ്ടായിരുന്നില്ല. ഇരുവരെയും കണ്ടാല്‍ തിരിച്ചറിയാമെന്നാണ് കടക്കാരന്‍ പറയുന്നത്. കടയില്‍ ക്യാമറയില്ല. എന്നാല്‍ കടയുടെ മുന്‍ഭാഗം കാണാവുന്ന രീതിയില്‍ പറശ്ശിനിക്കടവ് ക്ഷേത്രം വക റോഡരികില്‍ സ്ഥാപിച്ച ക്യാമറയുണ്ട്. ഇതില്‍ 15 ദിവസത്തെ ദൃശ്യങ്ങളാണ് സംഭരിച്ച് വെക്കാറുള്ളത്. അതിന് മുമ്പുള്ളവ മായിച്ച് കളഞ്ഞ് വീണ്ടും പുതിയ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനമാണുള്ളത്. നവംബര്‍ അവസാനവാരത്തെ ദൃശ്യങ്ങള്‍ക്ക് വേണ്ടി ഹാര്‍ഡ്ഡിസ്‌ക് ഷാഡോ പൊലീസിലെ ഒരു സംഘം ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു.
പഴയ റെക്കോര്‍ഡുകള്‍ ശേഖരിക്കാനായിരുന്നു കൊണ്ടുപോയത്. പതിന്മടങ്ങ് സംഭരണശേഷിയുള്ള മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് ദൃശ്യങ്ങള്‍ മാറ്റി പൊലീസ് സംഘം ഇന്നലെ കാഞ്ഞങ്ങാട്ട് തിരിച്ചെത്തി. ചെന്നൈയില്‍ വെച്ച് തന്നെ ദൃശ്യങ്ങള്‍ പരിശോധിച്ച് മുഖംമൂടി വാങ്ങിയവരുടെ ദൃശ്യങ്ങള്‍ പ്രിന്റ് ചെയ്‌തെടുക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍, ക്രിസ്തുമസ് അവധി അടുത്തതിനാല്‍ പറ്റില്ലെന്ന് പറഞ്ഞ് ലാബ് അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. ഇനി സൈബര്‍സെല്ലിലെ ഐ.ടി വിദഗ്ധരായ പൊലീസുകാര്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് മുഖം മൂടി വാങ്ങിയവരെ കണ്ടെത്തും.
ചീമേനിയിലെ ഒരാള്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് മുന്നോട്ട് പോകുന്നത്. രണ്ട് പേര്‍ കൃഷ്ണന്‍മാസ്റ്ററെക്കാള്‍ നീളം കൂടിയവരാണെന്ന് മൊഴി നല്‍കിയിരുന്നു. മൂന്നാമന് ഇവരെ അപേക്ഷിച്ച് നീളം അല്‍പം കുറവാണ്. ഇയാളാണ് മലയാളം സംസാരിച്ചിരുന്നത്. വീട്ടില്‍ കവര്‍ച്ച നടന്നതിന് ശേഷമാണ് ജാനകിയുടെ നിലവിളി കേട്ടതും താന്‍ അക്രമിക്കപ്പെട്ടതുമെന്ന് കൃഷ്ണന്‍ മാസ്റ്റര്‍ മൊഴി നല്‍കിയിരുന്നു.
കവര്‍ച്ച നടത്തി മടങ്ങുമ്പോള്‍ ചീമേനിക്കാരന്റെ മുഖംമൂടി അഴിഞ്ഞുവീണിട്ടുണ്ടാകാമെന്നും ജാനകി തിരിച്ചറിഞ്ഞതിനാലായിരിക്കണം കൊല നടത്തിയതെന്നുമാണ് ഇപ്പോള്‍ സംശയിക്കുന്നത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ. ദാമോദരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കണ്ണൂര്‍ എസ്.പി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.എസ്.ഐ. ഉള്‍പ്പെടെയുള്ള ഷാഡോ പൊലീസ് സംഘവും കാസര്‍കോട് എസ്.പി.യുടെ കീഴിലുള്ള ഷാഡോ സംഘവും അന്വേഷണത്തെ സഹായിക്കുന്നു.