മുഖ്യമന്ത്രിക്ക് സിഎംആർഎല്ലിൽ പരോക്ഷ നിയന്ത്രണം; ആർഒസി റിപ്പോർട്ടിൽ ഗുരുതര പരാമർശം
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും പരാമർശിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. വീണയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പേരും ആർഒസി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മുഖ്യമന്ത്രിക്ക് സിഎംആർഎല്ലിൽ പരോക്ഷ നിയന്ത്രണമുണ്ടെന്നും കെഎസ്ഐഡിസിക്ക് ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ എന്നും റിപ്പോർട്ടിൽ പറയുന്നു.
എക്‌സാലോജിക്കുമായി നടന്നത് തൽപര കക്ഷി ഇടപാടാണെന്നും ഇത് വെളിപ്പെടുത്താതിരുന്നത് നിയമലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിൽ നടത്തിയ ഇടപാടിൽ ദുരൂഹതയുണ്ടെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്‌സാലോജികിന് ഹാജരാക്കാനിയില്ലെന്നും എന്നാൽ വാങ്ങിയ പണത്തിന് ജിഎസ്‌ടി അടച്ചെന്ന വിവരം എക്‌സാലോജിക് കൈമാറിയെന്നും ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ട് പറയുന്നു. വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്നാണ് ആർഒസി ചൂണ്ടിക്കാണിക്കുന്നത്.
കേസിലെ അന്വേഷണം സിബിഐക്കോ ഇഡിക്കോ വിടാമെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സിഎംആർഎല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങൾ എക്‌സാലോജിക്ക് മറച്ചുവച്ചെന്നും റിപ്പോർട്ടിൽ ആരോപിച്ചിട്ടുണ്ട്. സെക്ഷൻ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് അറിയിച്ചു. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് ആർഒസി ശുപാർശ ചെയ്‌തിരിക്കുന്നത്.
നേരത്തെ വീണ വിജയൻ എക്‌സാലോജിക് മരവിപ്പിക്കാനായി രേഖകളിൽ കൃത്രിമം കാണിച്ചുവെന്ന് ആർഒസി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എക്‌സാലോജിക് കമ്പനി മരവിപ്പിക്കാനായി നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളുള്ളതെന്ന് ആർഒസി വ്യക്തമാക്കുന്നു. വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്.
മരവിപ്പിക്കലിന് അപക്ഷിക്കാനുള്ള മതിയായ യോഗ്യത വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് ഉണ്ടായിരുന്നില്ല. രണ്ട് വർഷത്തിനിടയിൽ ഒരു ഇടപാടും നടത്തിയിട്ടില്ലാത്ത കമ്പനികൾക്ക് മാത്രമാണ് മരവിപ്പിക്കൽ അപേക്ഷ നൽകാൻ കഴിയുക. ഇത് മറച്ചുവെച്ചാണ് 2022ൽ കമ്പനി അപേക്ഷ സമർപ്പിച്ചത്. 2021ൽ മെയ് മാസത്തിൽ കമ്പനി ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് ആര്‍ഒസിയുടെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം, നേരത്തെ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസിൽ വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിർദ്ദേശം. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications