കൊച്ചിയുടെ വികസനത്തിന് പുതു ഊർജം; നാല് വാട്ടർ മെട്രോ ടെർമിനലുകൾ കൂടി, എയർപോർട്ട് റൂട്ടും പരിഗണനയിൽ?
കൊച്ചി: നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന് ഊർജ്ജമേകി കൊണ്ട് നാല് പുതിയ വാട്ടർ മെട്രോ ടെർമിനലുകൾ കൂടി വരുന്നു. ഇടക്കൊച്ചി, തോപ്പുംപടി, വരാപ്പുഴ, എറണാകുളം ജെട്ടി എന്നിവിടങ്ങളിലാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് പുതിയ ടെർമിനലുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഇതോടെ കൊച്ചി കായലുകളിലെ ഗതാഗത സൗകര്യം കൂടുതൽ വിപുലമാകുമെന്നാണ് വിലയിരുത്തൽ.
പുതിയ ടെർമിനലുകളുടെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഏതാനും ആഴ്‌ചകൾക്കുള്ളിൽ ടെൻഡർ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ നഗരത്തിൽ പത്ത് വാട്ടർ മെട്രോ ടെർമിനലുകളാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമെ മൂന്നെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.

വാട്ടർ മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ വിപുലീകരണത്തിന്റെ ഭാഗമായാണ് നാല് പുതിയ ടെർമിനലുകൾ കൂടി ഉൾപ്പെടുത്തുന്നതെന്ന് കെഡബ്ല്യുഎംഎൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി. ജോൺ അറിയിച്ചു. എറണാകുളം ബോട്ട് ജെട്ടി പ്രദേശത്ത് ഹൈക്കോടതി ടെർമിനലിന് സമാനമായ വലുപ്പത്തിലായിരിക്കും വാട്ടർ മെട്രോ ടെർമിനൽ നിർമ്മിക്കുകയെന്നാണ് അദ്ദേഹം അറിയിച്ചത്.
നേരത്തെ മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലൻഡ് എന്നിവിടങ്ങളിലെ ടെർമിനലുകളുടെ ഉദ്ഘാടന വേളയിൽ, നഗരത്തിൽ രണ്ട് ടെർമിനലുകൾ കൂടി പരിഗണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. വരാപ്പുഴ ടെർമിനലിന് ആവശ്യമായ ഭൂമി തയ്യാറായതിനാൽ നിർമ്മാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്നാണ് വിവരം.
അതേസമയം, തോപ്പുംപടി, ഇടക്കൊച്ചി എന്നിവിടങ്ങളിലെ നിർദ്ദിഷ്‌ട ടെർമിനൽ സൈറ്റുകളിൽ കനത്ത മണൽ അടിഞ്ഞുകൂടിയിരിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഇത് ബോട്ട് ഗതാഗതത്തെ തടസപ്പെടുത്തിയേക്കാം. സമാനമായ പ്രശ്‌നം മട്ടാഞ്ചേരിയിൽ നേരിട്ടപ്പോൾ കെഡബ്ല്യുഎംഎൽ വലിയ തോതിൽ ഡ്രഡ്‌ജിങ് നടത്തിയാണ് ഇത് പരിഹരിച്ചത്.
നിലവിലെ തോപ്പുംപടി, എറണാകുളം ജെട്ടി എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ നഗരമധ്യത്തിലെ മറ്റ് ടെർമിനലുകളുമായി ബന്ധിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇത് ഒരുപാട് പേർക്ക് ഗുണകരമാവും. കുറഞ്ഞ ചിലവിൽ പരിസ്ഥിതി സൗഹൃദമായ സർവീസ് നടത്തുന്ന കൊച്ചി വാട്ടർ മെട്രോ കൂടുതൽ ഇടങ്ങളിലേക്ക് വിപുലീകരിക്കുന്നത് നല്ലൊരു മാറ്റം തന്നെയാണ്.
വരാപ്പുഴയിൽ നിന്നുള്ള സർവീസുകൾ ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. ഒന്നാം ഘട്ടത്തിൽ 15 റൂട്ടുകളിലായി 10 ദ്വീപുകളെ ബന്ധിപ്പിച്ച് 78 കിലോമീറ്റർ ദൈർഘ്യമുള്ള ശൃംഖലയാണ് വാട്ടർ മെട്രോ പദ്ധതി വിഭാവനം ചെയ്യുന്നത്. 78 ഇലക്ട്രിക് ഹൈബ്രിഡ് ഫെറികൾ ഉപയോഗിച്ച് 38 ടെർമിനലുകളിലൂടെയാണ് ഈ സംവിധാനം പ്രവർത്തിക്കുക.
പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ 33,000-ൽ അധികം ദ്വീപ് നിവാസികൾക്കും മറ്റ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഇത് ഗുണകരമാവും. അതിനിടെ രണ്ടാം ഘട്ടത്തിലെ ചില റൂട്ടുകളിൽ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെഡബ്ല്യുഎംഎൽ. അതിനിടെ ആലുവ-നെടുമ്പാശ്ശേരി വിമാനത്താവള റൂട്ടും രണ്ടാം ഘട്ടത്തിൽ പരിഗണനയിലുണ്ട്. അങ്ങനെയെങ്കിൽ ഇതും വലിയ രീതിയിൽ ഗുണമാവാൻ സാധ്യതയുണ്ട്.
നേരത്തെ ടൂറിസം ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി കടമക്കുടിയിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവീസ് നീട്ടാൻ ധാരണയായിരുന്നു. കടമക്കുടി ടെർമിനലിന്റെ പണി അവസാന ഘട്ടത്തിലേക്ക് കടന്നതായി കെഎംആർഎലിലെ മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ അറിയിച്ചിരുന്നു. ഡിസംബർ മാസത്തിൽ ആദ്യ സർവീസ് തുടങ്ങാനാണ് നീക്കം.
അടുത്തഘട്ടമായി പറവൂരിലേക്ക് കൂടി വാട്ടർ മെട്രോ നീട്ടാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നും നിലവിൽ ചേരാനെല്ലൂരിലേക്കും ഏലൂരിലേക്കും വാട്ടർ മെട്രോ സർവീസ് നടത്തുന്നുണ്ട്. പറവൂരിലേക്കുള്ള ജലപാതയുടെ വിശദമായ രൂപരേഖയും നിലവിലുള്ള സൗകര്യവും ഉൾപ്പെടുത്തി പ്രാഥമികരേഖ തയ്യാറാക്കി കഴിഞ്ഞുവെന്നാണ് വിവരം. അധികം വൈകാതെ ഇവിടെയും പണി തുടങ്ങിയേക്കും.












Click it and Unblock the Notifications