ഹൈക്കോടതിയുടെ 'പേരിടൽ' അംഗീകരിക്കില്ലെന്ന് പിതാവ്! ഡിവിഷൻ ബെഞ്ചിൽ അപ്പീൽ, പേരിനെ ചൊല്ലിയുള്ള തർക്കം
ഹൈക്കോടതി പേരിട്ട ദിവസം അതിനെ അനുകൂലിച്ച പിതാവ് പിറ്റേദിവസം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.
കൊച്ചി: കുഞ്ഞിന് പേരിടുന്നതിനെ ചൊല്ലി ദമ്പതികൾ തമ്മിലുണ്ടായ തർക്കം ഹൈക്കോടതി പരിഹരിച്ച സംഭവം കഴിഞ്ഞദിവസം വാർത്തകളിലിടം നേടിയിരുന്നു. അമ്മയും അച്ഛനും നിർദേശിച്ച പേരുകളുടെ രണ്ട് ഭാഗങ്ങൾ ചേർത്താണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കുഞ്ഞിന് പേര് നൽകിയത്. ജോഹൻ സച്ചിൻ എന്നായിരുന്നു ജസ്റ്റിസ് എകെ ജയശങ്കരൻ കുഞ്ഞിന് നൽകിയ പേര്. ഹൈക്കോടതിയുടെ പേര് മാതാപിതാക്കൾ അംഗീകരിക്കുകയും ചെയ്തു.
എന്നാൽ, ഹൈക്കോടതി പേരിട്ട ദിവസം അതിനെ അനുകൂലിച്ച പിതാവ് പിറ്റേദിവസം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. കുഞ്ഞിന് പേരിട്ട സിംഗിൾ ബെഞ്ച് നടപടിയിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് കഴിഞ്ഞദിവസം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുന്നത്. എന്തായാലും പിതാവ് അപ്പീൽ നൽകിയതോടെ പേരിടൽ തർക്കം വീണ്ടും കോടതി കയറുമെന്ന് തീർച്ചയാണ്.

ഡിവിഷൻ ബെഞ്ചിൽ...
ജോഹൻ സച്ചിൻ എന്ന പേരിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് കുട്ടിയുടെ പിതാവ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. കുട്ടിയുടെ എൽഐസി പോളിസിയിലും ബാങ്ക് അക്കൗണ്ടിലും താൻ നിർദേശിച്ച പേരാണ് ഉപയോഗിച്ചിരിക്കുന്നതെന്നും, അതിനാൽ ജോഹൻ സച്ചിൻ എന്ന പേര് ഒഴിവാക്കണമെന്നുമാണ് പിതാവിന്റെ അപ്പീൽ ഹർജിയിൽ പറയുന്നത്. ഹൈക്കോടതി നൽകിയ പേരിൽ ജനന സർട്ടിഫിക്കറ്റ് നൽകിയാൽ അത് ഭാവിയിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

വിവാഹ മോചനം...
കുട്ടിയുടെ മാതാപിതാക്കളായ യുവാവും യുവതിയും 2010ലാണ് വിവാഹിതരായത്. ഹിന്ദു മതവിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും ചേർന്നാണ് 2010ൽ ജനിച്ച ആദ്യ കുഞ്ഞിന് പേരിട്ടത്. എന്നാൽ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളായി. ദമ്പതികൾ വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കുകയും ചെയ്തു. ഇരുവരും അകന്നു കഴിയുന്നതിനിടെയാണ് കുഞ്ഞിന്റെ പേരിനെ ചൊല്ലിയുള്ള തർക്കം ഉടലെടുത്തത്.

പ്രവേശനം...
കുട്ടിയുടെ സ്കൂൾ പ്രവേശന സമയമായതോടെയാണ് പേരിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾ രൂക്ഷമായത്. സ്കൂൾ പ്രവേശനത്തിന് ജനന സർട്ടിഫിക്കറ്റ് നിർബന്ധമായതിനാൽ അമ്മയും അച്ഛനും നഗരസഭയിൽ വെവ്വേറെ അപേക്ഷകൾ നൽകിയിരുന്നു. എന്നാൽ രണ്ട് അപേക്ഷകളിലെയും പേരുകൾ വ്യത്യസ്തമായതിനാൽ നഗരസഭ അധികൃതർ കുഴഞ്ഞു. പേരിന്റെ കാര്യത്തിൽ ദമ്പതികൾ തമ്മിൽ ഒത്തുതീർപ്പിൽ എത്തിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നായിരുന്നു നഗരസഭയുടെ നിലപാട്. ഇതോടെയാണ് പ്രശ്നം കോടതി കയറിയത്.

വാദങ്ങൾ...
കുട്ടിയ്ക്ക് പേരിടാനുള്ള അവകാശത്തിനായി അച്ഛനും അമ്മയും ഹൈക്കോടതിയിൽ ഹർജി നൽകി. കുഞ്ഞിന് ക്രൈസ്ത ആചാരപ്രകാരം മാമോദീസ മുക്കിയതാണെന്നും, അതിനാൽ താൻ നിർദേശിച്ച പേര് നൽകണമെന്നുമായിരുന്നു അമ്മയുടെ വാദം. എന്നാൽ കുഞ്ഞിന്റെ പേരിൽ നേരത്തെ ധാരണ എത്തിയതാണെന്നും, ബാങ്ക് രേഖകളിലടക്കം താൻ നിർദേശിച്ച പേരാണെന്നും പിതാവും കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹൈക്കോടതി തന്നെ കുഞ്ഞിന് പേരിട്ട് പ്രശ്നത്തിന് തീർപ്പുകൽപ്പിച്ചത്.

ജോഹൻ സച്ചിൻ...
ജനന സർട്ടിഫിക്കറ്റില്ലാതെ കുട്ടിയുടെ സ്കൂൾ പ്രവേശനം സാദ്ധ്യമല്ലെന്നിരിക്കെ എന്തായാലും പേരിടണമെന്നായിരുന്നു ജസ്റ്റിസ് എകെ ജയശങ്കരന്റെ നിരീക്ഷണം. തുടർന്ന് കോടതി തന്നെ മുൻകൈയെടുത്ത് കുഞ്ഞിന് പേരിടാനും തീരുമാനിച്ചു. ഒടുവിൽ അച്ഛനും അമ്മയും നിർദേശിച്ച പേരുകളിൽ നിന്ന് രണ്ട് ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജോഹൻ സച്ചിൻ എന്ന് കുഞ്ഞിന് പേരിട്ടത്. ഈ പേരിൽ ജനന സർട്ടിഫിക്കറ്റ് നൽകാനും ഹൈക്കോടതി നിർദേശിച്ചു.

സർട്ടിഫിക്കറ്റ്...
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെ ജോഹൻ സച്ചിൻ എന്ന പേരിൽ ജനന സർട്ടിഫിക്കറ്റ് നൽകാൻ നഗരസഭ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് കുട്ടിയ്ക്ക് ഹൈക്കോടതി പേരിട്ടത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. പിതാവ് അപ്പീൽ നൽകിയതോടെ കുട്ടിയുടെ പേരിനെ ചൊല്ലിയുള്ള തർക്കത്തിൽ പരിഹാരമുണ്ടാകാൻ ഇനിയും സമയമെടുത്തേക്കും.












Click it and Unblock the Notifications