സൈബര്‍ പ്രഖ്യാപിത ഹര്‍ത്താല്‍; പ്രതികളെ പിടികൂടിയതും സോഷ്യൽ മീഡിയ വഴി
മലപ്പുറം: തിങ്കളാഴ്ച നടന്ന സൈബര്‍ പ്രഖ്യാപിത ഹര്‍ത്താലില്‍ മഞ്ചേരിയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍.
കേസില്‍പിടിയിലായ പല പ്രതികളും തങ്ങളുടെ സ്വന്തംഫേസ്ബുക്ക് പേജില്‍ തന്നെയാണു തങ്ങള്‍ നടത്തിയ അക്രമങ്ങളും പ്രതിഷേധങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനാല്‍തന്നെ പരാതിക്കാര്‍ ഈതെളിവുകള്‍ സഹിതമാണു പോലീസിന് പരാതി നല്‍കിയത്. തെളിവ് ലഭിച്ചതോടെ പോലീസിനും നിയമനടപടി സ്വീകരിക്കാന്‍ വേഗത്തില്‍ സാധിച്ചു.

അറസ്റ്റിലായവരില്‍ പത്തു പേരെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റു കോടതി റിമാന്റ് ചെയ്തു. കിടങ്ങഴിയില്‍ വാഹനം തടയുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ കിടങ്ങഴി പുല്ലൂര്‍ കോളനി തറമണ്ണില്‍ മുഹമ്മദ് റംഷാദ് (20), കിടങ്ങഴി കൂളിയോത്തില്‍ മുഹമ്മദ് സില്‍വാന്‍ (19), കിടങ്ങഴി ഒടുമലക്കുണ്ടില്‍ അമീര്‍ (33), കിടങ്ങഴി പാണര്‍ ചാലില്‍ മുഹമ്മദ് ആസാദ് (33), രാമംകുളം ചോലക്കാപ്പറമ്പില്‍ അബുബക്കര്‍ (40), കിടങ്ങഴി അത്തിമണ്ണില്‍ അല്‍ഫാസ് (35) എന്നിവരെയും ചോലക്കലിലുണ്ടായ അക്രമസംഭവത്തില്‍ പയ്യനാട് സ്വദേശി ജസ്റ്റിന്‍ (19), ആനക്കയത്ത് വാഹനം തടഞ്ഞ സംഭവത്തില്‍ ആനക്കയം ചക്കാലക്കുന്ന് അഹമ്മദ് ഷാക്കിര്‍ (22), ആനക്കയം തോരപ്പ ഹിഷാം (20), പാറമ്മല്‍ റാഷിദ് ലാല്‍ (20) എന്നിവരെയാണ് മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ റിമാന്റ് ചെയ്തത്. 25 പേരെയാണ് ഹര്‍ത്താല്‍ ദിനത്തില്‍ അറസ്റ്റ് ചെയ്തിരുന്നത്. ഇവരില്‍ 15 പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളില്‍ അറസ്റ്റ് തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണവും അറസ്റ്റു നടത്തുന്നത്. അരീക്കോടു നിന്നും തിങ്കളാഴ്ച അറസ്റ്റു ചെയ്ത് ഏഴു പേരെ ഇന്നലെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജന്‍ തട്ടില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.












Click it and Unblock the Notifications