പിണറായിക്ക് ഇരട്ടത്താപ്പ്; മുഖ്യമന്ത്രി മാധ്യമങ്ങളെ ഭയപ്പെടുന്നു, പകൽ ന്യൂനപക്ഷം രാത്രി ആർഎസ്എസ്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനുള്ളിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്ന ആരോപണത്തിന്റെ തീ കെട്ടടങ്ങിയില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിമർശന ശരങ്ങൾ പല ഭാഗത്തു നിന്നും പ്രവഹിക്കുകയാണ്. പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം മാധ്യമ വിലക്കിനെതിരെ തിരിഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളോടുള്ള സമീപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടത്താപ്പെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞത്. പ്രതിപക്ഷത്താകുമ്പോൾ മാത്രം മാധ്യമങ്ങളെ മതി എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എകെ ശശിന്ദ്രനെതിരായ അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം കോഴിക്കോട് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി വാര്‍ത്തകളെ ഭയപ്പെടുന്നതെന്തിനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ശശീന്ദ്രന്‍ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കം അനുവദിക്കില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കല്ലെറിഞ്ഞവരാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ മുഖത്ത് മൈക്ക് കൊണ്ടെന്നു പറഞ്ഞ് പരാതി പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് ജനങ്ങളോടുള്ള അവഹേളനമാണ്. തെറ്റു ചെയ്തില്ലെന്ന് ശശീന്ദ്രൻ പോലും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ചോദ്യങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതെന്നാണ് കെ മുരളീധരൻ അഭിപ്രായപ്പെട്ടത്. പിണറായി വിജയന് മാധ്യമങ്ങളെ പേടിയാണ്. മുഖ്യമന്ത്രി പകല്‍ ന്യൂനപക്ഷങ്ങള്‍ക്കും രാത്രി ആര്‍എസ്എസിനും ഒപ്പമാണെന്നും മുരളീധരന്‍ പറഞ്ഞു.
മന്ത്രിയാകാൻ തടസ്സമില്ലെന്ന് എൻസിപി
ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്നു രാജിവയ്‌ക്കേണ്ടിവന്ന ശശീന്ദ്രന് വീണ്ടും മന്ത്രിയാവാന്‍ തടസ്സമില്ലെന്ന് എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായ ടിപി പീതാംബരന്‍ വ്യക്തമാക്കിയത്. കോട്ടയത്തെ വസതിയില്‍ വച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ച വിജയകരമായിരുന്നുവെന്നും പീതാംബരന്‍ കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിലെ മറ്റു നേതാക്കളുമായി ഇതേക്കുറിച്ച് ഉചടന്‍ ചര്‍ച്ച നടത്തും. രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിശ്വന്‍ പറഞ്ഞിരുന്നു.
ഇടതുമുന്നണിക്ക് കത്തയക്കും
ഫോണ്‍ കെണി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ രണ്ടു ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ ശശീന്ദ്രന് തടസ്സമില്ലെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. തനിക്ക് ഒറ്റയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തോമസ് ചാണ്ടി രാജിവച്ച ഒഴിവിലേക്ക് ശശീന്ദ്രനെ വീണ്ടും മന്ത്രിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണിക്ക് എന്‍സിപി ഉടന്‍ കത്തു നല്‍കുമെന്നാണ് വിവരം. വെള്ളിയാഴ്ച സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ശശീന്ദ്രന്റെ തിരിച്ചുവരവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഫോണ്‍കെണി കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പരാതിക്കാരി പിന്‍മാറിയതിനാല്‍ ശശീന്ദ്രന് കാര്യമായ തിരിച്ചടികളൊന്നും ഉണ്ടാവാനിടയില്ല. ഹൈക്കോടിയും ക്ലീന്‍ചിറ്റ് നല്‍കിയാല്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിക്കസേരയില്‍ ഇരിക്കും.
പത്രസമ്മേളനം ബഹിഷ്ക്കരിക്കണം
ശശീന്ദ്രന്‍ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങളെ സെക്രട്ടേറിയറ്റില്‍ കയറുന്നത് തടഞ്ഞ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ബഹിഷ്കരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. എകെ ശശീന്ദ്രനെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള മുഖ്യമന്ത്രിയുടെ നീക്കം കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണ്. ഇടതുപക്ഷം കെട്ടിയാഘോഷിക്കുന്ന സദാചാത്തിനെതിരല്ലേ ഇതെന്നും, ജനങ്ങളോട് മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഫോണിലൂടെ നടത്തിയ അശ്ലീല സംഭാഷണങ്ങള്‍ പരസ്യമായതുകൊണ്ടാണ് ശശീന്ദ്രന് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ടി വന്നത്. സെക്രട്ടേറിയറ്റിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ കയറേണ്ട എന്ന് ആരാണ് ഉത്തരവ് കൊടുത്തതെന്നും ആരുടെ നിര്‍ദേശ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മാധ്യമപ്രവർത്തകർക്ക് വിലക്കില്ല
കേരളത്തിലേത് മറ്റെവിടെയും കാണാത്ത മാധ്യമപ്രവർത്തനമാണെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകരെ സെക്രട്ടേറിയേറ്റിന്റെ അകത്ത് കയറ്റരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടില്ല. നേരത്തെ കമ്മീഷൻ റിപ്പോർട്ട് ചെയ്യാൻ വന്നപ്പോൾ വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് കയറ്റിവിട്ടത്. എന്തിനാണ് ഇങ്ങനെ ഇടിച്ച് കയറി ഫോട്ടോ എടുക്കുന്നത്? കമ്മീഷൻ റിപ്പോർട്ട് നൽകാൻ വന്നപ്പോൾ മാധ്യപ്രവർത്തകർ വേണ്ടതുണ്ടോ എന്ന് ഓഫീസിൽ നിന്ന് ചോദിച്ചിരുന്നു. അതിന്റെ കാര്യമില്ല എന്ന് മറുപടി പറഞ്ഞിരുന്നു. അല്ലാതെ സെക്രട്ടേറിയറ്റിനുള്ളിലേക്ക് കയറ്റരുതെന്ന് നിർദേശം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
സിപിഐയും രംഗത്ത്
സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നിരുന്നു. മാധ്യമങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവന്ന ജയ്പൂരല്ല ഇത് കേരളത്തിലെ തിരുവനന്തപുരമാണെന്ന് ഓർക്കണമെന്നായിരുന്നു കാനം പറഞ്ഞത്. കൊച്ചിയിലെ പാർട്ടി ഓഫിസിൽ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം-സിപിഐ തർക്കത്തെക്കുറിച്ച് പ്രതികരണം തേടി മാധ്യമങ്ങൾ സമീപിച്ചപ്പോൾ ' മാറി നിൽക്ക് അങ്ങോട്ട്' എന്ന് പറഞ്ഞത് രോക്ഷാകുലനായിരുന്നു. ഇതും വൻ വിവാദത്തിലായിരുന്നു.