ജോർജ് എം തോമസിനെ തള്ളി പാർട്ടി; നേതാവിന് നാക്ക് പിഴച്ചു, വിവാഹത്തെ പിന്തുണച്ച് സിപിഎം
കോഴിക്കോട്: കോടഞ്ചേരിയിലെ ഡി വൈ എഫ് ഐ നേതാവിന്റെ മിശ്രവിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. സംഭവത്തില്‍ വിവാദപരമായ പരാർമശം നടത്തിയ മുന്‍ എംഎല്‍എയും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ ജോർജ് തോമസിനെ പാടെ തള്ളിക്കൊണ്ടുള്ളതാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ജോര്‍ജ് എം തോമസിന്റെ ഭാഗത്തുനിന്നുണ്ടായത് നാക്കുപിഴവെന്നാണ് പി മോഹനന്‍ വ്യക്തമാക്കുന്നത്. തന്റെ ഭാഗത്ത് നിന്നും പിശക് സംഭവിച്ചു എന്നുള്ളത് ജോർജ് എം തോമസിന് ബോധ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം തന്നെ ഇക്കാര്യം പാർട്ടിയെ അറിയിച്ചുവെന്നും സി പി എം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥ അനുസരിച്ച് ഏത് മതത്തില്‍പ്പെട്ട പ്രായപൂർത്തിയാവർക്കും സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാനും ജീവിക്കാനും അവകാശമുണ്ട്. പ്രായപൂർത്തിയായവർ ഇത്തരം വിവാഹങ്ങളില്‍ ഏർപ്പെടുന്നത് തികച്ചും അവരുടെ വ്യക്തിപരമായ കാര്യമാണ്. അതെ ഏതെങ്കിലും സഘടനയോയോ പാർട്ടിയോ ബാധിക്കുന്നത് കാര്യമല്ല. എന്നാല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുന്ന രീതിയോ മറ്റോ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സി പി എം ഒരിക്കലും അതിനെ അംഗീകരിക്കില്ലെന്നും പി മോഹനന്‍ കൂട്ടിച്ചേർത്തു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന കുട്ടിയുടെ മാതാപിതാക്കളുടെ പരാതി അനുസരിച്ച് ചെറുപ്പക്കാരനേയും പെണ്‍കുട്ടിയേയും പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണ്, വിവാഹിതരായെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. അത് കോടതി അംഗീകരിച്ചു. പെണ്‍കുട്ടിയും ചെറുപ്പക്കാരനും ഒരുമിച്ച് പോവുകയും ചെയ്തു. അതോടെ ആ അധ്യായം അവിടെ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എന്തൊരു ചിരി, എന്തൊരു ലുക്ക്: കിടുക്കാച്ചി ഗെറ്റപ്പില്‍ ഭാവന, വൈറലായി ചിത്രങ്ങള്‍
ഈ സാഹചര്യം മുതലെടുത്ത് കോടഞ്ചേരിയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലർ സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അത് അംഗീകരിച്ചുകൊടുക്കാന്‍ സിപിഎം തയ്യാറാവില്ല. അത്തരത്തിലുള്ള ഏതൊരു നീക്കവും തടയാനുള്ള ശ്രമം പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാവും. ഇക്കാര്യത്തില്‍ ലൗ ജിഹാദ് വിഷയം ഉള്‍പ്പെട്ടിട്ടില്ല. കേരളത്തില്‍ ലൌ ജിഹാദ് ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാനും ആക്രമിക്കാനുമെല്ലാം ആര്‍എസ്എസും സംഘപരിവാറും ബോധപൂര്‍വം ഉന്നയിക്കുന്ന കാര്യങ്ങളാണ് ലൗ ജിഹാദ്.
ഇരുവരും ഒളിച്ചോടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വിഷയം പാർട്ടിയെ അറിയിച്ചിരുന്നുവെങ്കില്‍ ഇരു കുടുംബങ്ങളുമായി ചര്‍ച്ച ചെയ്ത് നല്ല രീതിയില്‍ വിവാഹം നടത്താന്‍ ശ്രമിക്കുമായിരുന്നുവെന്നും സി പി എം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വന്നതിന് പിന്നാലെ നിലപാട് തിരുത്തി ജോർജ് എം തോമസും രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്നാണ് ജോർജ് എം തോമസിന്റെ തിരുത്തല്‍. ലൗ ജിഹാദ് ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. തെറ്റിദ്ധരിക്കാവുന്ന വിധത്തിൽ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നു. വിദേശത്ത് നിന്നടക്കം നിരവധി പേർ വിളിച്ച് തന്നെ വിമർശനം അറിയിച്ചുവെന്നും ജോർജ് എം തോമസ് കൂട്ടിച്ചേർത്തു.
ഡി വൈ. എഫ് ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും സി പി എം ലോക്കല്‍ കമ്മിറ്റിയംഗവുമായ എം എസ് ഷെജിനും തെയ്യപ്പാറ സ്വദേശിനി ജോയ്സ്ന മേരി ജോസഫും തമ്മിലുള്ള വിവാഹത്തിനെതിരെ പ്രദേശത്ത് ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ച് ഉള്‍പ്പടെ നടന്നതിന് പിന്നാലെയായിരുന്നു സിപിഎം നേതാവിന്റെ വിവാദ പ്രസ്തവാന. കോടഞ്ചേരിയിലേത് ലൗ ജിഹാദായി കാണുന്നില്ലെങ്കിലും അത് പ്രദേശത്ത് മതമൈത്രിക്ക് അപകടമുണ്ടാക്കിയെന്നുമായിരുന്നു ജോർജ് എം തോമസിന്റെ ആദ്യ പ്രതികരണം.












Click it and Unblock the Notifications