ശവനിരീക്ഷക വൈറസുകളുടെ പുലഭ്യം പറച്ചിൽ സെപ്ടിക്ക് ടാങ്കിൽ, ശ്രീജിത്ത് പണിക്കർക്ക് രേഖയുടെ ചുട്ടമറുപടി
തിരുവനന്തപുരം: ആലപ്പുഴയിൽ കൊവിഡ് രോഗിയെ ജീവൻ രക്ഷിക്കാൻ ബൈക്കിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ച സംഭവം മുഖ്യമന്ത്രിയുടെ അടക്കം അഭിനന്ദനം നേടിയിരുന്നു. അശ്വിൻ, രേഖ എന്നീ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ജീവൻ പണയം വെച്ച് ഒരാളുടെ ജീവൻ രക്ഷിച്ചത്.
സംഭവത്തെ പരിഹസിച്ച ശ്രീജിത്ത് പണിക്കർക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. രേഖ തന്നെ ശ്രീജിത്ത് പണിക്കർക്ക് ചുട്ട മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ്.
ഒട്ടുമേ ബഹുമാനമില്ലാത്ത ശ്രീജിത്ത് പണിക്കരേ
രേഖയുടെ കുറിപ്പ് വായിക്കാം: ഒട്ടുമേ ബഹുമാനമില്ലാത്ത ശ്രീജിത്ത് പണിക്കരേ.. പുന്നപ്രയിലെ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച വാർത്തയെച്ചൊല്ലി താങ്കളിട്ട ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടു. മറുപടിയർഹിക്കുന്നില്ലെന്നു കരുതിയാണ് ആദ്യം പ്രതികരിക്കാതിരുന്നത്. പക്ഷെ ഒരു റേപ്പ് ജോക്ക് പറഞ്ഞതുവഴി നിങ്ങൾ കരിവാരിത്തേച്ച എണ്ണമറ്റ പെണ്ണുങ്ങളിലൊരാളാണ് എന്നതുകൊണ്ട് അതെനിക്ക് പറഞ്ഞേതീരൂ എന്നിപ്പോ തോന്നുന്നു.
പരിഹസിക്കാൻ മുതിരുമോ??
പോസ്റ്റുകളിൽ എതിർത്തു സംസാരിക്കുന്നവരുടെ അച്ഛന്റെയും അമ്മയുടെയും സുഖവിവരമന്വേഷിക്കുന്ന താങ്കൾ, സ്വന്തം മാതാപിതാക്കൾക്ക് ഒരസുഖം വന്നാലോ ഒരു എമർജൻസി സാഹചര്യത്തിലോ എല്ലാ പ്രോട്ടോകോളും പാലിച്ചുകൊണ്ട് കാത്തിരിക്കുമോ അതോ കിട്ടുന്ന സഹായം കൈനീട്ടി സ്വീകരിക്കുമോ എന്നൊരു മറുപടി പറഞ്ഞാൽ നന്നായിരുന്നു. അങ്ങനെ സഹായിക്കാനെത്തുന്നവരുടെ ലിംഗവും പ്രായവും നോക്കിയാണോ അത് സ്വീകരിക്കുക?? അത്തരമൊരു സാഹചര്യത്തിൽ ബ്രഡും ജാമും വെച്ചു നിങ്ങളതിനെ സമീകരിച്ചു പരിഹസിക്കാൻ മുതിരുമോ??
ഇവിടാരാണ് അലംഭാവം കാട്ടിയത്?
ആശുപത്രിയിലേക്ക് വരാൻ മറ്റൊരിടത്തുള്ള ആംബുലൻസ് എടുക്കുന്ന സമയം തികച്ചും ന്യായമാണ്. ഇവിടാരാണ് അലംഭാവം കാട്ടിയത്?? അതേ ക്യാമ്പസിലാണ് ഡിസിസി എന്നതുകൊണ്ടാണല്ലോ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചുകൊണ്ട് തന്നെ അത്തരമൊരു ദൗത്യമേറ്റെടുക്കാൻ ഞങ്ങൾ സന്നദ്ധരായത്. അതിന് നിയമമറിയേണ്ട മിസ്റ്റർ, മനുഷ്യത്വം മരവിച്ചുപോകാതിരുന്നാ മതി. താങ്കളാ വാക്ക് കേട്ടുകാണാൻ സാധ്യതയില്ല. സംഘിക്ക് മനുഷ്യത്വം ചെകുത്താന് കുരിശെന്ന പോലെയാണല്ലോ.
നിങ്ങൾ സ്വയം വെളിപ്പെടുകയാണ് ശ്രീജിത്ത്
പിന്നെ പീഡനത്തിന്റെ കാര്യം. ബൈക്കിലായാൽ പീഡനം നടക്കില്ലെന്നൊക്കെ റേപ്പ് ജോക്കടിച്ചു വിട്ട് കൂടെച്ചിരിക്കാൻ ഭൂതഗണങ്ങളെയും കിട്ടുമ്പോ നിങ്ങൾ സ്വയം വെളിപ്പെടുകയാണ് ശ്രീജിത്ത്. പെണ്ണിനെ ആക്രമിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും നിങ്ങൾക്ക് ദ്വയാർത്ഥങ്ങൾ നിറഞ്ഞ തമാശകളാണ്. മെറിറ്റിൽ എതിർത്തു സംസാരിക്കുന്നവന്റെ അമ്മയുടെ ഭർത്താക്കന്മാരുടെ എണ്ണമന്വേഷിച്ചു പോകാൻ മാത്രം വെറിപിടിച്ച മനസിന്റെ ഉടമയ്ക്ക് പെണ്ണെന്നത് ഒരു ശരീരം മാത്രമാണെന്ന് നല്ല ബോധ്യമുണ്ട്. എന്നാൽ സത്യം അങ്ങനെയല്ല കേട്ടോ.
ഈ നാടെങ്കിലും രക്ഷപ്പെട്ടേനെ
അങ്ങനെയല്ലാത്ത, ആണിനേയും പെണ്ണിനേയും ഒരുപോലെ കാണുന്ന ആളുകൾ നാട്ടിലുണ്ട്. നിങ്ങൾക്കുള്ള ഞരമ്പുരോഗം ഇല്ലാത്തവർ. ജന്മനാ നിങ്ങൾക്ക് അത്തരത്തിലുള്ള ഇൻസെക്യൂരിറ്റികളുണ്ടെങ്കിൽ, ഫേസ്ബുക്കിലെ ആളുകളുടെ അമ്മമാരെയും അച്ഛന്മാരെയും അന്വേഷിക്കുന്ന മാനസിക വിഭ്രാന്തിക്ക് ഒരു ഡോക്‌ടറുടെ സേവനം തേടിയാൽ നന്നായിരുന്നു. ഈ നാടെങ്കിലും രക്ഷപ്പെട്ടേനെ. നിങ്ങൾ പരിഹസിക്കാൻ നോക്കിയ ജീവൻരക്ഷാ ശ്രമത്തിൽ, വ്യക്തിഹത്യ നടത്തിയ വകുപ്പിൽ അതേറ്റ ഒരാളുണ്ട്. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ "ബ്രഡിൽ തേച്ച ജാമായ" ആ മനുഷ്യൻ.
നിങ്ങളോട് ക്ഷമിക്കുകയുമില്ല
നിയമം നോക്കാത്ത കാരണം ജീവൻ തിരിച്ചുകിട്ടിയ മനുഷ്യൻ. ഇപ്പൊ ശ്വസിക്കാൻ ശുദ്ധവായു കിട്ടുംവിധം ആരോഗ്യവാനായി ഇരിക്കുന്ന ആ കോവിഡ് രോഗി. മറ്റാര് പൊറുത്താലും അയാൾ നിങ്ങളോടും നിങ്ങൾ കാണിച്ച മൃഗീയതയോടും പൊറുക്കില്ല. അയാൾ ഒരാളുമല്ല, ഈ മഹാമാരിക്കാലത്ത് ജീവൻ കൈയിലെടുത്തു നിൽക്കുന്ന നേരം സഹജീവികളിൽ പ്രതീക്ഷയർപ്പിക്കുന്ന ഓരോ മലയാളിയുമാണ്. അവരിലൊരാളും നിങ്ങളോട് ക്ഷമിക്കുകയുമില്ല.
ഈ നാട് അതിജീവിച്ചുവരും
ഇനിയും എമർജൻസികളുണ്ടായാൽ തലയ്ക്ക് വെളിവുള്ള ആളുകൾ ഇങ്ങനെതന്നെ "നിയമം ലംഘിക്കും" സർ. അത് കാണാനും തിരിച്ചറിയാനും ഇവിടെയൊരു ഭരണകൂടമുണ്ട് സർ. നിങ്ങളെപ്പോലെയുള്ള ശവനിരീക്ഷക വൈറസുകളുടെ പുലഭ്യം പറച്ചിൽ അർഹിക്കുന്ന അവജ്ഞയോടെ എടുത്തു തള്ളുന്നത് സെപ്ടിക്ക് ടാങ്കിലാണ് സർ. നിങ്ങളടക്കം എല്ലാ വൈറസുകളെയും നേരിട്ട് ഈ നാട് അതിജീവിച്ചുവരും, ഇവിടത്തെ മനുഷ്യരും..!!