'സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടി': മുഹമ്മദ് സുലൈമാന് റിഹാബുമായി ബന്ധമില്ലെന്ന് ഐഎന്‍എല്‍
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഐ എൻ എല്ലിന് ബന്ധമുണ്ടെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തള്ളി മന്ത്രി അഹമ്മദ് ദേവർകോവില്‍. സുരേന്ദ്രന്റെ ആരോപണം ഉണ്ടായില്ലാ വെടിയെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
പോപ്പുലർ ഫ്രണ്ടിനോടൊപ്പം നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി എൽ ഡി എഫിലെ ഘടകകക്ഷിയായ ഐ എൻ എല്ലിന് ബന്ധമുണ്ടെന്നും ഐ എൻ എല്ലിന്റെ തലവൻ പ്രൊഫ. മുഹമ്മദ് സുലൈമാൻ തന്നെയാണ് റിഹാബ് ഫൗണ്ടേഷന്റെയും തലവനെന്നുമായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം.
എന്നാല്‍ പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ സുരേന്ദ്രൻ്റെ പ്രസ്താവനയെ കാണുന്നില്ലെന്നാണ് മന്ത്രി അഹമ്മദ് ദേവർ കോവില്‍ പ്രസ്താവനിയിലൂടെ വ്യക്തമാക്കുന്നത്.

''പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ സുരേന്ദ്രൻ്റെ പ്രസ്താവനയെ കാണുന്നില്ല. റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എൻ്റെ പാർട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രൻ ഇന്ന് നടത്തിയത് ആ ഗണത്തിലുള്ള ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിർക്കുക എന്നത് ഐ എന്‍ എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്.''-മന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
റിഹാബ് ഫൗണ്ടേഷനുമായി ഐ എന്‍ എല്ലിന് ബന്ധമില്ലെന്ന് വ്യക്തമാക്കി കാസിം ഇരിക്കൂറും രംഗത്ത് എത്തി. ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാന് ഇപ്പോള്‍ ആ സംഘടനയുമായി ബന്ധമില്ല. നേരത്തെ അദ്ദേഹം റിഹാബ് ഫൗണ്ടേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. സുരേന്ദ്രനെക്കൊണ്ട് ഇപ്പോള്‍ ഇത് പറയിപ്പിച്ചത് ആരാണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഭീകരവാദത്തിന് ഫണ്ടിംഗ് നടത്തുന്ന സംഘടനയുമായി നേരിട്ട് ബന്ധമുള്ള പാർട്ടി എങ്ങനെയാണ് സംസ്ഥാന മന്ത്രിസഭയിൽ ഇരിക്കുന്നതെന്നാണ് പത്രസമ്മേളനത്തിലൂടെ സുരേന്ദ്രന്‍ ചോദിക്കുന്നത്. റിഹാബ് ഫൗണ്ടേഷനുമായി മന്ത്രി അഹമ്മദ് ദേവർ കോവിലിന് ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ഈ സർക്കാർ മാനിക്കുന്നെങ്കിൽ മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഐ എൻ എല്ലിനെ ഇടതുപക്ഷത്ത് നിന്നും പുറത്താക്കാനും സി പി എം തയ്യാറാകണം. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന സംഘടനയുമായി ബന്ധമുള്ള പാർട്ടിയുടെ നേതാവ് സംസ്ഥാന മന്ത്രിസഭയിലിരിക്കുന്നത് അപകടകരമായ സാഹചര്യമാണ്. ഇതിനെതിരെ ബി ജെ പി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications