അനാഥമാക്കപ്പെട്ട കുടുംബത്തിന്റെ നിലവിളികള്‍ക്ക് രാഷ്ട്രീയ നേതൃത്വവും വിലകല്‍പിക്കണം: കെകെ രമ
കോഴിക്കോട്: പാലക്കാട് മരുതറോഡില്‍ സി പി എം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അപലപിച്ച് വടകര എം എല്‍ എ കെ കെ രമ. സ്വാതന്ത്ര്യദിന പുലരിയില്‍ തന്നെ അതീവ ദു:ഖകരമായ വാര്‍ത്തയാണ് പാലക്കാട് നിന്ന് കേള്‍ക്കേണ്ടി വന്നതെന്ന് കെ കെ രമ പറഞ്ഞു.

സി പി.എമ്മിന്റെ ലോക്കല്‍ കമ്മറ്റിയംഗമായ ഷാജഹാന്‍ എന്ന യുവാവ് ഇന്നലെ രാത്രി അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആശിക്കുന്ന ഒരു സമൂഹത്തിന്റെ മുന്നിലേക്കാണ് കൊലയാളികള്‍ വീണ്ടും കത്തിയുയര്‍ത്തുന്നതെന്ന് രമ പറഞ്ഞു.

നഷ്ടം കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് മാത്രമാണ്. കൊലയാളികള്‍ ആരെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ പതിവുപോലെ നടക്കുന്നു. എന്തുതന്നെയായാലും സമാധാനമാഗ്രഹിക്കുന്ന ഒരു ജനതയുടെ മുഖത്തേക്കാണ് കൊലയാളികള്‍ നിരന്തരം ചോരച്ചാലുകള്‍ തീര്‍ക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത്തരം ക്രിമിനല്‍ സംഘങ്ങളുടെ രക്ഷകരാകുന്നതാണ് ഇവര്‍ക്ക് വളമാകുന്നത്.

കൊലപാതകത്തെ അപലപിക്കുന്നതോടൊപ്പം കൊലയാളികളെയും തള്ളിപ്പറയുകയും ഒരു തരത്തിലുള്ള സഹായവും അവര്‍ക്ക് ലഭ്യമാക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം ഓരോ രാഷ്ട്രീയ നേതൃത്വവും. അതിന് തയ്യാറാകാത്ത കാലത്തോളം ദാരുണമായ ഇത്തരം സംഭവങ്ങള്‍ തുടരുക തന്നെ ചെയ്യും. അമ്മ പെങ്ങന്‍മാരുടെയും അനാഥമാക്കപ്പെട്ട കുടുംബത്തിന്റെയും നിലവിളികള്‍ക്ക് ഇനിയെങ്കിലും ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും വിലകല്‍പിക്കണം. ഷാജഹാന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.- കെ കെ രമ പറഞ്ഞു.

അതേസമയം, ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍ എസ് എസ് - ബി ജെ പി സംഘമാണ്. കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തുകയും വേണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. സി പി എം പ്രവര്‍ത്തകരെ അരിഞ്ഞു തള്ളുകയും തുടര്‍ന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത് ആര്‍എസ്എസ് - ബിജെപി പതിവ് ശൈലിയാണ്. പാലക്കാട് ഞായറാഴ്ച രാത്രി നടന്ന കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്.

കൊലനടത്തിയവര്‍ ആര്‍എസ്എസ് - ബിജെപി സജീവ പ്രവര്‍ത്തകരാണെന്ന് ആ നാട്ടുകാര്‍ക്കെല്ലാം അറിയാം. ഇവര്‍ക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനല്‍ സംഘങ്ങളുമായും ബന്ധമുണ്ട്. കൊല നടത്തിയ സംഘത്തിലെ മുഖ്യപ്രതികളെല്ലാം ഒട്ടേറെ മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. ഇവരുടെ കഞ്ചാവ് വില്‍പനയടക്കം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതും തടയാന്‍ ശ്രമിച്ചതുമാണ് കൊല നടത്താനുള്ള പ്രേരണ. ഏതാനും നാളുകളായി ആര്‍എസ്എസ് - ബിജെപി സംഘം ഈ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയും അവസരം കാത്തിരിക്കുകയുമായിരുന്നു.

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ബോര്‍ഡ് വച്ചപ്പോള്‍ അത് മാറ്റി അതേ സ്ഥലത്ത് തന്നെ ശ്രീകൃഷ്ണജയന്തിയുടെ ബോര്‍ഡ് വയ്ക്കാന്‍ ആര്‍എസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നിഷ്ഠൂരമായി കൊലനടത്തിയിട്ടും അതിന്റെ പേരില്‍ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണ്.

കേരളത്തില്‍ മാത്രം ആറ് വര്‍ഷത്തിനിടെ 17 സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങള്‍ കൊലപ്പെടുത്തിയത്. ഓരോ കൊലപാതകത്തിനു ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടര്‍.

സംഘപരിവാറിന്റെ കൊടിയ വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തില്‍ സിപിഐ എം ആണ് മുഖ്യതടസം എന്ന് തിരിച്ചറിഞ്ഞാണ് നിരന്തരമായി പ്രവര്‍ത്തകരെ വേട്ടയാടുന്നത്. സംസ്ഥനത്ത് പുലരുന്ന സമാധാനവും സൈ്വര്യ ജീവിതവും തകര്‍ത്ത് കലാപമുണ്ടാക്കലാണ് ആര്‍എസ്എസ് ലക്ഷ്യം. അക്രമികളെ ഒറ്റപ്പെടുത്തിയും ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യപരമായി പ്രതിഷേധിച്ചും ആര്‍എസ്എസ് - ബിജെപി ഭീഷണിയെ നേരിടും. എല്ലാ വ്യാജപ്രചാരണങ്ങളും തിരിച്ചറിഞ്ഞ് ജനങ്ങള്‍ അവ തള്ളിക്കളയണമെന്ന് സി പി എം പ്രസ്താവനയിലൂടെ അറിയിച്ചു.
ഗ്ലാമറസ് ഓവര്‍ലോഡഡ്; എസ്തറിന്റെ പൊളി ഫോട്ടോഷൂട്ട്, അടിപൊളി ലുക്കെന്ന് ആരാധകര്‍












Click it and Unblock the Notifications