കൊടിക്കുന്നിലിനെ സോണിയ ഗാന്ധി പിന്തുണയ്ക്കുമോ; കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ തെളിവാണെന്ന് സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തി. മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും അഴരുടെ കുടുംബത്തെയും യാതൊരു അടിസ്ഥാന വുമില്ലാത്ത കാര്യങ്ങളുന്നയിച്ച് നിരന്തരമായി ആക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം ഇങ്ങനെയൊരു പ്രസ്താവന പുറത്തിറക്കിയത്. തികഞ്ഞ ജനപിന്തുണയോടെ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
എന്തൊരു ലുക്കാണ് കാണാന്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി അനിഖയുടെ ഫോട്ടോഷൂട്ട്

എല്ലാ പരിധിയും ലംഘിച്ചുകൊണ്ട് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ തെളിവാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ നടത്തിയ പ്രതികരണം. എംപി കൂടിയായ കൊടിക്കുന്നില്‍ നടത്തിയ വ്യക്ത്യാധിക്ഷേപത്തെ സൊണിയാഗാന്ധിയും കെപിസിസി നേതൃത്വവും പിന്തുണയ്ക്കുന്നുണ്ടോ എന്ന് സിപിഎം ചോദിക്കുന്നു.
ഇത് കോണ്‍ഗ്രസ് തുടങ്ങിയിട്ട് കുറച്ചു കാലമായി. നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലടക്കം അനാവശ്യമായി മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും കുടുംബത്തേയും വലിച്ചിഴച്ചു. എന്നാല്‍, അതൊന്നും വിലപ്പോയില്ല. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നില്ലെന്ന് പറഞ്ഞും ആരോപണങ്ങളുന്നയിച്ചു. നിയമസഭാ സമ്മേളനവും ഓണക്കാലവുമായതിനാലാണ് പത്രസമ്മേളനം നടത്താത്തതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്.
മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ അധഃപതനം കൂടിയാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസിനകത്തുള്ള പ്രശ്നങ്ങള്‍ മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിക്ക് നേരെ ആക്ഷേപങ്ങള്‍ ചൊരിയുന്നതെങ്കില്‍ അതൊന്നും ഫലിക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസില്‍ എന്താണ് നടക്കുന്നതെന്ന് ജനം നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. അത് ആര്‍ക്കും മൂടി വയ്ക്കാനാവില്ല.
നേതാക്കള്‍ക്കെതിരെ നീചമായ രീതിയിലുള്ള അധിക്ഷേപങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുമ്പോള്‍ അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ കെല്‍പ്പുള്ള പാര്‍ടി തന്നെയാണ് സിപിഎം എന്നത് മറക്കരുത്. പക്ഷെ, ഞങ്ങളുടെ രീതി അതല്ല. ജനങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട് എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാവണം. സിപിഎം നേതാക്കള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ വ്യക്ത്യാധിക്ഷേപങ്ങളില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും പ്രതിഷേധം ഉയര്‍ത്തണമെന്നും സി പി എം ആവശ്യപ്പെട്ടു.
Recommended Video
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് വിവാദ പരാമര്‍ശനം നടത്തിയത്. മുഖ്യമന്ത്രി നവോത്ഥാന നായകനാണെങ്കില്‍ സ്വന്തം മകളെ പട്ടിക ജാതിക്കാരനെകൊണ്ട് വിവാഹം കഴിപ്പിക്കണമെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ കൊടിക്കുന്നിലിന്റെ നിലപാട് പാര്‍ട്ടി നിലപാടല്ലെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ കൊടിക്കുന്നില്‍ സുരേഷിനെതിരെ സി പി എം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവന്‍കുട്ടി രംഗത്തെത്തി. ഫ്യൂഡല്‍ മനസ്സുള്ള മാടമ്പിയാണ് കൊടിക്കുന്നില്‍ സുരേഷ് എന്ന് ശിവന്‍കുട്ടി പറഞ്ഞു. പരാമര്‍ശം വിവാദമായിട്ടും അതില്‍ ഉറച്ചു നില്‍ക്കുന്നു എന്ന നിലപാടില്‍ ആണ് കൊടിക്കുന്നില്‍ സുരേഷ് എന്നും വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നും ഇന്നലേയും തുടങ്ങിയതല്ല. കോണ്‍ഗ്രസിന്റെ സാംസ്‌കാരിക പാപ്പരത്തം ആണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. തികച്ചും സ്ത്രീവിരുദ്ധമാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവനയെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications