10 വീടുകളുടെ ചുമതല ഒരു പാർട്ടി അംഗത്തിന്; ലോക്സഭ തിരഞ്ഞെടുപ്പിന് പണി തുടങ്ങി സിപിഎം
തിരുവനന്തപുരം: കേരളത്തിൽ എൽ ഡി എഫിന് വിജയിക്കാൻ കഴിയാത്ത ലോക്സഭ മണ്ഡലങ്ങൾ ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണെന്നും മുഴുവൻ സീറ്റിലും വിജയിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളെ അടിസ്ഥാനപ്പെടുത്തി പാർട്ടി കമ്മിറ്റിൽ രൂപീകരിച്ചിരിക്കുകയാണ് നേതൃത്വം. നിയമസഭ മണ്ഡലങ്ങൾ അടിസ്ഥാനമാക്കിയാണ് കമ്മിറ്റികൾ രൂപീകരിച്ചത്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒരു സീറ്റ് മാത്രമാണ് എൽ ഡി എഫിന് നേടാൻ സാധിച്ചത്, ആലപ്പുഴ. തുടർഭരണത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് എന്നത് സി പി എമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നേരിടാനുള്ള സംഘടന ഒരുക്കങ്ങൾക്ക് പാർട്ടി വേഗം കൂട്ടിയത്. ഉടൻ തന്നെ പഞ്ചായത്ത്-വാർഡ്-ബൂത്ത് അടിസ്ഥാനപ്പെടുത്തിയുള്ള കമ്മിറ്റിൽ നിലവിൽ വരും.

ബൂത്ത് കമ്മിറ്റികളിൽ 10 വീടുകളുടെ ചുമതല ഒരു പാർട്ടി അംഗത്തിന് എന്ന നിലയിലാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളെയാണ് ലോക്സഭ സഭാ മണ്ഡലങ്ങളുടെ സെക്രട്ടറിയായി ചുമതലപ്പെടുത്തുക. പാർട്ടി ലോക്സഭ മണ്ഡലം കമ്മിറ്റിയിൽ അതത് ലോക്സഭ മണ്ഡലങ്ങളുടെ കീഴിൽ വരുന്ന ജില്ല കമ്മിറ്റി അംഗങ്ങളാകും ഉൾപ്പെടുക. നിയമസഭ മണ്ഡലം കമ്മിറ്റികളിൽ നിയമസഭ മണ്ഡല പരിധിയിൽ വരുന്ന ജില്ലാ, ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടും.
ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ

വ്യാഴാഴ്ച മുതൽ ഗൃഹസമ്പർക്ക പരിപാടികൾ തുടങ്ങും. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ. ഒരു മാസത്തിൽ മൂന്ന് ദിവസമായിരിക്കും പ്രവർത്തകർ വീടുകൾ സന്ദർശിക്കുക. വീടുകൾ കയറി ഇറങ്ങുന്നതോടെ ജനങ്ങളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ സാധിക്കുമെന്നും അവരുടെ പ്രശ്നങ്ങൾ പഠിക്കാൻ സാധിക്കുമെന്നും സി പി എം കരുതുന്നുണ്ട്.
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ

നിലവിൽ 20 ലോക്സഭ മണ്ഡലങ്ങളുടേയും ചുമതല വിവിധ മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ രണ്ട് മണ്ഡലങ്ങളുടെ ചുമതല മന്ത്രി വി ശിവൻകുട്ടിക്കാണ്. കൊല്ലം ആലപ്പുഴ മണ്ഡലങ്ങൾ ധനമന്ത്രി കെ എൻ ബാലഗോപാലിനും നൽകിയിട്ടുണ്ട്.
പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങൾ വീണ ജോർജിനും മന്ത്രി വിഎൻ വാസവന് ഇടുക്കി , കോട്ടയം മണ്ഡലങ്ങളുടെ ചുമതലയുമാണ്. എറണാകുളത്തിന്റേയും ചാലക്കുടിയുടേയും ചുമതല പി രാജീവ്, കെ രാധാകൃഷ്ണൻ പാലക്കാട്,ആലത്തൂര് ആർ ബിന്ദു തൃശ്ശൂർ, പൊന്നാനി, മലപ്പുറം, കോഴിക്കോട് മണ്ഡലങ്ങൾ പി എ മുഹമ്മദ് റിയാസ് എന്നിങ്ങനെയാണ് ചുമതല.

കോഴിക്കോട്, വടകര,കണ്ണൂർ,വയനാട് , കാസർഗോഡ് മണ്ഡലങ്ങളുടെ ചുമതല സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ല. നേരത്തേ കണ്ണൂരിന്റെ ചുമതല എംവി ഗോവിന്ദനായിരുന്നു. അദ്ദേഹം പാർട്ടി സെക്രട്ടറിയായി എത്തിയതോടെ പകരക്കാനായി എത്തിയ എം ബി രാജേഷിന് ചുമതല ലഭിച്ചേക്കും.

അതേസമയം കോൺഗ്രസും ബി ജെ പിയും ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 20 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താൻ വിവിധ നേതാക്കളെ കോൺഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. വിടി ബൽറാം ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ചുമതല. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറിനെ കേരളത്തിന്റെ ചുമതല നൽകി ബിജെപി നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇക്കുറി അഞ്ച് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ബി ജെ പിയുടെ പ്രവർത്തനങ്ങൾ.












Click it and Unblock the Notifications