'ചെറുപ്പത്തിലേ ഞാൻ ആർഎസ്എസ് പ്രവർത്തകൻ, നരേന്ദ്ര മോദിയെ സൃഷ്‌ടിച്ചത് ഭാരതത്തെ രക്ഷിക്കാൻ'; കൃഷ്‌ണകുമാർ
തന്റെ രാഷ്ട്രീയം ഒരു ഘട്ടത്തിലും തുറന്ന് പറയാൻ മടിക്കാത്ത വ്യക്തികളിൽ ഒരാളാണ് കൃഷ്‌ണകുമാർ. എന്ന് മാത്രമല്ല ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്‌തിരുന്നു. തോറ്റെങ്കിലും തിരുവനന്തപുരത്ത് ധാരാളം വോട്ടുകൾ നേടാൻ കൃഷ്‌ണകുമാറിന് കഴിഞ്ഞിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ കൃഷ്‌ണകുമാർ സോഷ്യൽ മീഡിയ കാണുന്നവർക്കും സുപരിചിതനാണ്.
മക്കൾക്ക് ഒപ്പവും ഒറ്റയ്ക്കും കൃഷ്‌ണകുമാർ വ്‌ളോഗുകൾ ചെയ്യുന്നതിനാൽ അദ്ദേഹം സോഷ്യൽ മീഡിയയിലും സജീവമാണ്. സിനിമയിലെ തന്റെ വിശേഷങ്ങൾ എപ്പൊഴും പങ്കുവയ്ക്കുന്ന വ്യക്തി കൂടിയാണ് കൃഷ്‌ണകുമാർ. സിനിമയിൽ എത്തി മുപ്പത് വർഷങ്ങൾ പിന്നിട്ട ശേഷവും ഇപ്പോഴും സജീവമായി നിൽക്കുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഴം. ഒട്ടേറെ സിനിമകൾ ഇനി അദ്ദേഹത്തിന്റേതായി വരാനുണ്ട്.

ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും നരേന്ദ്ര മോദിയോടുള്ള ആരാധനയെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് കൃഷ്‌ണകുമാർ. ചെറുപ്പം മുതൽ താനൊരു ആർഎസ്എസ് പ്രവർത്തകനാണെന്നും ശാഖയിൽ പോവാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മോദി ഭാരതത്തെ രക്ഷിക്കാനായി സൃഷ്‌ടിക്കപ്പെട്ട വ്യക്തിയാണെന്നും കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷ്‌ണകുമാറിന്റെ വാക്കുകൾ
ഞാൻ ബിജെപി തിരഞ്ഞെടുത്തതല്ല. ചെറുപ്പം തൊട്ടേ ആർഎസ്എസ് പ്രവർത്തകൻ ആയിരുന്നു. ആ സമയത്ത് ശാഖയിൽ ഒക്കെ പോവാറുണ്ടായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ എബിവിപി ആയിരുന്നു. എല്ലാത്തിനും ഒരു ഉത്സാഹക്കമ്മിറ്റി ആയിരുന്നു. എനിക്ക് ഒരിക്കലും നേതാവ് ആവണമെന്നോ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നോ ആഗ്രഹം ഇല്ലായിരുന്നു. അഭിനയിക്കാൻ വന്നപ്പോഴും പ്രവർത്തനം തുടർന്നു.
തിരുവനന്തപുരത്ത് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഞാൻ പോവാറുണ്ടായിരുന്നു എല്ലായിടത്തും. അങ്ങനെ ഇരിക്കുമ്പോൾ ഒരിക്കൽ ഇവിടുന്ന് ക്ഷണം വരുന്നു. ഡൽഹിയിൽ നിന്ന് പറഞ്ഞു കൃഷ്‌ണകുമാറിനെ പാർട്ടിയിൽ എടുക്കാൻ എന്നായിരുന്നു അവർ പറഞ്ഞത്. ഞാൻ പുറത്തു നിന്ന് കൊണ്ട് പ്രവർത്തിക്കാം എന്നായിരുന്നു പറഞ്ഞത്. പാർട്ടിക്കുള്ളിൽ ആവുമ്പോഴല്ലേ ചട്ടക്കൂട് പ്രശ്‌നം ഒക്കെയുള്ളൂ. പുറത്താവുമ്പോൾ സ്വതന്ത്രമായി പ്രവർത്തിക്കാം.
അങ്ങനെ നദ്ദ ജി വരുന്നു, എനിക്ക് മെമ്പർഷിപ്പ് തന്നു. തന്നു കഴിഞ്ഞയുടൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദ്ദേശിച്ചു. തിരുവനന്തപുരത്താണ് അന്ന് 2021ൽ മത്സരിച്ചത്. അങ്ങനെ നിന്നു, അത്യാവശ്യം നല്ല ഫൈറ്റ് കൊടുക്കാൻ പറ്റി, 35000 വോട്ട് വരെ നേടാനായി. എനിക്ക് അതിൽ വ്യക്തിപരമായ സന്തോഷം പാർട്ടി വളർന്നതിലും എനിക്ക് ഒരു റോൾ വഹിക്കാൻ കഴിഞ്ഞതുമാണ്.
ലോക്‌സഭ വന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു. കൊല്ലം വിജയ സാധ്യത ഒട്ടുമില്ലാത്ത മണ്ഡലം ആയിരുന്നു. എന്നിട്ടും നല്ല രീതിയിൽ വോട്ട് നേടാൻ കഴിഞ്ഞിരുന്നു. അവിടെ സൂപ്പർതാരങ്ങൾ ആയിരുന്നു മത്സരിച്ചത്. എൻകെ പ്രേമചന്ദ്രൻ, മുകേഷ് ഒക്കെയാണ് മത്സരിച്ചത്. പാർട്ടിയെ വളർത്താൻ കഴിഞ്ഞുവെന്നതാണ് സന്തോഷം നൽകുന്ന ഘടകം.
പ്രധാനമന്ത്രിയോട് ഇഷ്‌ടത്തിൽ ഉപരി, നമ്മൾ എന്ത് ആഗ്രഹിക്കുന്നോ, ആൾക്കാരുടെ ജീവിതം മെച്ചപ്പെടാൻ എന്തൊക്കെ ചെയ്യുന്നു എന്നതാണ് കാര്യം. ആളുകൾക്ക് ഏറ്റവും പ്രധാനം അതിൽ സമയമാണ്. എല്ലാം നമ്മൾ അറിഞ്ഞിരിക്കണം. ഈ വ്യക്തിയിൽ ഞാൻ കാണുന്ന ഒരു കാര്യം എന്താണെന്ന് വച്ചാൽ കേരളത്തിലെയും അരുണാചൽ പ്രദേശിലെയും കാര്യങ്ങൾ ഒരുപോലെ അറിയുന്നു എന്നതാണ്.
ഓരോ മേഖലകളും അദ്ദേഹത്തിന് അറിയാം. ഏത് രാജ്യത്ത് ചെന്നാലും ഇന്ത്യയുടെ വിലമാറി. ലോകത്തിന്റെ നേതാവായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. താഴേ തട്ടിൽ നിന്ന് വന്നാണ് ഇത്രയും വലിയ പദവിയിൽ എത്തിയത്. വന്ദേഭാരത് ഒക്കെ കണ്ടില്ലേ, തൊഴിലവസരങ്ങൾ ഉണ്ടാക്കിയില്ലേ. നരേന്ദ്ര മോദിയെ ഭാരതത്തിനെ രക്ഷിക്കാനായി സൃഷ്‌ടിച്ചതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.












Click it and Unblock the Notifications