പോരാട്ടം തുടരാൻ ഗവർണർ; വിസി നിയമനത്തിന് ഒരുങ്ങുന്നു, ആറ് സർവകലാശാലകൾക്ക് കത്തയച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരാൻ ഉറച്ച് തന്നെ ഗവർണർ. ഇരുകൂട്ടരും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരവേ സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപടി തുടങ്ങി. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് ആറ് സർവകലാശാലകൾക്ക് കൂടി ഗവർണർ കത്തയച്ചിരിക്കുകയാണ്.
നേരത്തെ കുസാറ്റ്, മലയാളം സർവകലാശാലകൾക്ക് ഡിസംബർ ആദ്യവാരം തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കാൻ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് ഗവർണറുടെ പുതിയ നീക്കമെന്നതാണ് ശ്രദ്ധേയം.

നിലവിൽ സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലാണ് സ്ഥിരം വിസിമാരില്ലാത്തത്. കണ്ണൂർ, കേരള, എംജി, കുസാറ്റ്, ഫിഷറീസ്, മലയാളം, കെടിയു, കാർഷികം എന്നീ എട്ടു സർവകാശാലകളിലേക്ക് സ്ഥിരം വിസിമാരെ നിയമിക്കേണ്ടതുണ്ട്. ഇതിന് പുറമെ നിയമ സർവകലാശാലയിലും സ്ഥിരം വിസി ഇല്ലെങ്കിലും ഹൈക്കോടതിയുടെ അധികാര പരിധിയിലായതിനാൽ ഗവർണർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.
സർവകലാശാലയിൽ സ്ഥിരം വിസിയെ നിയമിക്കാൻ ചാൻസലർ മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ ഗവർണർക്ക് തന്നെ നിയോഗിക്കാം. എന്നാൽ സർവകലാശാലയുടേതാണ് മറ്റൊരു പ്രതിനിധി. ഈ സാഹചര്യത്തിൽ സർവകലാശാലകളോട് ഗവർണർക്ക് സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിധിയെ ആവശ്യപ്പെടാം.
അതേസമയം, സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത ഇപ്പോഴും തുടരുകയാണ്. പല ഘട്ടത്തിലും ഇത് മുഖ്യമന്ത്രിയും ഗവർണറും വാക്കുകൾ കൊണ്ട് നേരിട്ട് ഏറ്റുമുട്ടുന്ന നിലയിലേക്ക് വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തില്‍ നിയമവാഴ്ച്ച ഇല്ലാത്തതിന് ഉത്തരവാദിയെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ വെച്ച് ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
എന്നാൽ ഗവർണർക്കെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്ത് അയച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇതിനോട് പ്രതികരിച്ചത്. ഗവര്‍ണറെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോകോള്‍ ലംഘനം നടത്തുന്നുവെന്നും കത്തില്‍ ചൂണ്ടികാട്ടിയിരുന്നു.
ഗവർണറും സംസ്ഥാന സർക്കാരും തമ്മില്‍ ഏറെ നാളായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്നുമുള്ള നിർണായ നീക്കമാണ് ഈ കത്തയക്കല്‍ നടപടി. ഗവർണറുടെ പ്രോട്ടോകോൾ ലംഘനമടക്കം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള സർവകലാശാലാ സെനറ്റിൽ എബിവിപി പ്രവർത്തകരെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരെ നടന്ന എസ്എഫ്ഐ പ്രതിഷേധത്തെ ഗവർണർ നേരിട്ട രീതിയാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്.












Click it and Unblock the Notifications