'ഇരയോടൊപ്പമാണ് എന്ന തോന്നല്‍ ആദ്യം ഉണ്ടാക്കും; എന്നാല്‍ ശക്തരായ വേട്ടക്കാർ വരുമ്പോള്‍ മാറിമറിയും'
കൊച്ചി: ക്രൈംബ്രാഞ്ച് എ ഡി ജി പി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് മുന്‍ എസ്പി സക്കറിയ ജോർജ്.
ഇപ്പോള്‍ മാറിപ്പോവുന്ന എ ഡി ജി പി 2021 ജനുവരി ഒന്നിലാണ് അദ്ദേഹം ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് എത്തുന്നത്. ഒരു വർഷവും മൂന്ന് മാസവും കഴിയുമ്പോഴാണ് അദ്ദേഹത്തെ മാറ്റിയത്. അതുകൊണ്ട് തന്നെ തീർച്ചയായും ഇത് സുപ്രീകോടതിയുടെ പ്രകാശ് സിംങ് കേസിലെ ലംഘനമാണ്.
ടിപി സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ കൊണ്ടുവന്നപ്പോള്‍ സെന്‍കുമാർ സുപ്രീകോടതിയില്‍ പോയി അനുകൂല വിധി നേടിയത് പ്രകാശ് സിങ് കേസിലെ വിധിയുടെ പശ്ചാത്തലത്തിലാണ്. ഇത് ചീഫ് സെക്രട്ടറിമാർക്ക് ആർക്കും അറിയാത്തതല്ലെന്നും സക്കറിയ ജോർജ് വ്യക്തമാക്കുന്നു. ചാനല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ നിയമപ്രകാരം 2 വർഷത്തെ കാലാവാധി കൊടുക്കേണ്ടതാണ്. ഇതെല്ലാം നോക്കുമ്പോള്‍ കൃത്യമായ നിയമലംഘനമാണ് ഇവിടെ നടന്നത്. ഒരു സാറ്റലൈറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്നും ബഹിരാകാശത്തേക്ക് അയച്ച്, ഭ്രമണപഥത്തില്‍ എത്തുന്നതിന് തൊട്ടുമുമ്പ് അതിന് പിന്നില്‍ പ്രവർത്തിച്ച സംഘത്തെ ആരും മാറ്റാറില്ല. അക്കാര്യത്തില്‍ ശാസ്ത്ര സാങ്കേതിക സംഘത്തെ നയിക്കുന്ന ആളുകള്‍ക്ക് നല്ല വിവേകം ഉണ്ട്. ആ സാറ്റലൈറ്റ് ഭ്രമണ പഥത്തില്‍ കൊണ്ടെത്തിച്ച് അവിടുത്തെ പ്രവർത്തനവും പൂർത്തിയാക്കേണ്ടതുണ്ട്.
പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ

അതുപോലെ ഒരു സർക്കാർ ആശുപത്രിയില്‍ നടക്കുന്ന സർജറി പകുതിയാവുമ്പോള്‍ അത് ചെയ്യുന്ന ഡോക്ടർമാരെയെല്ലാം മാറ്റിയിട്ട് പുതിയ കുറേ മിടുക്കരായ ഡോക്ടറെ കൊണ്ടുവന്ന് ആ സർജറി പൂർത്തിയാക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. പോലീസിലെ ഒരു പ്രധാനപ്പെട്ട കേസിലും അങ്ങനെയുണ്ടാവാറില്ല. നടി ആക്രമിക്കപ്പെട്ട കേസ് എന്നത് മലയാളികള്‍ മൊത്തം ശ്രദ്ധിക്കുന്ന ഒരു കേസാണ്. ഇരയുടെ അവസ്ഥ എന്തായിരിക്കും എന്നത് സംബന്ധിച്ച് അവരുടെയെല്ലാം ഉള്ളില്‍ വലിയ ആശങ്കയുണ്ടായിരിക്കുമെന്നും സക്കറിയ ജോർജ് വ്യക്തമാക്കുന്നു.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വധശ്രമക്കേസ് അങ്ങനെത്തന്നെ നില്‍ക്കട്ടെ. സത്യസന്ധമായി ജോലി ചെയ്യുമ്പോള്‍ പൊലീസുകാർക്ക് നേരെ ആക്രമമുണ്ടാവും. രാഷ്ട്രീയത്തിലുള്ളവരും ക്രിമിനല്‍സും പൊലീസുകാർ തന്നെയും അവരെ ആക്രമിക്കാന്‍ ശ്രമിച്ച കേസുകളുണ്ട്. പക്ഷെ ഇവിടെ അതിജീവിതയായ നടിക്ക് നീതി കിട്ടേണ്ടത് അത്യാവശ്യമാണ്.

ഇത്തരം കേസുകളില്‍ ഒരു സ്ത്രീയോട് എന്താണ് കാണിക്കേണ്ടത് വ്യക്തമാക്കി 2020 ഒക്ടോബറില്‍ സുപ്രീംകോടതി കേന്ദ്ര സർക്കാറും മറ്റ് സംവിധാനങ്ങളും കൃത്യമായ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതൊന്നും ആർക്കും അറിയാത്ത കാര്യമല്ല. ചില കാര്യങ്ങള്‍ വരുമ്പോള്‍ സുപ്രീംകോടതി വിധിയോട് ആളുകള്‍ക്ക് വലിയ സ്നേഹമാണ്. എന്നാല്‍ സുപ്രീംകോടതിയുടെ 2006 ലെ പ്രകാശ് സിങ് കേസിലെ വിധി നടപ്പാക്കാന്‍ ഇവിടുത്തെ ചീഫ് സെക്രട്ടറി ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇരയോടൊപ്പമാണ് ഈ സംവിധാനം എന്ന തോന്നല്‍ ആദ്യം ഉണ്ടാക്കും. അപ്പോള്‍ നമ്മുടെ സാമൂഹ്യവ്യവസ്ഥിതി വളരെ നല്ലതാണെന്നും ഇരയെ സംരക്ഷിക്കുന്നുമെന്ന് തോന്നല്‍ എല്ലാവർക്കും ഉണ്ടാവും. എന്നാല്‍ ശക്തരായ വേട്ടക്കാർ വരുമ്പോള്‍ ഓട്ടോറിക്ഷക്കാർ യൂടേണ്‍ എടുക്കുന്നത് പോലെ ഒറ്റപ്പോക്കാണ്. ഇതിനെ തടയാന്‍ കോടതിക്കെ സാധിക്കുകയുള്ളു.

കെഎസ്ഇബി ചെയർമാന്‍ ബി അശോകിനെതിരെ ഒരു വിഷയം വന്നപ്പോള്‍ ഐ എ എസ് അസോസിയേന്‍ ഒരുമിച്ച് നിന്നു. എന്നാല്‍ പൊലീസില്‍ ആരും അങ്ങനെ നില്‍ക്കില്ല. ഓരോരുത്തരും അവരുടെ കാര്യത്തിന് വേണ്ടി മാത്രമേ നില്‍ക്കുകയുള്ളു. അതുകൊണ്ട് തന്നെ ഡിപ്പാർട്ട്മെന്റിന്റെ മഹത്വം പോവുകയും അതിജീവിതയക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു.
ഉദ്ദേശശുദ്ധി ശരിയാണെങ്കില്‍ ഒരിക്കലും ഇത്തരം ഇടപെടലുകള്‍ ഉണ്ടാവില്ലെന്നും സക്കറിയ ജോർജ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications