'പ്രതിജ്ഞയും ഗാന്ധിസവും വിസ്മരിച്ച കോൺഗ്രസ്സുകാർ; രാഹുൽ പോകുന്നിടത്ത് സിസിടിവി വെക്കൂ'; ജയരാജൻ
തിരുവനന്തപുരം: കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ടായിരുന്നു ഗോവയിൽ എട്ട് എം എൽ എമാർ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നത്. കൂറുമാറില്ലെന്ന് ദേവാലയങ്ങൾക്കു മുന്നിൽ ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു പാർട്ടി വിട്ടത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയുള്ള നേതാക്കളുടെ കൂടുമാറ്റം പാർട്ടിക്ക് വലിയ നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്.
രാഹുലും നേതൃത്വവും അണികളെ പിടിച്ചുനിർത്താൻ നടത്തുന്ന നീക്കങ്ങളെല്ലാം ഓരോന്നായി പരാജയപ്പെടുകയാണെന്നാണ് ഗോവയിലെ കാലുമാറ്റം വ്യക്തമാക്കുന്നതെന്ന് സി പി എം നേതാവ് എം വി ജയരാജൻ പരിഹസിച്ചു. ബി ജെ പിയിൽ നിന്നും 40 കോടി കിട്ടിയപ്പോൾ രാഹുലിന് നൽകിയ ഒപ്പിനും ഖദറിനും പുല്ലുവിലയാണ് അവർ കൽപിച്ചത്. ശശി തരൂർ പറഞ്ഞതുപോലെ നാഥനില്ലാ കളരിയായി കോൺഗ്രസ് അധഃപതിച്ചിരിക്കുന്നതെന്നും ജയരാജൻ പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
'പ്രതിജ്ഞയും ഗാന്ധിസവും വിസ്മരിച്ച കോൺഗ്രസ്സുകാർ
ഗോവയിലെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയതോടെ രാഹുലിന്റെ പ്രതിജ്ഞയ്ക്ക് ഒരു വിലയുമില്ലാതായി. ജോഡോ യാത്രാവേളയിലാവട്ടെ, മോഷണവും മുതിർന്ന നേതാക്കളെ ചവിട്ടിയരക്കുന്നതും വേദിയിൽ നിന്ന് പുറത്താക്കുന്നതും കയ്യാങ്കളിയുമെല്ലാം കാണുമ്പോൾ ഗാന്ധിസവും കോൺഗ്രസ്സുകാർ ഉപേക്ഷിച്ചു എന്ന് വ്യക്തം. രാഹുലും നേതൃത്വവും അണികളെ പിടിച്ചുനിർത്താൻ നടത്തുന്ന നീക്കങ്ങളെല്ലാം ഓരോന്നായി പരാജയപ്പെടുകയാണ്.
ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ജയിച്ചാൽ കൂറുമാറില്ലെന്ന് രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ സ്ഥാനാർത്ഥികൾ പ്രതിജ്ഞയെടുത്ത് ഒപ്പിട്ടുകൊടുത്തത്. ഇപ്പോൾ അതിലുള്ള 8 പേർ കൂറുമാറി. ബി ജെ പിയിൽ നിന്നും 40 കോടി കിട്ടിയപ്പോൾ രാഹുലിന് നൽകിയ ഒപ്പിനും ഖദറിനും പുല്ലുവിലയാണ് അവർ കൽപിച്ചത്. യാത്രക്കിടയിൽ സംസ്ഥാനമെമ്പാടും കോൺഗ്രസ്സുകാർ തമ്മിലടിക്കുന്നതാണ് ഓരോ ദിവസവും നാം കണ്ടുകൊണ്ടിരിക്കുന്നത്. മുതിർന്ന കോൺഗ്രസ്സുകാരിൽ പലരും വേദിയിൽ നിന്ന് പുറത്താക്കപ്പെടുകയോ ചവിട്ടേറ്റ് നിലത്ത് വീഴുകയോ ഖദർ വസ്ത്രം കീറുന്നതോ ഫ്‌ളക്‌സിൽ നിന്ന് 'തലവെട്ടുന്നതോ' ആയ നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അതിനിടയിൽ മോഷണവും! അടിയന്തിരമായും രാഹുൽഗാന്ധി പോകുന്നിടത്തെല്ലാം സി സി ടി വി സൗകര്യം ഏർപ്പെടുത്തണം. ശശി തരൂർ പറഞ്ഞതുപോലെ നാഥനില്ലാ കളരിയായി കോൺഗ്രസ് അധഃപതിച്ചിരിക്കുന്നു', പോസ്റ്റിൽ ജയരാജൻ പറഞ്ഞു.