'കഷ്ടം!! വർഗീയത ഇത്രയും നേരം കേട്ടിരിക്കാനാകില്ല'; ചർച്ചയിൽ ആർവി ബാബുവിനെതിരെ സ്മൃതി പരുത്തിക്കാട്
കോഴിക്കോട്: മരിച്ചത് മുസ്ലീമും പ്രതിസ്ഥാനത്ത് ഹിന്ദുവും ആയത് കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധം ഉയർന്നതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു. മതത്തിന്റെ സംഘടിത ശക്തി സർക്കാറിനെ ബന്ദിയാക്കി തീരുമാനം മാറ്റിക്കാമെന്നാണോ കരുതുന്നതെന്നും ബാബു ചോദിച്ചു. മീഡിയ വൺ ചാനൽ ചർച്ചയിലായിരുന്നു ബാബുവിന്റെ പ്രതികരണം.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് 'പ്രതിഷേധത്തിന് വർഗീയ നിറം കൊടുക്കുന്നോ' എന്ന വിഷയത്തിലായിരുന്നു ചർച്ച. അതേസമയം ആർവി ബാബുവിന്റെ പ്രതികരണത്തോട് ഇനിയും വർഗീയത കേട്ടിരിക്കാനാകില്ലെന്നായിരുന്നു അവതാരകയായ സ്മൃതി പരുത്തിക്കാടിന്റെ പ്രതികരണം.
'ഋതു മന്ത്ര ആളാകെ മാറി';ഗൗണിൽ ഞെട്ടിച്ച് താരം..വൈറലായി ചിത്രങ്ങൾ

പ്രതിഷേധത്തിന് എന്തിനാണ് വർഗീയ നിറം കൊടുക്കുന്നത് എന്നായിരുന്നു അവതാരക സ്മൃതിയുടെ ചോദ്യം. ഇതിന് ആർ വി ബാബു നൽകിയ മറുപടി ഇങ്ങനെയായിരുന്നു-ശ്രീറാം വെങ്കിട്ട രാമന്‍ മദ്യപിച്ചിരുന്നോ? അദ്ദേഹത്തിനായി ഐഎഎസ് ലോബി കളിച്ചു എന്നൊക്കെ പറയുന്നവരുണ്ട്. മറുപക്ഷത്തിന് വേണമെങ്കില്‍ പത്ര ലോബി അദ്ദേഹത്തിന് എതിരെ കളിച്ചു എന്ന് എനിക്കും ആരോപിക്കാം.നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. എന്തുകൊണ്ടാണ് കേസിൽ വിചാരണ വേഗത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു അപേക്ഷ നൽകാൻ തയ്യാറാകാത്തത്. ആറ് മാസം വരെയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താൻ സാധിക്കുക.ആറ് മാസം കഴിഞ്ഞ് അയാൾ മറ്റ് വകുപ്പിൽ കയറി. അയാൾ കളക്ടറാകുമ്പോൾ മാത്രം എന്തിനാണ് ഇത്ര വിഷമം കാണിക്കുന്നത്',ആർവി ബാബു പറഞ്ഞു.

'മതത്തിന്റെ സംഘടിത ശക്തി ഉപയോഗിച്ച് അൻപതിനായിരം പേരെ സംഘടിപ്പിച്ച് സർക്കാരിന്റെ തീരുമാനം മാറ്റിക്കാമെന്നാണോ? ഇതെന്താ കെഎം ബഷീറിനെ കൊലപ്പെടുത്തിയത് മതത്തിന്റെ പേരിലാണോ? കെസി ജോസഫ് മന്ത്രിയായിരുന്നപ്പോ അദ്ദേഹത്തിന്റെ കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നല്ലോ?, എന്നും ആർവി ബാബു പറഞ്ഞു.

എന്നാൽ കെഎം ബഷീർ ജോലി ചെയ്ത സ്ഥാപനവുമായി ബന്ധപ്പെട്ട സംഘടന നടത്തിയ പ്രതിഷേധത്തെ എങ്ങനെയാണ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കുകയെന്ന് സ്മൃതി ചോദിച്ചു. എന്നാൽ ബഷീർ പ്രവർത്തിച്ചത് സംഘടനയുടെ ഭാഗമായിട്ടാണോയെന്നും ജമാഅത്ത് കമ്മിറ്റിയാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതെന്നും ആർവി ബാബു പറഞ്ഞു. ബഷീറിന്റെ ഭാര്യയ്ക്ക് ജോലി, കുടുംബത്തിന് ആറ് ലക്ഷം രൂപ ധനസഹായം, ഇത്തരത്തിൽ അപകടത്തിൽ മരിച്ച ആർക്കാണ് നിങ്ങൾ സഹായം നൽകിയിട്ടുള്ളത്? നിങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്ത പ്രദീപ് കുമാർ എന്ന മാധ്യമ പ്രവർത്തകൻ അപകടത്തിൽ മരിച്ചപ്പോൾ എന്താണ് നിങ്ങൾ കൊടുത്തത്? ആളുകളെ കൂട്ടി സർക്കാറിനെ ബന്ദിയാക്കി തീരുമാനം മാറ്റാമെന്നോ? ഇതൊക്കെ വിജയമാണെന്ന് നിങ്ങൾ കരുതുന്നത്. എന്നാൽ മതത്തിന്റെ ഹുങ്കിൽ കാണിക്കുന്ന ഈ പ്രവൃത്തികൾ ജനങ്ങൾ കൈയ്യും കെട്ടി നോക്കിയിരിക്കുമെന്ന് ആരും വിചാരികേണ്ടെന്നും ആർവി ബാബു പറഞ്ഞു.

അതേസമയം കെയുഡബ്ല്യുജെയും കോൺഗ്രസും പ്രതിഷേധിച്ചത് നിങ്ങൾ കണ്ടില്ലേയെന്നായി സ്മൃതി. ഒരു ബ്രാഹ്മണനെതിരെ സമരം ചെയ്യുന്നുവെന്ന മട്ടിൽ അവതരിപ്പിക്കുന്നതിന്റെ ബുദ്ധിയെന്താണെന്നും സ്മൃതി ചോദിച്ചു.ഓർഗൈനസറിൽ വന്ന ട്വീറ്റാണ് താൻ പറഞ്ഞതെന്നും അത് അവർ പിൻവലിച്ചെന്നും സ്മൃതി പറഞ്ഞു.ഹിന്ദു ബ്രാഹ്മണനായ പുതിയ ഐഎഎസ് കളക്ടറെ നിയമിച്ചതിനെതിരെ കേരള മുസ്‌ലിങ്ങള്‍ കൂട്ടത്തോടെ ഘോഷയാത്ര നടത്തുന്നു എന്നായിരുന്നു ആർ എസ് എസ് മുഖപത്രമായ ഓർഗനൈസിൽ വന്ന ട്വീറ്റ്.കേരള മുസ്‌ലിം ജമാഅത്തിന്റെ കളക്ട്രേറ്റ് മാര്‍ച്ചിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു ട്വീറ്റ് വന്നത്.

എന്നാൽ ആർവി ബാബു ഇത് നിഷേധിച്ചു. മരിച്ചത് മുസ്ലീമും പ്രതിസ്ഥാനത്ത് ഒരു ഹിന്ദുവുമായത് കൊണ്ടാണ് നിങ്ങളുടെ ധിക്കാരം എന്നായിരുന്നു ആർവി ബാബു പ്രതികരിച്ചത്. ഇതിന് കഷ്ടം, വർഗീയത ഇത്രയും നേരം കേട്ടിരിക്കാൻ പറ്റില്ലെന്നായിരുന്നു സ്മൃതിയുടെ മറുപടി.












Click it and Unblock the Notifications