ദിലീപ് കേസ്; 'പൾസർ സുനിക്ക് മാനസിക പ്രശ്നത്തിന്റെ ലക്ഷണങ്ങളില്ല..അക്രമവാസനയും ഇല്ല';തിരികെ ജയിലിലേക്ക്
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ കഴിഞ്ഞ ദിവസമായിരുന്നു തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. മാനസികാരോഗ്യം മോശമായ സാഹചര്യത്തിലായിരുന്നു പ്രതിയെ ചികിത്സയ്ക്കെത്തിച്ചതെന്നായിരുന്നു പോലീസ് അറിയിച്ചത്.എന്നാൽ സുനിക്ക് മാനസിക പ്രശ്നങ്ങളുടെ യാതൊരു ലക്ഷണങ്ങളും ഇല്ലെന്നാണ് ചികിത്സാ കേന്ദ്രത്തിലെ അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിൽ സുനിയെ ഉടൻ തന്നെ ജയിലിലേക്ക് തിരികെ മാറ്റും.

എറണാകുളം സബ് ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന പൾസർ സുനിയെ ചൊവ്വാഴ്ച വൈകീട്ടായിരുന്നു മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. നേരത്തേ കേസിൽ ജാമ്യം തേടി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിൽ എല്ലാ പ്രതികളും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെന്നും തനിക്കും ജാമ്യം വേണമെന്നുമായിരുന്നു സുനിയുടെ ആവശ്യം.എന്നാൽ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയായിരുന്നു.കഴിഞ്ഞ അഞ്ച് വർഷമായി സുനി ജയിലിലാണ്.

ജാമ്യം ലഭിക്കാതിരുന്നതോടെയാണ് സുനിയുടെ മാനസികാരോഗ്യം മോശമായതെന്നായിരുന്നു റിപ്പോർട്ട്.തൃശ്ശൂരിലെ പടിഞ്ഞാറകോട്ടയിലുള്ള മാനസിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സുനിയെ എത്തിച്ചത്. ആറ് പേരുള്ള സെല്ലിലായിരുന്നു സുനിയെ പ്രവേശിപ്പിച്ചത്.

എന്താണ് സുനിയുടെ പ്രശ്നമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ജയിലിലിരിക്കെ സുനി ഇടയ്ക്ക് മാനസിക സമ്മർദ്ദത്തിനുള്ള മരുന്ന് കഴിച്ചതായി ബന്ധപ്പെട്ട അധികൃതർ പറയുന്നുണ്ട്. സുനിയുടെ പ്രശ്നമെന്താണ് മാനസികാരോഗ്യ കേന്ദ്രത്തിലെ അധികൃതരും വ്യക്തമാക്കാൻ തയ്യാറായിട്ടില്ല.

അതേസമയം സുനിക്ക് നിലവിൽ മാനസിക നില വഷളായ രീതിയിലുള്ള ലക്ഷണങ്ങൾ ഒന്നും ഇല്ലെന്നാണ് അധികൃതർ പറയുന്നത്. അക്രമവാസന പോലുള്ള പ്രതികരണങ്ങളും സുനി നടത്തിയിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ സഹാചര്യത്തിൽ അടുത്ത ദിവസം തന്നെ സുനിയെ തിരികെ ജയിലിലേക്ക് മടക്കി കൊണ്ട് പോകാനാണ് അധികൃതരുടെ തീരുമാനം.

വർഷങ്ങളായി ജയിലിൽ കഴിയുന്ന തനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് നേരത്തേ പൾസർ സുനി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യപ്പെട്ട ചികിത്സ സുനിക്ക് ഉറപ്പാക്കണെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ജനവരി മുതൽ ഇയാൾ മാനസിക പ്രശ്നത്തിന് ചികിത്സ തേടി വരികയായിരുന്നവത്രേ.

എറണാകുളം ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത് പിന്നെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ചികിത്സ മാറ്റി. അതേസമയം ആത്മഹത്യ പ്രവണത ഉണ്ടെന്ന് സുനി അറിയിച്ചതിനാലാണ് ചൊവ്വാഴ്ച തൃശ്ശൂരിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം. തിരികെ എത്തിച്ചാൽ ഇയാളെ പ്രത്യേകം നിരീക്ഷിക്കാനാണ് ജയിൽ അധികൃതരുടെ തീരുമാനം.

നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാനസിക പ്രശ്നം ഉന്നയിച്ചത് സംശയത്തോടെയാണ് അതിജീവിതയെ അനുകൂലിക്കുന്നവർ നോക്കി കണ്ടത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ എന്ന തരത്തിലായിരുന്നു പലരും പ്രതികരിച്ചത്. സുനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുമെന്ന് നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്നായിരുന്നു അമ്മ ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചത്.

'മകനെ മാനസിക രോഗിയാക്കിയാൽ മറ്റുള്ളവർക്ക് രക്ഷപ്പെടാം. തന്നെ മാനസിക രോഗിയാക്കുമെന്ന് സുനിക്കും അറിയാമായിരുന്നുവെന്നും ശോഭന റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചിരുന്നു. വമ്പൻമാർ പുറത്ത് കിടക്കുമ്പോൾ എന്തായാലും ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം സംഭവിക്കും. ഒന്നാം പ്രതി ആകേണ്ടത് തന്റെ മകനല്ല, കാശുള്ളവരല്ലേയെന്നും' ശോഭന പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications