ദിലീപ് കേസ്: ഇന്ന് നിർണായകം, അതിജീവിതയുടെ ആവശ്യം, ഹൈക്കോടതിയിലും വിചാരണ കോടതിയിലും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് ദിലീപിനും അതിജീവിതയ്ക്കും ഏറെ നിർണാകം. കേസിൽ കോടതി മാറ്റം സംബന്ധിച്ച ഹർജിയും കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചുള്ള അതിജീവിതയുടെ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹർജി ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന അതിജീവിതയുടെ ഹർജിയിൽ ജസ്റ്റിസ് എ എ സിയാദ് റഹ്‌മാന്റെ ബെഞ്ച് വാദം കേൾക്കും.
'കുറച്ച് ഗ്ലിറ്ററും ഗ്ലാമറും'; 'ഗോപിക ഈസ് ജസ്റ്റ് വാവ്'..വൈറലായി നടിയുടെ ചിത്രങ്ങൾ
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ സി ബി ഐ മൂന്നാം കോടതിയിലേക്ക് തന്നെ ഹൈക്കോടതി ഇടപെട്ട് മാറ്റുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. സി ബി ഐ കോടതിയുടെ ചുമതലയിൽ ഉണ്ടായിരുന്ന ജഡ്ജി ഹണി എം വർഗീസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് സ്ഥലം മാറി പോയപ്പോൾ കേസും മാറ്റുകയായിരുന്നു. ഇതിനെയാണ് നടി ചോദ്യം ചെയ്തത്.
വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്ന കേസ് ഹണി എം വർഗീസ് ജഡ്ജിയായ സ്പെഷൽ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റാൻ 2019 ഫെബ്രുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനിടയിൽ ഹണി എം വർഗീസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് ജഡ്ജിയായി നിയമിതയായെങ്കിലും അവർക്ക് സിബിഐ കോടതിയുടെ കൂടി ചുമതല ഉണ്ടായിരുന്നതിനാൽ കേസിൽ വാദം കേൾക്കുന്നത് തുടർന്നു.
എന്നാൽ തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന കെകെ ബാലകൃഷ്ണൻ സി ബി ഐ കോടതി ജഡ്ജിയായി നിയമിതനായതോടെ കേസ് സി ബി ഐ കോടതിയിൽ നിന്ന് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഓഫിസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റാനാവില്ലെന്നാണ് അതിജീവിതയുടെ വാദം.
ക്രിമിനൽ നടപടി ചട്ടത്തിലെ 407-ാം വകുപ്പ് പ്രകാരം ഇക്കാര്യത്തിൽ ഇടപെടൽ ഉണ്ടാകണമെന്നാണ് ഹൈക്കോടതിയിയിൽ അതിജീവിതയുടെ ആവശ്യം. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡീഷ്യൽ ഉത്തരവ് നിലനിൽക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തേ കേസ് പരിഗണിച്ചപ്പോൾ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തേ അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. കടുത്ത ചോദ്യങ്ങളായിരുന്നു അതിജീവിതയ്ക്കെതിരെ അന്ന് കോടതി ഉയർത്തിയത്. വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നായിരുന്നു ചോദ്യം.
Recommended Video
വിചാരണ കോടതി ജഡ്ജ് ഹണി എം വർഗീസിന് മുന്നിലും പ്രോസിക്യൂഷനും അതിജീവിതയും നേരത്തേ ഹർജി നൽകിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത് നിയമപരമായി ശരിയല്ല. തുടര്‍വാദം ഹണി എം വര്‍ഗീസ് കേള്‍ക്കരുതെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. കോടതിമാറ്റണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ കടുത്ത എതിർപ്പാണ് പ്രതിഭാഗം ഉന്നയിക്കുന്നത്.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുന്നുവെന്ന അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. വിചാരണ കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നാണ് അതിജീവിതയുടെ ഹർജിയിലെ ആരോപണം. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ കാർഡ് കൂടുതൽ പരിശോധനയ്ക്ക് അയക്കാൻ കോടതി അനുമതി നിഷേധിച്ചുവെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നുണ്ട്.