'മുസ്ലീംലീഗിനകത്ത് തിളച്ചുമറിയുന്ന താലിബാനിസത്തിന്റെ പുറന്തള്ളൽ', ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാഹം വ്യഭിചാരമാണെന്ന ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയുടെ പ്രസംഗത്തിന് എതിരെ ഡിവൈഎഫ്ഐ രംഗത്ത്. ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് നേരത്തെ പ്രതികരിച്ചിരുന്നു. കോഴിക്കോട് ചേർന്ന മുസ്ലീം ലീഗ് സമ്മേളനത്തിലാണ് അബ്ദുറഹ്മാൻ കല്ലായി വിവാദ പ്രസംഗം നടത്തിയത്. പ്രസ്താവന വിവാദമായതോടെ അബ്ദുറഹ്മാൻ കല്ലായി ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.
മുസ്ലീംലീഗിന്റെ വിവാദപ്രസംഗം അപരിഷ്‌കൃതവും കേരളത്തിന്റെ ഉയർന്ന സാംസ്‌കാരിക പൈതൃകത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു. കേരളത്തിന്റെ സമാധാനാന്തരീക്ഷവും മതസൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രസംഗങ്ങൾ അത്യന്തം അപകടകരമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. രണ്ടുപേരുടെ വിവാഹജീവിതം ദാമ്പത്യമല്ലെന്നും വ്യഭിചാരമാണെന്നും പരസ്യമായി അധിക്ഷേപിക്കുന്ന ലീഗ് മുന്നോട്ടുവെയ്ക്കുന്ന അഭിപ്രായം ആധുനിക കേരളത്തിന് യോജിച്ചതല്ല.

മുസ്ലീംലീഗിനകത്ത് തിളച്ചുമറിയുന്ന താലിബാനിസത്തിന്റെ പുറന്തള്ളലാണ് മുഖ്യമന്ത്രിക്കെതിരായ ജാതീയധിക്ഷേപം. മുസ്ലീംലീഗ് അത്രമേൽ ജമാഅത്തെ ഇസ്ലാമി വൽക്കരിക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ ആർ.എസ്.എസ് ആരംഭിച്ച വംശീയാധിക്ഷേപം മുസ്ലീംലീഗ് ഏറ്റെടുത്തിരിക്കുകയാണ്. നവോത്ഥാന നായകർ ഉഴുതുമറിച്ച മണ്ണിൽ ലീഗ് പേറുന്ന ജീർണ്ണിച്ച ചിന്തകൾ ചരിത്രം ചവറ്റുകൊട്ടയിലെറിയും. മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ട്രാൻസ്‌ജെന്റർ സമൂഹത്തിനെതിരെയുമുളള അതിരുകടന്ന അധിക്ഷേപം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. മധ്യകാലത്തിലെവിടെയോ സ്തംഭിച്ചുപോയ പ്രാകൃത തലച്ചോറുമായി നടക്കുന്ന ലീഗ് നേതൃത്വം മനോവിഭ്രാന്തിയിലാണ്.
നാവിന് ലൈസൻസ് ഇല്ലെന്നുകരുതി ആരെയും അധിക്ഷേപിക്കാമെന്ന ധാർഷ്ട്യം അംഗീകരിച്ച് നൽകാനാവില്ല. കേരളത്തിലെ പ്രബുദ്ധജനത ഇത് തിരിച്ചറിയും. മുസ്ലീം മതന്യൂനപക്ഷത്തിലെ മഹാഭൂരിപക്ഷവും മതനിരപേക്ഷ പക്ഷത്ത് നിൽക്കുന്നവരാണ്. അവർ വർഗീയതയെ ഇഷ്ടപ്പെടുന്നില്ല. മുസ്ലീം ലീഗിന്റെ ഭാഗമായി നിൽക്കുന്നവർക്കിടയിൽപ്പോലും സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചും സ്ത്രീ-പുരുഷബന്ധത്തിലെ ജനാധിപത്യത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുതുടങ്ങിയിരിക്കുന്നു. ഈ മാറ്റം ലീഗിലെ ഒരുവിഭാഗത്തിന് ഇതുവരെയും തിരിച്ചറിയാനാവുന്നില്ല.
കത്രീനയ്ക്ക് സ്വന്തമായി വിക്കി, വമ്പൻ ആഢംബര വിവാഹം, ചിത്രങ്ങൾ പുറത്ത്
തങ്ങൾ ജനാധിപത്യ പാർടിയല്ലെന്നും ഒരു വർഗീയ സംഘടനമാത്രമാണെന്നും ലീഗ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ലീഗിനെ മുസ്ലീം സമൂഹത്തിൽനിന്നും കൂടുതൽ ഒറ്റപ്പെടുത്തുകയേയുള്ളൂ. രാഷ്ട്രീയപരമായി വലിയ തിരിച്ചടിയാണ് ലീഗ് നേരിട്ടുകൊണ്ടിരിക്കുന്നത്. വർഗീയവും പുരോഗമനവിരുദ്ധവുമായ നിലപാടുകൾ ലീഗിന്റെ തകർച്ചയ്ക്ക് ആക്കംകൂട്ടും. ജമാഅത്തെ ഇസ്ലാമി വൽക്കരിക്കപ്പെട്ട ലീഗ് കൂടുതൽ വർഗ്ഗീയ സ്വഭാവം പ്രകടിപ്പിക്കുമ്പോൾ കോൺഗ്രസ് തുടരുന്ന മൗനവും ആപൽക്കരമാണെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications