കുട്ടികളുടെ വാക്‌സിനേഷന് മികച്ച സ്വീകരണം; 50 ശതമാനം കടന്നു; തൃശൂര്‍ മുന്നിലെന്ന് വീണാ ജോര്‍ജ്
കുട്ടികളുടെ വാക്‌സിനേഷന് മികച്ച സ്വീകരണം; 50 ശതമാനം കടന്നു; തൃശൂര്‍ മുന്നിലെന്ന് വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷൻ 50 ശതമാനം കടന്നു. 15നും 18നും ഇടയ്ക്ക് പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിൽ ആകെ 7,66,741 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ വാക്‌സിന്‍ എടുത്തത്. ഇവിടെ ആകെ 97,458 ഡോസ് വാക്‌സിന്‍ നല്‍കി. സംസ്ഥാനത്ത് ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ചത്. ഒമൈക്രോണ്‍ സാഹചര്യത്തില്‍ പരമാവധി കുട്ടികള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ നല്‍കാനായെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കി.
പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചാണ് വാക്‌സിന്‍ നല്‍കിയത്. കേവലം 12 ദിവസം കൊണ്ട് പകുതിയിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ വാക്സിനേഷൻ ജില്ല തിരിച്ചുളള കണക്കുകൾ ഇങ്ങനെ ;-
തിരുവനന്തപുരം 70,021, കൊല്ലം 60,597, പത്തനംതിട്ട 29,584, ആലപ്പുഴ 57,764, കോട്ടയം 47,835, ഇടുക്കി 28,571, എറണാകുളം 56,943, തൃശൂര്‍ 97,458, പാലക്കാട് 76,145, മലപ്പുറം 70,144, കോഴിക്കോട് 45,789, കണ്ണൂര്‍ 73,803, വയനാട് 24,415, കാസര്‍ഗോഡ് 27,642 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.
അതേ സമയം, സംസ്ഥാനത്ത് 1,67,813 പേര്‍ക്കാണ് ഇതുവരെ കരുതല്‍ ഡോസ് വാക്‌സിന്‍ നല്‍കിയത്. 96,946 ആരോഗ്യ പ്രവര്‍ത്തകര്‍, 26,360 കോവിഡ് മുന്നണി പോരാളികള്‍, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയത്. 18 വയസിന് മുകളില്‍ വാക്‌സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 82.27 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയെന്നും മന്ത്രി അറിയിച്ചു.
അതേ സമയം, കേരളത്തിൽ ഇന്ന് 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് കൊവിഡ് രോഗ ബാധ.
ഒരു ഫോൺ കോൾ;പിന്നെ കെണി ഒരുക്കി;മലയാളി നഴ്സുമാർക്ക് നഷ്ടമായത് ലക്ഷങ്ങൾ;കൈയ്യൊഴിഞ്ഞ് ബാങ്ക് അധികൃതർ
കഴിഞ്ഞ 24 മണിക്കൂറിനിടെ 17 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,674 ആയി. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 596 ആണ്. രോഗമുക്തി നേടിയവര്‍ 3819. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,95,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ് ഇന്ന് വ്യക്തമാക്കിയിരുന്നു. സിപിഐഎം അടക്കം രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സ്ഥാപനങ്ങളിലാണ് നിലവിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്ഥാപനങ്ങൾ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. സംസ്ഥാനത്ത് 78 ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകളുണ്ടെന്നും മന്ത്രി അറിയിച്ചു.
Recommended Video
സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും മോണോ ക്ലോണൽ ആന്റിബോഡി, റെംഡെസിവർ , റാബിസ് വാക്‌സിൻ ഇവയെല്ലാം ആവശ്യത്തിനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വാർത്തകൾക്ക് പിന്നിൽ മരുന്ന് കമ്പനികളുടെ സമ്മർദ്ദമെന്ന് സംശയിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.