സ്വര്‍ണ്ണക്കടത്തിൽ തെളിവ് ലഭിച്ചു; എം ശിവശങ്കറിനെ പ്രതി ചേർത്ത് കസ്റ്റംസ്, അറസ്റ്റ് ചെയ്യാൻ അനുമതി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി. എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിന്റെ പങ്കിന് തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. അതേസമയം, യുഎഇ കോണ്‍സുലേറ്റ് ജനറലും അറ്റാഷെയും നിരവധി തവണ വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.

കോണ്‍സുല്‍ ജനറലും അറ്റാഷെയും നിയമവിരുദ്ധമായാണ് ഡോളര്‍ സംഘടിപ്പിച്ചതെന്നും സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടു്‌ണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്വപ്‌നയുടെയും സരിത്തിന്റെയും കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വെണമെന്നാണ് കസ്റ്റസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത്.
എം ശിവശങ്കറിനെതിരെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റാണ് ആദ്യം അറസ്റ്റ് രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തത്. ശിവശങ്കറിനെ കസ്റ്റംസ് ജയിലില്‍ എത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ചേര്‍ത്തത്. അറസ്റ്റ് ചെയ്യാനായി നല്‍കിയ അപേക്ഷയില്‍ ശിവശങ്കറിനെ അക്യൂസ്ഡ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
അതേസമയം, സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ഇന്ന് ആരംഭിക്കും. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും അന്വേഷണച്ചുമതല. ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇക്കാര്യം ജയില്‍മേധാവി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. ഇഡിക്ക് മറുപടി നല്‍കാന്‍ അന്വേഷണം നടത്തണമെന്ന് ഋഷിരാജ് സിംഗ് പൊലീസ് മേധാവിയോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടത്.












Click it and Unblock the Notifications