ആ 5 കോടി രൂപ ആരുടേത്? പികെ കുഞ്ഞാലിക്കുട്ടി പറയുന്നത് ഇങ്ങനെ... നമ്പര്‍ 1 ഹാഷിഖ് പാണ്ടിക്കടവത്ത്
മലപ്പുറം: സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപവും തട്ടിപ്പും കേരളത്തില്‍ സജീവ ചര്‍ച്ചയാണ്. തൃശൂര്‍ ജില്ലയിലെ ഒരു സഹകരണ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ് നടന്ന സംഭവത്തില്‍ പാര്‍ട്ടി ബന്ധമുള്ളവര്‍ പ്രതിക്കൂട്ടിലായത് സിപിഎമ്മിനെ കുരുക്കിയിരിക്കെയാണ് മലപ്പുറത്ത് മുസ്ലിം ലീഗിനെ വെട്ടിലാക്കി പുതിയ വാര്‍ത്ത.
പികെ കുഞ്ഞാലിക്കുട്ടിയുടെ മകന് കോടികളുടെ അനധികൃത നിക്ഷേപമുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. ഏഷ്യാനെറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തില്‍ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. തുടര്‍ന്ന് വായിക്കാം...
ആരാണ് ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് മണിക്കുട്ടന്‍; ഏറ്റെടുത്തു ആരാധകർ
ഈ വര്‍ഷം മാര്‍ച്ചില്‍ എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 110 കോടി രൂപയുടെ അനധികൃത നിക്ഷേപം ബാങ്കിലുണ്ട് എന്നാണ് കണ്ടെത്തിയത്. ഒട്ടേറെ പ്രമുഖ വ്യക്തികള്‍ക്കും വ്യവസായികള്‍ക്കും ബാങ്കില്‍ രഹസ്യ നിക്ഷേപമുണ്ട് എന്ന വിവരം അന്നു തന്നെ പുറത്തുവന്നിരുന്നു.
സംശയത്തിലുള്ള പണം ആദായ നികുതി വകുപ്പ് അന്നുതന്നെ കണ്ടുകെട്ടി. രേഖകള്‍ ഹാജരാക്കിയാല്‍ പണം മടക്കി നല്‍കുമെന്ന് അറിയിച്ചു. ചിലര്‍ രേഖയുമായി എത്തി. ഏഴ് കോടിയോളം രൂപ ഇത്തരത്തില്‍ മടക്കി നല്‍കി. രേഖകള്‍ ഹാജരാക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബാങ്കിനോട് ആദായ നികുതി വകുപ്പ് ഉത്തരവിട്ടു.
53 നിക്ഷേപകര്‍ക്കെതിരെ നടപടി വേണമെന്ന് ആദായ നികുതി വകുപ്പ് എആര്‍ നഗര്‍ സഹകരണ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 25ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ബാങ്കിന് നല്‍കി. പട്ടികയിലുള്ള നിക്ഷേപകരുടെ പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും അനുവദിക്കരുത് എന്നും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ആദായ നികുതി വകുപ്പ് കൈമാറിയ പട്ടികയിലെ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖ് പാണ്ടിക്കടവത്തിന്റെത് ആണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥിര നിക്ഷേപവും പലിശയും ഉള്‍പ്പെടെ അഞ്ച് കോടി രൂപയോളം വരുമത്രെ. എന്നാല്‍ ഐടി വകുപ്പിന്റെ ഉത്തരവില്‍ നിക്ഷേപം എത്രയെന്ന് പറയുന്നില്ല.
ഹാഷിഖിന്റെ പേരിലുള്ള നിക്ഷേപം കള്ളപ്പണമല്ല എന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്ബിഐ അക്കൗണ്ടിലുണ്ടായിരുന്ന പണം മാറ്റി നിക്ഷേപിച്ചതാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മുഖേന രേഖകള്‍ ഐടി വകുപ്പിന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ചില്‍ റെയ്ഡ് നടന്ന വേളയില്‍ തന്നെ എആര്‍ നഗര്‍ ബാങ്കില്‍ വലിയ തോതില്‍ നിക്ഷേപം കണ്ടെത്തി എന്ന വിവരം വന്നിരുന്നു. രേഖകള്‍ ഹാജരാക്കിയവര്‍ക്ക് പണം മടക്കി നല്‍കിയെന്നും അല്ലാത്തവരുടേതാണ് മരവിപ്പിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
Recommended Video