മീനിൽ മായമുണ്ടോ? ഇനി ആശങ്ക വേണ്ട, ഇനി നിങ്ങൾക്ക് തന്നെ കണ്ടെത്താം, പുതിയ സാങ്കേതിക വിദ്യ!
കൊച്ചി: മീനിനെ കുറിച്ച് ഇനി ആശങ്ക വേണ്ട. മീനിൽ മായം അടങ്ങിയിട്ടുണ്ടോയെന്ന് ഇനി നിങ്ങൾക്ക് തന്നെ കണ്ടെത്താം. മീൻ വാങ്ങാൻ ചന്തയിലോട്ട് പോകുമ്പോൾ ഒരു കിറ്റ് കരുതിയാൽ മതി. അതുവച്ച് വാങ്ങാന്‍ പോകുന്ന മീനിന്റെ പുറത്ത് ഒന്നമര്‍ത്തി വച്ച് മൂന്ന് മിനുട്ട് കാത്തിരുന്നാൽ മീനിൽ മയമുണ്ടോ എന്ന് നമുക്ക് തരിച്ചറിയാനാകും. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞരാണ് മീനിലെ മായം കണ്ടെത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
സിഫ്റ്റിലെ ശാസ്ത്രജ്ഞരായ എസ്ജെ ലാലി, ഇആര്‍. പ്രിയ എന്നിവര്‍ ചേര്‍ന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. ചെറിയൊരു സ്ട്രിപ്പാണ് മായം കണ്ടെത്താനായി ഉപയോഗിക്കുന്നത്. ഈ സ്ട്രിപ്പ് നമ്മള്‍ മീനില്‍ അമര്‍ത്തുകയേ വേണ്ടു.ശേഷം സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായിനി ഒഴിക്കുക. മായം കലര്‍ന്ന മീനാണ് എങ്കില്‍ സ്ട്രിപ്പിന്റെ നിറം മാറും. എല്ലാം മൂന്ന് നിമിഷങ്ങൾക്കകം അറിയാം എന്നതാണ് ഇതിന്റെ പ്രത്യേകത. പഴകിയ മത്സ്യം പുതുമയോടെ കാത്തുസൂക്ഷിക്കുന്നതിനായി മീനില്‍ സാധാരണയായി ചേര്‍ക്കുന്നത് ഫോര്‍മാലിനും അമോണിയയുമാണ്.
ഫോർമാലിനും അമോണിയയും
ഫോർമാലിനും അമോണിയയും ചേര്‍ന്ന മീനുകള്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണ്. ഇവ നഗ്ന നേത്രങ്ങള്‍കൊണ്ട തിരിച്ചറിയാന്‍ സാധിക്കുക ദുഷ്‌കരമാണ്. പഠനങ്ങള്‍ പറയുന്നതനുസരിച്ച് ഫോര്‍മാലിന്‍ കാന്‍സറിന് കാരണമാകുന്നുണ്ട് എന്നാണ്. അമോണിയ സ്ഥിരമായി ശരീരത്തിനുള്ളില്‍ ചെന്നാലും രോഗങ്ങള്‍ക്കിടയാക്കുമെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ. സിഎന്‍ രവിശങ്കര്‍ പറഞ്ഞു.
പുറത്തിറക്കുന്നത് രണ്ട് കിറ്റുകൾ
ഫോർമാലിനും അമോണിയയും കണ്ട് പിടിക്കുന്നതിന് രണ്ട് കിറ്റുകളാണ് സിഫ്റ്റ് പുറത്തിറക്കുന്നത്. മായം കണ്ടെത്താനുള്ള കിറ്റില്‍ സ്ട്രിപ്പ്, രാസലായിനി, നിറം മാറുന്നത് ഒത്തുനോക്കുന്നതിനുള്ള കളര്‍ ചാര്‍ട്ട് എന്നിവയാണുള്ളത്. കിറ്റിന്റെ ഔദ്യോഗികമായ പുറത്തിറങ്ങല്‍ ചടങ്ങ് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. ഇതോടെ മത്സ്യങ്ങൾ മായം കലർന്നിട്ടുണ്ടോ ഇല്ലയോ എന്ന ഉപഭോക്താവിന്റെ സംശയങ്ങൾക്ക് ഒരു പരിധിവരം ഫലമുണ്ടാകും.
കിറ്റ് മിതമായ നിരക്കിൽ
വാണിജ്യാടിസ്ഥാനത്തില്‍ കിറ്റ് വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ ഒരു സ്ട്രിപ്പിന് പരമാവധി ഒന്നോ രണ്ടോ രൂപ മാത്രമേ ചെലവു വരൂ എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരു കിറ്റിന്റെ കാലാവധി ഒരു മാസമാണ്. ഓഖി കേരളത്തിൽ അടിച്ചതിനുശേഷം മീനുകൾ വിറ്റുപോകാത്ത അവസ്ഥ കേരളത്തിലുണ്ടായിരുന്നു. ഓഖി കേരളത്തിലെ കടൽത്തീരങ്ങളെ വറുതിയിലേക്കു തള്ളിവിട്ടപ്പോൾ മലയാളികൾ പ്രധാനമായും ആശ്രയിച്ചത് മംഗളൂരു മത്സ്യങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. വിപണിയിൽ എത്തിയ ഭൂരിഭാഗം മത്സ്യങ്ങളും മംഗളൂരു ഹാർബറിലെ ബോട്ടുകളിൽ നിന്നാണ് ഇടനിലക്കാർ എത്തിച്ചിരുന്നത്.
ചേർക്കുന്നത് വൻ രാസവസ്തുക്കൾ
കണക്കുപ്രകാരം ഇപ്പോൾ ലഭിക്കുന്ന മത്സ്യം കരയിലെത്താൻ ഒരാഴ്ചയെടുക്കും. പക്ഷേ, വിപണിയിൽ ഇവ സ്ഥിരമായി എത്തുന്നുണ്ട്. അക്ഷയപാത്രം ഒഴിയില്ല എന്ന സൂചനയുടെ പിന്നാലെ ഈ മത്സ്യങ്ങളുടെ വരവിനെക്കുറിച്ച് അന്വേഷിച്ചാൽ ചെന്നെത്തുക കേരളത്തിലും അതിർത്തിയിലുമായി നീളുന്ന വൻകിട ലോബിയിലേക്കാണ്. പത്തും പതിനഞ്ചും ദിവസങ്ങൾ കടലിൽ ചെലവിടേണ്ടതിനാൽ മത്സ്യത്തൊഴിലാളികൾ സാധാരണ ഐസിനു പുറമെ രാസവസ്തുക്കൾ ചേർത്താണ് ബോട്ടിൽ സൂക്ഷിക്കുക. അമോണിയയും ഫോർമാലിനും സോഡിയം കലർന്ന മറ്റൊരു രാസവസ്തുവും ഇതിൽ ഉപയോഗിക്കുന്നുണ്ട്.