മർക്കസ് റൂബി ജൂബിലിക്ക് ഉമ്മൻ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും പിന്നാലെ കെ മുരളീധരനും എത്തിയില്ല
കോഴിക്കോട്: മർക്കസ് റൂബി ജൂബിലിക്ക് ഉമ്മൻ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും പിന്നാലെ കെ മുരളീധരനും എത്തിയില്ല. ഇന്നലെ നടന്ന സൗഹാർദ്ദ സമ്മേളനത്തിൽ അവസാന നിമിഷം മുരളീധരൻ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. മാധ്യമ പ്രവർത്തകർക്ക് വേദിയിൽ വെച്ച് നൽകിയ പരിപാടിയുടെ നോട്ടീസിലും കെ.മുരളീധരന്റെ പേരുണ്ടായിരുന്നു. എന്നാൽ എം.കെ രാഘവൻ എംപി പരിപാടിക്ക് എത്തിയെങ്കിലും എംകെ രാഘവൻ സംസാരിക്കുന്ന സമയത്ത് കാന്തപുരം വേദിയിലേക്ക് വരാതിരുന്നത് യു ഡി എഫും കാന്തപുരവും തമ്മിൽ അകലുന്നതിന്റെ സൂചനയാണ്.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വേദിയിലെത്തിയതിന് ശേഷമാണ് കാന്തപുരം വേദിയിലെത്തിയത്. മറ്റാരും പങ്കെടുത്തില്ലെങ്കിലും കെ മുരളീധരൻ സമ്മേളനത്തിന് എത്തുമെന്നായിരുന്നു മർക്കസ് അധികൃതരുടെ പ്രതീക്ഷ. മർക്കസ് സമ്മേളനത്തിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കുന്നതിൽ ലീഗും സമസ്തയും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സമ്മേളനം ബഹിഷ്ക്കരിക്കുന്ന തരത്തിൽ തീരുമാനം

എടുത്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സാധാരണ തെരഞ്ഞെടുപ്പുകളിൽ പരസ്യമായി ഒരു മുന്നണിക്കും കാന്തപുരം പിന്തുണ പ്രഖ്യാപിക്കാറില്ല. യുഡിഎഫ് സമ്മേളനം ബഹിഷ്ക്കക്കരിച്ചതോടെ. എൽ ഡി എഫ് നേതാക്കാൾ കൂട്ടത്തോടെ മർക്കസിൽ എത്തുകയാണ്. കാന്തപുരത്തെ കൂടെ നിർത്തിയാൽ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഒട്ടുമിക്ക സീറ്റും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ്. എന്നാൽ സമസ്തയെ പിണക്കി കാന്തപുരത്തെ കൂടെ കൂട്ടുന്നതിനേക്കാൾ വലിയ നഷ്ടമുണ്ടാവുമെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ്.












Click it and Unblock the Notifications