'തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി, വിയോഗം വിശ്വസിക്കാനാവുന്നില്ല', കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ
കൊച്ചി: നടന്‍ കോട്ടയം പ്രദീപിന്റെ വിയോഗത്തില്‍ കണ്ണീരോടെ സിനിമാ ലോകം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് കോട്ടയം പ്രദീപ് അന്തരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മലയാള സിനിമാ രംഗത്ത് നിന്ന് മമ്മൂട്ടി, മഞ്ജു വാര്യര്‍, ഭാവന, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് അടക്കമുളളവര്‍ കോട്ടയം പ്രദീപിന് ആദരാജ്ഞലി അര്‍പ്പിച്ചു.
''ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രിയപ്പെട്ട ശ്രീ കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ'' എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ''കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ'' എന്നാണ് മമ്മൂട്ടി കുറിച്ചത്. ''പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലി'' എന്ന് കോട്ടയം പ്രദീപിന്റെ ചിത്രത്തിനൊപ്പം മഞ്ജു വാര്യർ കുറിച്ചു. ''എപ്പോ കണ്ടാലും സന്തോഷത്തോടെയും ചിരിച്ചുകൊണ്ടു വളരെ ആദരവോടുകൂടി സംസാരിച്ചിരുന്ന പ്രദീപ്.......... ഒരുമിച്ച് ഒരു പടം ചെയ്യാൻ അവസരം തരും മുമ്പ് വിട്ടുപിരിഞ്ഞല്ലോ. സങ്കടം ഉണ്ട് ഒത്തിരി. പ്രാർത്ഥനയോടെ ..'' എന്നാണ് മേജർ രവിയുടെ പ്രതികരണം.
''പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പും, "ആറാട്ടി"ന്റെ റിലിസ് വിശേഷങ്ങൾ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനൽ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാർത്തയാണ്. " നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി"ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, " കഴിവുള്ള കലാകാരനായിരുന്നു"യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. "ആറാട്ടി"ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ'' എന്ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ് ഇങ്ങനെ: ''സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു''.
സജി ചെറിയാൻ
പ്രശസ്ത സിനിമാ, നാടക നടൻ കോട്ടയം പ്രദീപിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അഞ്ച് പതിറ്റാണ്ടോളം നാടകരംഗത്തും കഴിഞ്ഞ പത്തുവർഷത്തിലേറെക്കാലമായി സിനിമയിലും സജീവമായി നിൽക്കുവാനും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനിയുമേറെ ഉയരങ്ങളിൽ എത്തുവാനും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും അവസരം ലഭിക്കുന്നതിന് മുമ്പ് അദ്ദേഹം വിടവാങ്ങിയത് മലയാള സിനിമയുടെ കൂടെ നഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും കലാലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.
എംഎ ബേബി
''പ്രശസ്ത ചലച്ചിത്ര താരം കോട്ടയം പ്രദീപിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു.അനായാസവും വ്യത്യസ്തവുമായി നർമ്മം കൈകാര്യം ചെയ്ത് മലയാളികളെ ചിരിപ്പിച്ച പ്രിയ നടനെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു''.
Recommended Video
നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കോട്ടയം പ്രദീപ് നാടക രംഗത്തും സജീവമായിരുന്നു. പത്താം വയസിൽ എൻ എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിലെന്ന നാടകത്തിൽ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിൽ വേഷമിട്ടു. 1999 ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയാണ് ആദ്യ സിനിമ. 2009 ൽ ഗൗതം മേനോന്റെ "വിണ്ണൈത്താണ്ടി വരുവായ" എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. എൽഐസി ഉദ്യോഗസ്ഥനായ പ്രദീപ് കഴിഞ്ഞ വർഷമാണ് വിരമിച്ചത്. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനും കോട്ടയം പ്രദീപിന് ആദരാജ്ഞലി അർപ്പിച്ചു.












Click it and Unblock the Notifications