സർക്കാരിനും വിസിമാർക്കും ആശ്വാസം, 9 വിസിമാർക്കും തൽസ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജി ആവശ്യപ്പെട്ട 9 വൈസ് ചാന്‍സര്‍മാര്‍ക്കും തല്‍സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിസിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ തല്‍സ്ഥാനത്ത് തുടരാമെന്നാണ് കോടതി വിധി. ഇത് ഗവര്‍ണറുമായി തുറന്ന പോര് നടത്തുന്ന സംസ്ഥാന സര്‍ക്കാരിനും വിസിമാര്‍ക്കും ആശ്വാസകരമാണ്. ഇന്ന് രാവിലെ 11.30നുളളില്‍ 9 വിസിമാര്‍ രാജി സമര്‍പ്പിക്കണം എന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. എന്നാല്‍ ഇത് തള്ളിയ വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ദീപാവലി അവധി ദിവസമായതുകൊണ്ട് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വൈസ് ചാന്‍സിലര്‍മാരുടെ ഹര്‍ജി കേട്ടത്. വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചത് ശരിയായ നടപടി അല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിന് ശേഷം ഗവര്‍ണര്‍ വിസിമാര്‍ക്ക് സ്ഥാനത്ത് നിന്ന് നീക്കാതിരിക്കാനുളള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ രാജി ആവശ്യപ്പെട്ട് കൊണ്ടുളള കത്ത് അസാധുവായെന്നും ഹൈക്കോടതി വ്യക്തമാക്കി. വിസിമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത് നിയമപരമായിട്ട് വേണം എന്നും ഹൈക്കോടതി പറഞ്ഞു.
കൈരളി, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍,ജയ്ഹിന്ദ്; ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കി ഗവര്‍ണര്‍
രാജി വെക്കാന്‍ വിസിമാര്‍ തയ്യാറാകാത്തതിന് പിന്നാലെയാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സാവകാശമാണ് വിസിമാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 24 വരെയാണ് സമയം. വിസിമാരുടെ നിയമനം അസാധുവാണെന്ന് ചാന്‍സലര്‍ക്ക് തോന്നിയാല്‍ എന്തുകൊണ്ട് നടപടി എടുക്കാന്‍ പാടില്ലായെന്ന് ഹൈക്കോടതി വാദത്തിനിടെ ചോദിച്ചു. സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം അസാധുവാക്കിയ സുപ്രീം കോടതി വിധി ബാധകമാണെങ്കില്‍ വിസിമാര്‍ക്ക് വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ച ഗവര്‍ണര്‍ മാന്യനാണ് എന്നും ഹൈക്കോടതി പറഞ്ഞു.
skin care: മുട്ടയുണ്ടോ.. മുഖത്തെ കുഴികൾ ദിവസങ്ങൾ കൊണ്ട് ഇല്ലാതാക്കാം
അതേസമയം അത്തരത്തില്‍ നീക്കം ചെയ്യാനുളള അധികാരം ചാന്‍സലര്‍ക്ക് ഇല്ലെന്നും നിയമനം ചോദ്യം ചെയ്യപ്പെടുകയോ കോടതി ഇടപെടുകയോ ചെയ്യാതെ നിയമനം അസാധുവാക്കാന്‍ ചാന്‍സലര്‍ക്ക് സാധിക്കില്ലെന്ന് വിസിമാര്‍ വാദിച്ചു. അതേസമയം അടിയന്തരമായി രാജി വെക്കണം എന്നല്ല, വിസിമാരോട് അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തത് എന്നാണ് ഗവര്‍ണര്‍ കോടതിയില്‍ വ്യക്തമാക്കിയത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സിലര്‍മാര്‍ക്ക് മാന്യമായി രാജി വെച്ച് പുറത്ത് പോകാനുളള അവസരമാണ് താന്‍ നല്‍കിയത് എന്നും ഗവര്‍ണര്‍ കോടതിയില്‍ വ്യക്തമാക്കി.