ദ്രാവിഡ സംസ്‌കാരത്തെ ഓര്‍മപ്പെടുത്തി കോവില്‍ക്കടവ് മാരിയമ്മന്‍ ക്ഷേത്രോത്സവം
മറയൂര്‍:മറയൂരിലെ ജനതക്ക് ഉത്സവം ആഘോഷത്തിനപ്പുറം തലമുറകളായി പന്തുടര്‍ന്നു വന്ന വ്യത്യസ്ഥ ആചാര അനുഷ്ഠാനങ്ങളുടെ പുനരാവിഷ്‌കരണമാണ്.പുരാതനമായി നടന്നു വന്നിരുന്ന പല രീതികളും ആചാര അനുഷ്ഠാനങ്ങളും ഇന്നും തുടര്‍ന്ന്് വരുന്നവരാണ് മറയൂര്‍ നിവാസികള്‍. മറയൂര്‍- കാന്തല്ലൂര്‍ മേഖലയിലുള്ള കോവില്‍ക്കടവ് മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറിയപ്പോഴും കാലങ്ങളായി നിലനിര്‍ത്തി വന്നിരുന്ന ദ്രാവിഡ സംസ്‌കാരത്തെ ഓര്‍മപ്പെടുത്തുന്ന ആചാരങ്ങളുമായിട്ടാണ്.
പാരമ്പര്യത്തിന്റെ ആചാര സംസ്‌കാരവും പ്രത്യേക അനുഷ്ഠാന രീതികളും ഇന്നും മറയൂര്‍ നിവാസികള്‍ തിരികെ എത്തിച്ചുക്കൊണ്ടിരിക്കുകയാണ്.ഭക്തിയുടെ കാഠിന്യവും അതൊടൊപ്പം ഭയത്തിന്റെ ദീര്‍ഘനിശ്വാസവും കൂടി ഇടകലരുമ്പോള്‍ ഉത്സവം ഭക്തരില്‍ വേറിട്ട അനുഭവം സൃഷ്ടിക്കും.മറയൂരിനുമാത്രം അവകാശപ്പെടാന്‍ കഴിയുന്ന ആചാരങ്ങളില്‍ പ്രതിഫലിക്കുന്ന ഉത്സവം കാണാന്‍ നിരവധി പേരാണ് അഞ്ചുനാടന്‍ ഗ്രാമങ്ങളിലെത്തുന്നത്. ആഴി നടത്തം , അഗ്നിച്ചട്ടി , മുളപ്പാരി, ഗരൂഡന്‍ തൂക്കം എന്നീ ചടങ്ങുകളോടെയാണ് ഉത്സവം നടക്കുന്നത്.
ദ്രാവിഡ സംസ്‌കാരത്തിന്റെ ഭാഗമായുള്ള ഗരൂഡന്‍ തൂക്കമാണ് ഉത്സവകൊടിയേറ്റിന്റെ ഭാഗമായി നടന്നത്. മറയൂര്‍ അരുണാക്ഷിയമ്മന്‍ കോവിലില്‍ നിന്നും ആരംഭിച്ച് ആറ് കിലോമീറ്റര്‍ അകലെയുള്ള മാരിയമ്മന്‍ ക്ഷേത്രത്തില്‍ എത്തിയാണ് ഗരുഡന്‍തൂക്കം സമാപിച്ചത്. ഗരുഡന്‍ തൂക്കം നടത്തുന്ന ഭക്തന്‍ ദീര്‍ഘ നാളത്തെ വൃതത്തിന് ശേഷമാണ് ഉത്സവ ദിവസം തൂക്കത്തിനുള്ള കൊളുത്തുകള്‍ ശരീരത്തില്‍ കയറ്റുന്നത്.
മുതുകിലും കാലിലും തുളച്ചുകയറ്റിയ ആറുകൊളുത്തുകളിലാണ് ഗരുഡനെ പോലെ പറന്നാടുന്നത്. ഗരുഡന്‍ തൂക്കം നടത്തുന്ന ഭക്തന്റെ കൈകളില്‍ കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹം തേടുന്നവര്‍ നിരവധിയാണ്. നൂറ് കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും ഉത്സവത്തില്‍ പങ്കെടുക്കാനായി എത്തുന്നത്. ആദിവാസി കോളനികള്‍ ഉള്‍പ്പെടെയുള്ള അഞ്ചുനാട്ടിലെ ഗ്രാമങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്നത് മേടമാസത്തിലാണ്.കേരളത്തിന്റെ മറ്റൊരു ജില്ലയിലും കാണാന്‍ സാധിക്കാത്ത അത്രയും സവിശേഷത മറയൂരിലെ ഈ ഗ്രാമങ്ങളില്‍ നടക്കുന്ന ഉത്സവങ്ങള്‍ക്കുണ്ടെന്നതും ശ്രദ്ധേയമാണ്.