കാസര്‍ഗോഡ് തിരഞ്ഞെടുപ്പിൽ ഉണ്ണിത്താന് സിപിഎം നേതാക്കളുടെ സഹായം! രണ്ട് പേരെ പാർട്ടി പുറത്താക്കി!
കാസര്‍ഗോഡ്: സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ കാസര്‍ഗോഡ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് നടന്നത്. സിറ്റിംഗ് എംപി പി കരുണാകരനെ മാറ്റി നിര്‍ത്തി കെപി സതീഷ് ചന്ദ്രനെ സിപിഎം കളത്തില്‍ ഇറക്കി. കോണ്‍ഗ്രസിന്റെ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് സതീഷ് ചന്ദ്രനെ നേരിട്ടത്. സതീഷ് ചന്ദ്രന്‍ ഇടത് മുന്നണിയുടെ സീറ്റ് നിലനിര്‍ത്തും എന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.
അതിനിടെ മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ സിപിഎം പ്രാദേശിക നേതാക്കള്‍ സഹായിച്ചു എന്ന ആരോപണം പാര്‍ട്ടിക്ക് നാണക്കേടായിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച രണ്ട് പേരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബ്രാഞ്ച് സെക്രട്ടറി അടക്കമുളളവരാണ് നടപടി നേരിട്ടിരിക്കുന്നത്.

കാസര്‍ഗോഡ് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറിയായ ജംഷാദ്, ബദ്രിയ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബ് എന്നിവരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പുറത്താക്കിയിരിക്കുന്നത്. അതേസമയം ഇവര്‍ക്കെതിരെ പ്രാദേശിക സിപിഎം നേതൃത്വം പ്രതികാരം ചെയ്തതാണ് എന്നും ആക്ഷേപമുണ്ട്. കുമ്പളയിലെ ഏരിയ കമ്മിറ്റി നേതൃത്വത്തിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേതൃത്വത്തിനോട് ജംഷാദ് പരാതിപ്പെട്ടിരുന്നതായി പറയപ്പെടുന്നു.
ജംഷാദ് സിപിഎം കാസര്‍ഗോഡ് ജില്ലാ നേതൃത്വത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍മേലുളള ശത്രുതയുടെ ഭാഗമായിട്ടാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചുളള പുറത്താക്കല്‍ നടപടി എന്നാണ് ജംഷാദ് പറയുന്നത്. ഏരിയ കമ്മിറ്റി നേതാക്കളുടെ വഴി വിട്ട പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ജംഷാദ് അവകാശപ്പെടുന്നു.












Click it and Unblock the Notifications