'ആരാണ് സിനിമയെ നിയന്ത്രിക്കുന്ന അധോലോക സംഘം? മുഖ്യമന്ത്രി ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി'; ശോഭ സുരേന്ദ്രൻ
തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആരോപണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാവണം എന്ന് ആവശ്യപ്പെട്ട ശോഭ സുരേന്ദ്രൻ പുറംലോകത്തിന് മുൻപിൽ നിന്ന് ഇപ്പോഴും എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
സിനിമയിലെ പ്രശ്‌നങ്ങൾക്ക് കാരണം രാഷ്ട്രീയക്കാർ കൂടിയാണ്. ക്യാപ്റ്റൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി തന്നെ റിപ്പോർട്ട് പൂഴ്ത്തിവെച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നത് സർക്കാരിന്റെ കഴിവ് കൊണ്ടല്ലെന്നും വിവരാവകാശ കമ്മീഷൻ ധൈര്യത്തോടെ മുന്നോട്ട് വന്നതുകൊണ്ടാണെന്നും മുതിർന്ന ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

സിനിമയെ നിയന്ത്രിക്കുന്നുവെന്ന് പറയപ്പെടുന്ന അധോലോക സംഘം ആരാണെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. അവർക്ക് വേണ്ട സഹായങ്ങൾ എല്ലാം ചെയ്‌തു കൊടുക്കുന്നത് ആരാണെന്നും അവർ ചോദിക്കുകയുണ്ടായി. ആരെയൊക്കെയോ പുറംലോകത്തിന് മുന്നിൽ നിന്ന് മറച്ചുപിടിക്കാനാണ് ശ്രമമെന്നും ശോഭ ആരോപിച്ചു.
സാംസ്‌കാരിക മന്ത്രി സജി ചെറിയനെതിരെയും അവർ വിമർശനം കടുപ്പിച്ചു. കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രിയെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണം. അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? കേരളത്തിലെ പൊതുസമൂഹം വേട്ടയാടപെട്ടവരുടെ കൂടെയാണെന്നും ശോഭ സുരേന്ദ്രൻ തറപ്പിച്ചു പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ച നടപടി എന്നായിരുന്നു സുരേന്ദ്രന്റെ വിമർശനം.
സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിലപാടെടുക്കണമെന്നും അവ സ്ത്രീ സൗഹാർദ്ദമാക്കാൻ വേണ്ട ഇടപെടലുകൾ സർക്കാർ കൈക്കൊള്ളണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. അതിക്രമം നടത്തിയവരുടെ പേരുടെ മറച്ചു വയ്ക്കുന്നത് എന്തിന്റെ പേരിലാണെന്നും സുരേന്ദ്രൻ ചോദിച്ചിരുന്നു.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാനില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രതികരണം. തുടർ നടപടി സർക്കാർ പരിശോധിച്ച് കൈക്കൊള്ളുമെന്ന് പറഞ്ഞ അദ്ദേഹം ഒരു കമ്മീഷന്റെ വിലയെന്താണ്, മൂല്യമെന്താണെന്ന് സർക്കാരിനറിയാമെന്നും ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications