'കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകര്‍ന്ന നേതാവ്'; ആര്യാടനെ അനുസ്മരിച്ച് നേതാക്കള്‍
തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തില്‍ പ്രതികരിച്ച് നേതാക്കള്‍. മലപ്പുറം ജില്ലയിലും കേരളത്തിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ശക്തമായ നേതൃത്വം നല്‍കിയ നേതാവാണ് ആര്യാടന്‍ മുഹമ്മദ് എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന്റെ എത്ര മാത്രം വലുതാണെന്ന് ചരിത്രം നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കേരളത്തില്‍ ശക്തി പകരാന്‍ ഒട്ടേറെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആ തീരുമാനത്തിന്റെ പിറകില്‍ ആര്യാടന്‍ മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിന്റെ യുക്തിയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും കണക്കുകൂട്ടലും ആപാരമാണെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മശക്തി മറ്റുള്ളവര്‍ക്ക് ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കെട്ടഴിക്കാന്‍ സാധിക്കാത്ത ഒരു പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ശക്തിയായിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മികച്ച ഭരണാധികാരി, രാഷ്ട്രീയതന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തി.
മൂന്ന് മാസം കൊണ്ട് മലയാളിക്ക് നഷ്ടം 780 കോടി; കാരണം 'തീറ്റ' തന്നെ, അരികൊണ്ടുപോയ കോടികള്‍
2004ലെ യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുന്‍കൈ എടുത്തു. ജനങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്തിയാണ് അദ്ദേഹം 8 തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദും ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മുസ്ലീം ലീഗ് എടുക്കുന്ന പല നിലപാടുകളും അടിസ്ഥാനപരമായ എതിര്‍പ്പുള്ള നേതാവാണ് ആര്യാടന്, അങ്ങനെ ഒരു വിയോജിപ്പുണ്ടെങ്കിലും യു ഡി എഫിന്റെ വിജയത്തിന് എല്ലാം മറന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന നേതാവാണ് ആര്യാടന്‍ മുഹമ്മദ്. വിയോജിപ്പുകള്‍ക്കിടെയില്‍ യോജിപ്പിന്റെ മാതൃകകള്‍ കണ്ടെത്തുക എന്നതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയെന്നും കെ പി എ മജീദ് പറഞ്ഞു.
'പിഎഫ്ഐ ദേശീയ സുരക്ഷയ്ക്ക് ഭീഷണി, നിരോധിക്കണം,'അറ്റു പോകാത്ത ഓര്‍മ്മകളിൽ' പ്രൊഫസർ ടിജെ ജോസഫ്
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം ദീര്‍ഘകാലം നിര്‍ണ്ണായകപങ്കുവഹിക്കുകയുണ്ടായി. ഭരണാധികാരി എന്ന നിലയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. പാര്‍ട്ടിയോടുള്ള അടിയുറച്ച കൂറും ശക്തമായ നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. 1964 മുതല്‍ തുടങ്ങിയ ആത്മബന്ധമാണ് എനിക്ക് ആര്യാടന്‍ മുഹമ്മദുമായി ഉള്ളത്. കറകളഞ്ഞ മതേതരവാദിയായ നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ രാഷ്ട്രീയ കേരളത്തിന് നഷ്ടമായിരിക്കുന്നത്. കെ.പി.സി.സി ഭാരവാഹി, ട്രേഡ് യൂണിയന്‍ നേതാവ്, മന്ത്രി എന്നീ നിലകളില്‍ സംഘടനാരംഗത്തും ഭരണരംഗത്തും മികവ് പുലര്‍ത്തിയിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വേര്‍പാട് തീരാനഷ്ടമാണെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു. ആര്യാടന്റെ വേർപാടിലൂടെ കേരള രാഷ്ട്രീയത്തിലെ ഒരു യുഗം ആണ് അവസാനിക്കുന്നത്. നിലപാടുകളിലെ കാർക്കശ്യം അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തി. മത നിരപേക്ഷ നിലപാടുകളിൽ അടിയുറച്ചു നിന്ന നേതാവായിരുന്നു ആര്യാടൻ.
വൈദ്യുതി, ഗതാഗത മന്ത്രി തുടങ്ങിയ നിലകളിൽ സംസ്ഥാനത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നേതാവാണ് ആര്യാടൻ മുഹമ്മദ് എന്നും മന്ത്രി റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.