വിദ്യ ഒളിവിൽ കഴിഞ്ഞത് സഹപാഠിയുടെ സഹായത്തോടെ; മൊഴിയിലും വൈരുധ്യം
പാലക്കാട്: വ്യാജരേഖ സമർപ്പിച്ച കേസിലെ പ്രതിയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ ഒളിവിൽ കഴിഞ്ഞത് സുഹൃത്തിന്റെ സഹായത്തോടെ. മഹാരാജാസിൽ ഒപ്പം പഠിച്ചിരുന്നു സുഹൃത്താണ് വിദ്യയെ സഹായിച്ചതെന്നാണ് വിവരം. മൂന്നോ നാലോ വീടുകളിൽ മാറിമാറിയാണ് വിദ്യ കഴിഞ്ഞിരുന്നതെന്നും വിവരമുണ്ട്.
കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലെ സി പി എമ്മിന്റെ ശക്തികേന്ദ്രമായ വാർഡുകളിലെ വീടുകളിലാണ് വിദ്യ ഒളിവിൽ കഴിഞ്ഞതെന്നാണ് സൂചന. ആദ്യം വടകരയിലായിരുന്ന വിദ്യ ഇവിടെ മൂന്ന് സ്ഥലങ്ങളിൽ താമസിച്ചതിന് ശേഷമാണ് കോഴിക്കോടേക്ക് എത്തിയതെന്നാണ് വിവരം. ഇവിടെ പാർട്ടിയുടെ സഹായത്തോടെയാണ് വിദ്യ കഴിഞ്ഞതെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാൽ വിദ്യയെ ഒളിപ്പിച്ചതിൽ തങ്ങൾക്കൊരു പങ്കുമില്ലെന്നാണ് പാർട്ടി പ്രാദേശിക നേതൃത്വം പറയുന്നത്.

അതിനിടെ ചോദ്യം ചെയ്യലിനിടെ വിദ്യയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെ കരുവാക്കുകയാണെന്നാണും തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പലാണെന്നുമാണ് വിദ്യ ആദ്യം മൊഴി നൽകിയത്. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും മഹാരാജാസില്‍ കൂടെ പഠിച്ചവരും കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനാ നേതാക്കളും ചേര്‍ന്ന് തന്നെ കുരുക്കുകയാണെന്നും വിദ്യയുടെ മൊഴിയിലുണ്ട്.
അതേസമയം താൻ തന്നെയാണ് അട്ടപ്പാടി കോളേജിൽ നൽകിയ ബയോഡേറ്റ തയ്യാറാക്കിയതെന്നും വിദ്യ സമ്മതിച്ചിട്ടുണ്ട്. ഈ ബയോഡാറ്റയിൽ മഹാരാജാസ് കോളേജിലെ പ്രവൃത്തിപരിചയം അവകാശപ്പെടന്നുണ്ട്. ഈ പൊരുത്തക്കേടുകളാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. മൊഴിയെടുപ്പ് പൂർത്തിയായാൽ ഇന്ന് ഉച്ചയോടെ വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.
കോഴിക്കോട് മേപ്പയ്യൂരിലെ ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആവള- കുട്ടോത്ത് വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു വിദ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ കസ്റ്റഡിയിലാകുന്നത്. ബുധാനാഴ്ച രാത്രിയോടെ തന്നെ വിദ്യയെ അഗളി സ്റ്റേഷനിൽ എത്തിച്ചിരുന്നു.
അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ മലയാളം വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ അഭിമുഖത്തിനായി എത്തിയപ്പോഴായിരുന്നു വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. മഹാരാജാസ് കോളേജിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നാണ് വിദ്യ ബയോഡാറ്റയിൽ അവകാശപ്പെട്ടത്. സംശയം തോന്നിയ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജില്‍ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു വിദ്യ.












Click it and Unblock the Notifications