ബി സന്ധ്യയ്ക്കും എസ് ശ്രീജിത്തിനുമെതിരെ ദിലീപ്, ഹൈക്കോടതിയിൽ കേസ് റദ്ദാക്കാൻ ഹർജി
കൊച്ചി: വധഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാണ് ദിലീപിന്റെ ആവശ്യം. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്.
'എല്ലാത്തിനും അതിന്‌റേതായ സമയമുണ്ട് ദാസാ', ഭാവനയോട് മഞ്ജു വാര്യർ- ചിത്രങ്ങൾ
തനിക്കെതിരെയുളള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ് എന്നാണ് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഡിജിപി ബി സന്ധ്യയ്ക്കും എഡിജിപി എസ് ശ്രീജിത്തിനും എതിരെ ദിലീപ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. വധഗൂഢാലോചന കേസ് തനിക്കെതിരെയുളള ഗൂഢാലോചന ആണെന്നും അതിൽ പോലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ട് എന്നാണ് ദിലീപിന്റെ ആരോപണം.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനിക്കാനിരിക്കെയാണ് ദിലീപിനെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും മറ്റ് പ്രതികളും ഗൂഢാലോചന നടത്തി എന്നുളള സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ആരോപണത്തിന് പിന്നാലെയാണ് കേസ്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ പരാതിയിലാണ് ദിലീപിനേയും സഹോദരന്‍ അനൂപിനേയും അടക്കമുളളവരെ പ്രതി ചേര്‍ത്ത് കേസെടുത്തത്.
'മേക്കപ്പോ'.. അത് ഞാൻ തന്നെയെന്ന് ഭാവന, ഗ്രീൻ ആപ്പിളെന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ കാണാം

ഈ കേസില്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരം കോടതി ഇടപെട്ട് ദിലീപിന്റെ ഫോണുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും നല്‍കിയിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. നിലവിലെ തെളിവുകള്‍ വെച്ച് വധഗൂഢാലോചന കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

തനിക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നത്. ദീലിപിന്റെ അഭിഭാഷകനായ ബി രാമന്‍പിളളയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറും പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ബൈജു പൗലോസും ചേര്‍ന്ന് ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ബാലചന്ദ്ര കുമാറും ബൈജു പൗലോസും തനിക്കെതിരെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ്. ഈ ഗൂഢാലോചന സംബന്ധിച്ച് ഡിജിപി ബി സന്ധ്യ, എഡിജിപി എസ് ശ്രീജിത്ത് എന്നിവര്‍ക്ക് അറിവുണ്ടായിരുന്നു എന്നും ദിലീപിന്റെ ഹര്‍ജിയില്‍ ആരോപണമുണ്ട്. പുതിയ കേസുമായി ക്രൈം ബ്രാഞ്ച് മുന്നോട്ട് പോകുന്നത് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനാണ്. ഗൂഢലക്ഷ്യത്തോടെ തയ്യാറാക്കിയ എഫ്‌ഐആര്‍ റദ്ദാക്കണം എന്ന് ദിലീപ് ആവശ്യപ്പെടുന്നു.

വധ ഗൂഢാലോചന കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണം എന്നും ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ല എന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് തങ്ങളുടെ വാദം ശരി വെക്കുന്നതാണ് എന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. വിശദമായി വാദം കേള്‍ക്കുന്നതിനായി ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ദിലീപ് അടക്കം ആറ് പേരാണ് വധഗൂഢാലോചന കേസിലെ പ്രതികള്‍. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിക്കും എന്നാണ് അന്വേഷണ സംഘം കരുതുന്നത്. 2017ല്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ദിലീപ് കൂട്ടുപ്രതികളുമായി ചേര്‍ന്ന് അന്വേഷണ സംഘത്തിലെ ബൈജു പൗലോസ് അടക്കമുളള ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.












Click it and Unblock the Notifications