ദേശീയ രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ 'ചാരവനിത', ഫൗസിയ ഹസന്‍ അനുഭവിച്ചത് ക്രൂരപീഡനങ്ങള്‍
കൊളംബോ: ഒരു ആയുഷ്‌കാലത്തിലധികം അനുഭവിക്കാവുന്ന ദുരിതങ്ങളും താണ്ടിയാണ് ഫൗസിയ ഹസന്‍ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. ഇന്ത്യയെ ആകെ പിടിച്ച് കുലുക്കിയ ചാരക്കേസ് അക്കാലത്തെ ഇക്കിളിപ്പെടുത്തുന്ന കഥകളാലും സമ്പന്നമായിരുന്നു. മാലി സ്വദേശികളായ രണ്ട് സ്ത്രീകള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരെ സ്വാധീനിച്ച് ബഹിരാകാശ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. മുഖ്യമന്ത്രി സ്ഥാനം കെ കരുണാകരന് നഷ്ടമാക്കുന്നതിന് വരെ ഈ കേസ് കാരണമായി.
മറിയം റഷീദയും ഫൗസിയയും ഒരുപോലെ ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു. ഐഎസ്ആര്‍ഒ വിവരങ്ങള്‍ ചോര്‍ത്തി കിട്ടാന്‍ മാലിദ്വീപില്‍ നിന്നുള്ള ബാങ്കറുടെ സാമ്പത്തിക സഹായത്തോടെ ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നും, ഈ വിവരങ്ങള്‍ പാകിസ്താന് ലഭ്യമാക്കുകയായിരുന്നു ലക്ഷ്യമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.
1994 ഒക്ടോബര്‍ ഇരുപതിന് മറിയം റഷീദയെ തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്തതാണ് കേസിന് തുടക്കമിട്ടത്. മുപ്പതാം തിയതി നമ്പി നാരായണനും അറസ്റ്റിലായി. അടുത്തതായിട്ടാണ് ഫൗസിയ ഹസന്‍ അറസ്റ്റിലാവുന്നത്. നവംബര്‍ പതിമൂന്നിനായിരുന്നു അറസ്റ്റ്. കേസ് പിന്നീട് പലതവണ പല തരത്തില്‍ അന്വേഷിച്ചെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല.

ഫൗസിയയെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തു. എന്നാല്‍ കേസിനെ തുടര്‍ന്ന് ഇവര്‍ നേരിട്ട മാനസികവും-ശാരീരികവുമായ പീഡനങ്ങള്‍ നിരവധിയായിരുന്നു. അടുത്തിടെ ഫൗസിയ തന്നെ ഇത് വെളിപ്പെടുത്തിയിരുന്നു.
നമ്പി നാരായണനും ശശി കുമാറിനുമെതിരെ മൊഴി വേണമെന്ന് അന്നത്തെ പോലീസ് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞു. എന്നാല്‍ വിസമ്മതിച്ചപ്പോള്‍ ക്രൂരമായി അവര്‍ മര്‍ദിച്ചു. മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ വെളിപ്പെടുത്തി. നമ്പി നാരായണനും ശശികുമാറിനും ഡോളര്‍ നല്‍കിയെന്ന് വ്യാജമൊഴി നല്‍കണമെന്നാണ് ഉദ്യോഗസ്ഥര്‍ തന്നോട് ആവശ്യപ്പെട്ടത്.
വഴങ്ങാതായപ്പോള്‍ തന്റെ മാറിലും കാലിലുമെല്ലാം അടിച്ചു. അന്ന് മംഗലാപുരത്ത് പഠിക്കുകയായിരുന്നു എന്റെ മകള്‍. ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജ മൊഴി നല്‍കിയത്. അന്ന് എല്ലാവരും ചേര്‍ന്ന് തന്നെ ചാരവനിതയാക്കിയെന്നും ഫൗസിയ പറഞ്ഞു.
നമ്പി നാരായണന്റെ പേര് പോലും എനിക്ക് അറിയില്ലായിരുന്നു. വീഡിയോയില്‍ പകര്‍ത്തുന്ന സമയത്ത് ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതി കാണിക്കുകയായിരുന്നു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. ചോദ്യം ചെയ്യുന്ന സമയത്താണ് നമ്പി നാരായണനെ ആദ്യം കാണുന്നതെന്നും ഫൗസിയ വെളിപ്പെടുത്തി.
മര്‍ദനമേറ്റതിനെ തുടര്‍ന്നുള്ള നഷ്ടപരിഹാരം തനിക്കും വേണമെന്ന് ഫൗസിയ ആവശ്യപ്പെട്ടിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ എസ് വിജയനാണ് ചാരക്കേസിന് പിന്നിലെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ രണ്ട് കോടതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയ്‌ക്കൊപ്പം ഫൗസിയ കോടതിയിലുമെത്തിയിരുന്നു.












Click it and Unblock the Notifications