ബിജെപിയുടെ ബീഫ് തന്ത്രം മലപ്പുറത്തു വെന്തില്ല!! വോട്ട് കൂടി, പക്ഷെ കുറഞ്ഞു!! ഇതാണ് സംഭവിച്ചത്....
നിയമസഭയിലെ വോട്ടിനേക്കാള്‍ കുറവാണ് ബിജെപിക്കു ലഭിച്ചത്
മലപ്പുറം: മുസ്ലീം ലീഗിന്‍റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് താമര വാടിക്കരിഞ്ഞു. അപ്രതീക്ഷിതമായ തിരിച്ചടിയാണ് അവര്‍ക്കു ഉപതിരഞ്ഞെടുപ്പില്‍ നേരിട്ടത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു 11 സീറ്റുകളെങ്കിലും നേടുകയാണ് ലക്ഷ്യമെന്നാണ് ബിജെപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഭുവനേശ്വറില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു ബിജെപിയുടെ ഈ തീരുമാനം. എന്നാല്‍ ബിജെപിയുടെ ഈ സ്വപ്‌നം അടുത്തെങ്ങും യാഥാര്‍ഥ്യമാവാന്‍ പോവില്ലെന്നതിന്റെ സൂചനകളാണ മലപ്പുറം ഉപ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നു കണക്കുകള്‍ തെളിയിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 64,705 വോട്ടുകളാണ് (7.5 ശതമാനം) ബിജെപി സ്ഥാനാര്‍ഥിയായ എന്‍ ശ്രീപ്രകാശിനു ലഭിച്ചത്. ഇത്തവണ 65,662 വോട്ട് നേടി അതിനെ മറികടക്കാന്‍ ബിജെപിക്കായെന്നതു സത്യമാണ്. പക്ഷെ വോട്ടിങ് ശതമാനം ഇത്തവണ ഏറെ കൂടിയിട്ടും അതു ബിജെപിക്കു ലഭിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. 7.01 ശതമാനം വോട്ടാണ് ഇത്തവണ ബിജെപിക്കു ലഭിച്ചത്.
ഇത്തവണ ഒന്നര ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ ഉണ്ടായിരുന്നിട്ടും അവരുടെ വോട്ടുകള്‍ കാര്യമായി നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നത് നേതൃത്വത്തെ ആശങ്കയിലാക്കുന്ന കാര്യമാണ്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ പി കെ കുഞ്ഞാലിക്കുട്ടിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസല്‍ എന്നിവര്‍ക്കു കൂടുതല്‍ വോട്ടുകള്‍ കിട്ടിയതും ബിജെപിയുടെ ദൗര്‍ബല്യത്തെയാണ് തെളിയിക്കുന്നത്.
ഒരു ലക്ഷം വോട്ടെങ്കിലും മലപ്പുറത്തു നേടുകയായിരുന്നു ഇത്തവണ ബിജെപി ലക്ഷ്യമിട്ടിരുന്നത്. ഇതിനായി മുമ്പൊരിക്കലും നടത്തിയിട്ടില്ലാത്ത തരത്തില്‍ അവര്‍ പ്രചാരണം നടത്തുകയും ചെയ്തു. എന്നാല്‍ അതു വോട്ടായി മാറിയില്ലെന്നാണ് കാണാന്‍ സാധിക്കുന്നത്.
മലപ്പുറം ഉപ തിരഞ്ഞെടുപ്പ് ആത്മവിശ്വാസത്തോടെയാണ് ബിജെപി നേരിട്ടത്. രാജ്യത്തിലുടനീളമുള്ള ബിജെപി ട്രെന്‍ഡും നിയമസഭയില്‍ ചരിത്രത്തിലാദ്യമായി ഇത്തവണ അക്കൗണ്ട് തുറക്കാനായതും ബിജെപിക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ വോട്ടിങ് ശതമാനം കൂടിയിട്ടും അത് ബിജെപിയെ ഒരു ലക്ഷമെന്ന ലക്ഷ്യത്തില്‍ എത്തിച്ചില്ല.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇത്തവണയും ശ്രീപ്രകാശില്‍ തന്നെ വിശ്വാസമര്‍പ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനടക്കമുള്ള പ്രമുഖര്‍ മണ്ഡലത്തിലെത്തി പ്രചാരണം നടത്തിയെങ്കിലും ശ്രീപ്രകാശിന്റെ വോട്ടില്‍ അതു സ്വാധീനം ചെലുത്തിയില്ല.
വടക്കേ ഇന്ത്യയില്‍ ബീഫിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ബിജെപി മലപ്പുറത്തു വോട്ട് ലഭിക്കാന്‍ വേണ്ടി മാത്രം നിലപാടില്‍ വരുത്തിയ മാറ്റം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നല്ല ബീഫ് വിതരണം ചെയ്യുമെന്നാണ് ശ്രീപ്രകാശ് പറഞ്ഞത്. ഇതിനെതിരേ ബിജെപിയില്‍ നിന്നും ശിവസേനയില്‍ നിന്നും വലിയ എതിര്‍പ്പുകളും നേരിടേണ്ടിവന്നു. മറ്റു പാര്‍ട്ടികള്‍ ശ്രീപ്രകാശിന്റെ പ്രസ്താവന ഇതു പ്രചാരണ ആയുധമായി ഉപയോഗിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനം മാത്രമാണിതെന്നും കോണ്‍ഗ്രസും സിപിഎമ്മും ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് മലപ്പുറത്ത് ബിജെപിയുടെ കരുത്ത് കുറയുന്നുവെന്നു തന്നെയാണ്. കാരണം, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇവിടെ 73,447 വോട്ട് ലഭിച്ചിരുന്നു. അതിനടുത്തു പോലുമെത്താന്‍ ഇത്തവണ ശ്രീപ്രകാശിനെ മുന്നില്‍നിര്‍ത്തി മല്‍സരിച്ച ബിജെപിക്കു സാധിച്ചിട്ടില്ല.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുമായി പരിഗണിക്കുമ്പോള്‍ എട്ടു വര്‍ഷം പിന്നിടുമ്പോള്‍ അത് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നു വേണമെങ്കില്‍ ബിജെപിക്ക് ആശ്വസിക്കാം. കാരണം 2009ല്‍ നേടിയത് 36,016 വോട്ടുകളാണ് ബിജെപിക്കു ലഭിച്ചത്.