കനത്ത മഴ തുടരുന്നു, നാളെ 11 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പിഎസ്‌സി പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ, എറണാകുളം, വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്.
ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച്ച പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അടക്കമാണ് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല. പത്തനംതിട്ടയിലും പ്രൊഫഷണല്‍ കോളേജ് അടക്കമുള്ളവര്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
അതേസമയം മലപ്പുറം ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ വിആര്‍ വിനോദ് ബുധനാഴ്ച്ചയും അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്
അതേസമയം കോഴിക്കോട് ജില്ലയില്‍ അടക്കം കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. മലയോര-ചുരം പ്രദേശങ്ങളില്‍ രാത്രി യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ആഗസ്റ്റ് രണ്ട് വരെ പിഎസ്സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ നാളെ ആരംഭിക്കാനിരുന്ന എച്ച്ഡിസി ആന്‍ഡ് ബിഎം പരീക്ഷകള്‍ മാറ്റിവെച്ചു. ജൂലായ് 31, ഓഗസ്റ്റ് 2 തിയതികളിലെ രീക്ഷകളാണ് മാറ്റിയത്. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ അഡീഷണല്‍ രജിസ്്ട്രാര്‍ സെക്രട്ടറി രജിത് കുമാര്‍ എംപി അറിയിച്ചു.
അതേസമയം വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 30, 31 തിയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദു:ഖം രേഖപ്പെടുത്തി.
ദു:ഖാചരണ കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തികെട്ടും. സര്‍ക്കാരിന്റെ നേരത്തെ നിശ്ചയിച്ച പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.വയനാട് ദുരന്തത്തെ തുടര്‍ന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ദുരന്തത്തിന് ഇരയായവര്‍ക്ക് സാധ്യമായ സഹായം ഉടന്‍ എത്തിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ സ്വര്‍ണ വ്യാപാരികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഓണം സ്വര്‍ണോത്സവം പരിപാടി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications