മോദിയും പിണറായിയും കാണുന്നില്ലേ? നട്ടംതിരിഞ്ഞ് ജനം!! തീപിടിച്ച് വില... ഈ പോക്ക് എങ്ങോട്ട്
മലപ്പുറം: അവശ്യസാധനങ്ങളുടെ വില വര്‍ധന ജനജീവിതം ദുസ്സഹമാക്കുന്നു. ഓരോ ദിവസവും വില കയറിക്കൊണ്ടിരിക്കുകയാണ്. വില കൂടാത്ത ഒരു സാധനങ്ങളും വില്‍പ്പനക്കില്ല. എണ്ണവിലയിലെ വര്‍ധനവാണ് വില കൂടാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. സിമന്റ് വില ഓരോ ദിവസവും കൂട്ടുന്നതിന് കല്‍ക്കരി ക്ഷാമവും കാരണമായി പറയുന്നുണ്ട്. ഒരു മാസം കൂടി കഴിഞ്ഞാല്‍ വിപണിയുടെ ചിത്രം പൂര്‍ണമായും മാറും. ദിനംപ്രതി വില കൂടുന്നത് കാരണമായുള്ള മാറ്റം അടുത്ത മാസം ഭീകരമാകുമെന്ന് വ്യാപാരികള്‍ സമ്മതിക്കുന്നു.
കൊവിഡ് വിട്ടുമാറുന്ന സാഹചര്യമാണെങ്കിലും സാധാരണക്കാര്‍ കൂടുതലും സ്ഥിരം ജോലി ഇല്ലാത്ത അവസ്ഥയിലാണ്. ഈ സമയമാണ് വില വര്‍ധന ഇരുട്ടടിയാകുന്നത്. ഇങ്ങനെ പോയാല്‍ ക്രമസമാധാന അന്തരീക്ഷം തന്നെ തകരാനിടയുണ്ടെന്നും വിലയിരുത്തുന്നു. കഴിഞ്ഞ മാസം 400 രൂപയുണ്ടയായിരുന്ന ഒരു ചാക്ക് സിമന്റിന് ഇപ്പോള്‍ 440 രൂപയായി. വിശദാംശങ്ങള്‍ ഇങ്ങനെ...

പലചരക്ക് വസ്തുക്കള്‍ക്ക് ക്രമേണയുള്ള വില വര്‍ധനവാണ് കാണുന്നത്. പാചക എണ്ണയ്ക്ക് ലിറ്ററിന് 118 രൂപയായിരുന്നു കഴിഞ്ഞാഴ്ച വില. ഇപ്പോള്‍ ഇത് 125 ആയി ഉയര്‍ന്നു. സണ്‍ഫ്‌ളവര്‍ ഓയിലിന് 138ല്‍ നിന്ന് 144 ആയും വര്‍ധിച്ചു. ചില്ലറ വിപണിയിലെത്തുമ്പോള്‍ ഇനിയും വില കൂടും. പഞ്ചസാരയ്ക്ക് കിലോയ്ക്ക് ഒരു രൂപ വര്‍ധിച്ചു. വരും ദിവസങ്ങളിലും കൂടിയേക്കും. പരിപ്പ് കഴിഞ്ഞ മാസം 80 രൂപയായിരുന്നു. ഇപ്പോള്‍ 100 രൂപ കടന്നു. അടുത്ത മാസം ആകുമ്പോഴേക്കും വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പഴം വിപണിയിലും വിലയിലല്‍ തീ പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആപ്പിള്‍, ഓറഞ്ച്, പൈന്‍ ആപ്പിള്‍ സീസണ്‍ ആണിപ്പോള്‍. സീസണില്‍ സാധാരണ വില കുറയുകയാണ് ചെയ്യുക. ആവശ്യത്തിലധികം വിപണിയിലെത്തുമ്പോഴാണ് വില കുറയുക. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്. വിപണിയില്‍ ഏറെ എത്തുന്നുണ്ടെങ്കിലും വില കുറയുന്നില്ല. പച്ചക്കറിക്കും പൊള്ളുന്ന വിലയാണിപ്പോള്‍. ഇതോടെ വാങ്ങുന്ന അളവില്‍ കുറവ് വരുത്തിയിരിക്കുന്നു ഉപഭോക്താക്കള്‍.

മൊത്ത വിപണിയില്‍ ആപ്പിള്‍ കിലോയ്ക്ക് 90 രൂപ വരെ കൊടുക്കണം. ചില്ലറ വില്‍പ്പനക്കാര്‍ 120 രൂപ വരെ വാങ്ങുന്നു. പൈന്‍ ആപ്പിള്‍ മൊത്ത വിപണിയില്‍ 40 രൂപയും ചില്ലറ വിപണിയില്‍ 60 രൂപയുമായി. സാധാരണ ചില്ലറ വിപണിയില്‍ കിലോയ്ക്ക് 40 രൂപയ്ക്ക് കിട്ടുന്ന സാഹചര്യത്തിലാണ് ഈ വില വര്‍ധന. ഓറഞ്ചിന് കിലോയ്ക്ക് 40 രൂപയായി. വില കുറയേണ്ട സാഹചര്യത്തിലാണ് ഇവയ്‌ക്കെല്ലാം വില വര്‍ധിക്കുന്നത് എന്നോര്‍ക്കണം.

സിമന്റ്, കമ്പി എന്നിവയുടെ വിലക്കയറ്റം നിര്‍മാണ മേഖലയെ ശരിക്കും ബാധിച്ചു എന്ന് വേണം പറയാന്‍. സിമന്റിന് ഓരോ ദിവസവും വില കൂടുകയാണ്. എണ്ണവിലയിലെ വര്‍ധനവ് മൊത്ത വ്യാപാരികള്‍ മറയാക്കുകയാണ് എന്ന ആക്ഷേപവുമുണ്ട്. 400 രൂപയില്‍ താഴെയായിരുന്നു കഴിഞ്ഞ മാസം സിമന്റ് ചാക്ക് വില. ഇപ്പോള്‍ 440 രൂപയായി വര്‍ധിച്ചിരിക്കുകയാണ്.

കല്‍ക്കരി ക്ഷാമത്തിന്റെ പേരിലാണ് സിമന്റ് വില കൂട്ടുന്നത്. മറ്റൊന്ന് എണ്ണവില വര്‍ധനവും കമ്പനികള്‍ പറയുന്നു. കമ്പി കിലോയ്ക്ക് കഴിഞ്ഞ മാസം 63 രൂപയായിരുന്നു. ഇപ്പോള്‍ 72 കടന്നിരിക്കുന്നു. പത്ത് രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭിക്കാനാണ് സാധ്യത. വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് വ്യാപാരികള്‍ ഒന്നടങ്കം പറയുന്നു.

രാജ്യത്ത് എണ്ണവില കുത്തനെ ഉയരുകയാണ്. ഇന്ന് വിലയില്‍ മാറ്റമില്ല. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉയരുകയായിരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 106 രൂപയും ഡീസലിന് 100 രൂപയും കടന്നു. കേരളത്തിന് പുറത്ത് ഇതിനേക്കാള്‍ വില ഈടാക്കുന്ന പ്രദേശങ്ങളുമുണ്ട്. ആഗോള വിപണിയിലെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് എണ്ണ കമ്പനികള്‍ ദിവസവും വില ഉയര്‍ത്തുന്നത്. ഡീസല്‍ വിലയിലെ വര്‍ധനവാണ് ചരക്കുകടത്ത് ചെലവേറിയതാകാന്‍ കാരണം.
ടോപ്‌ലെസ് ആയി നടി ഇഷ ഗുപ്ത; നാണമില്ലേ എന്ന് കമന്റ്... ചര്‍ച്ചയായി പുതിയ ചിത്രങ്ങള്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടില്ലെങ്കില്‍ അവശ്യവസ്തു വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കും. ഇതാകട്ടെ സാധാരണക്കാരുടെ നടുവൊടിക്കുകയും ചെയ്യും. ഭക്ഷ്യ എണ്ണയുടെ സംഭരണ പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ ചില ഇടപെടല്‍ നടത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ഈ പരിധി നിശ്ചയിച്ചിട്ടുള്ളത്. അമിതമായി കയറ്റുമതി ഒഴിവാക്കാനും വിപണിയിലെ ലഭ്യത ഉറപ്പാക്കാനുമാണിത്. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ വിപണിയില്‍ അതിവേഗ പ്രതിഫലനമുണ്ടാക്കാന്‍ സാധ്യതയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.












Click it and Unblock the Notifications