സ്വർണ ഇറക്കുമതിയില്‍ ഞെട്ടിച്ച് ഗുജറാത്ത്; രാജ്യത്തേയും മറികടന്ന് മുന്നോട്ട്, കാരണങ്ങള്‍ ഇങ്ങനെ..
ദില്ലി: ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ സ്വർണവില കുത്തനെ ഉയർന്നതോടെ രാജ്യത്ത് സ്വർണത്തിന്റെ ഡിമാന്റില്‍ കുറവുണ്ടെയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥയാണ് ഗുജറാത്തിന് പറയാനുള്ളത്. ഗുജറാത്തിൽ ഈ കാലയളവില്‍ മഞ്ഞലോഹത്തിന്റെ ഡിമാൻഡ് ഉയർന്ന നിലയിൽ തുടർന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഈ പാദത്തിൽ ഇന്ത്യയിലെ സ്വർണ്ണ ആവശ്യകതയിൽ 17% ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ അതേ കാലയളവിൽ ഗുജറാത്തിലെ സ്വർണ്ണ ഇറക്കുമതി 75% വർദ്ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിപണിയേയും സാമ്പത്തിക വിദഗ്ധരേയും ഏറെ ആശ്ചര്യപ്പെടുത്തുന്ന കണക്ക് കൂടിയാണ് ഇത്.

വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയുടെ സ്വർണ ആവശ്യം 17% കുറഞ്ഞ് 112.5 മെട്രിക് ടണിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ, അഹമ്മദാബാദ് എയർ കാർഗോ കോംപ്ലക്‌സിന്റെ (എഎസിസി) കണക്കനുസരിച്ച് അതേ കാലയളവിൽ ഗുജറാത്തിലെ സ്വർണ്ണ ഇറക്കുമതി 14.69 മില്യൺ ടണ്ണായി അതായത് 75 ശതമാനം ഉയർന്നു.
2022 ലെ ഇതേ കാലയളവിലെ 8.39 മില്യൺ ടണ്‍ മാത്രമായിരുന്നു ഇറക്കുമത്. അഹമ്മദാബാദ് വിപണിയിൽ വ്യാഴാഴ്ച 10 ഗ്രാമിന് 63,300 രൂപയാണ് സ്വർണത്തിന്റെ വില. വിവാഹ സീസണിലെ ഉയർന്ന ഡിമാൻഡും നിക്ഷേപകരുടെ ആവശ്യവുമാണ് വളർച്ചയ്ക്ക് കാരണമെന്ന് വിശകലന വിദഗ്ധർ പറയുന്നു.
"ഗുജറാത്തിൽ, ആഭരണ വിൽപ്പനയുടെ ഏറ്റവും വലിയ ഡ്രൈവറുകളിൽ ഒന്നായിരുന്നു വിവാഹ സീസൺ. വില കൂടിയതിനാൽ പഴയ സ്വർണം മാറ്റിയെടുത്താണ് ഒട്ടേറെ ഇടപാടുകൾ നടന്നത്. എന്നിരുന്നാലും, സ്വർണ്ണത്തിന്റെ മൊത്തത്തിലുള്ള വിൽപ്പന ഉയർന്നു. മാത്രമല്ല, നിക്ഷേപകർക്ക് സ്വർണത്തിൽ ഒരു അസറ്റ് ക്ലാസ് എന്ന നിലയിൽ ശക്തമായ വിശ്വാസമുണ്ട്, വിലക്കയറ്റം പ്രതീക്ഷിച്ച് പലരും ഈ കാലയളവിൽ ബാറുകളിലും നാണയങ്ങളിലും നിക്ഷേപം നടത്തിയിരുന്നു. തൽഫലമായി, ഗുജറാത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് ഗണ്യമായി ഉയർന്നു," ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ (IBJA) ഡയറക്ടർ ഹരേഷ് ആചാര്യ പറഞ്ഞു.

"ഇന്ത്യയിൽ, (സ്വർണ്ണത്തിന്റെ) ആവശ്യം വളരെ മൃദുവാണ്. ആഭരണങ്ങൾക്കും ബാറുകൾക്കും നാണയങ്ങൾക്കുമുള്ള ഇന്ത്യൻ ഡിമാൻഡിൽ 17% ഇടിവുണ്ടായി. വളരെ ഉയർന്ന വിലയാണ് ഇതിന് പ്രധാനമായും കാരണം. കൂടാതെ, വിലയിലെ ചാഞ്ചാട്ടവും ബാധിച്ചു, "വേൾഡ് ഗോൾഡ് കൗൺസിൽ (ഇന്ത്യ) റീജിയണൽ സിഇഒ സോമസുന്ദരം പിആറും വ്യക്തമാക്കുന്നു.
ജനുവരി-മാർച്ച് പാദത്തിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 112.5 ടണ്ണായിരുന്നുവെങ്കില്‍ 2022 ൽ ഇതേ കാലയളവിൽ 135.5 ടൺ ആയിരുന്നു ഡിമാന്റ്. റെക്കോഡ് വില വർധനവും സ്വർണ വിലയിലെ ചാഞ്ചാട്ടവുമാണ് ഇതിന് കാരണമായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ആഭരണങ്ങളുടെ ഡിമാന്റും കുറഞ്ഞു. 2022 ൽ ഡിമാന്റ് 94. 2 ടൺ ആയിരുന്നു. ഇത് നിലവിൽ 78 ടൺ ആയി.
അതേസമയം, കേരളത്തില്‍ സ്വർണ വിലയില്‍ ഇന്നലെ കുറവുണ്ടായി. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണത്തിന് 45500 മുകളിലായിരുന്നു വില. എന്നാല്‍ ഇന്നലെ 320 രൂപ കുറഞ്ഞതോടെ സ്വർണ വില പവന് 45240 രൂപയാണ്. ഒരു ഗ്രാമിന് 5655 രൂപയും നല്‍കണം. കഴിഞ്ഞ രണ്ടു ദിവസം സ്വര്‍ണത്തിന് 45560 രൂപ എന്ന വിലയിലായിരുന്നു വില്‍പ്പന.












Click it and Unblock the Notifications